അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!
കൊച്ചി: അഭിമന്യു വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസ്. ആയുധം എത്തിച്ചയാളെ കണ്ടെത്തിയെന്നാണ് പോലീസിന്റെ വാദം. പള്ളുരുത്തി സ്വദേശി സനീഷാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഭിമന്യുവിനെ തന്നെ ഉന്നമിട്ടാണ് ഇവര്‍ എത്തിയതെന്നും ക്യാമ്പസിലേക്ക് മാരകായുധങ്ങള്‍ എത്തിക്കുകയും കത്തിവീശി പ്രകോപനമുണ്ടാക്കുകയും ചെയ്‌തെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐക്കും ക്യാമ്പസ് ഫ്രണ്ടിനുമെതിരെ കുരുക്ക് മുറുക്കാനാണ് പോലീസിന്റെ നീക്കം. നേരത്തെ കൊലയാളികളെ ക്യാമ്പസില്‍ എത്തിച്ചത് ക്യാമ്പസ് ഫ്രണ്ട് നേതാവാണെന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് കേസുമായി ബന്ധമുള്ളതായി സൂചനയുണ്ട്.
ആയുധങ്ങളെത്തിച്ചു.....
അഭിമന്യുവിനെ വധിക്കാനായി മാരകായുധങ്ങളാണ് സനീഷ് ക്യാമ്പസില്‍ എത്തിച്ചത്. ഇയാള്‍ കേസിലെ ആറാം പ്രതിയാണ്. ഇയാള്‍ കൈവശം കത്തി കരുതിയിരുന്നു. ഇതിന് പുറമേ കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ മാരകായുധങ്ങള്‍ എത്തിച്ചതും സനീഷാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കത്തി വീശി സനീഷ് ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളെ രക്ഷപ്പെടുത്താന്‍....
അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം കോളേജിന് പുറത്ത് നേരത്തെ തന്നെ തമ്പടിച്ചിരുന്നു. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്എഫ്‌ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനാണ് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചത്. അതേസമയം കൊലപാതകത്തിലെ ഗൂഢാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറയുന്നത്.
കുത്തിയത് ആരാണെന്ന് അറിയില്ല
അഭിമന്യുവിനെതിരെ സനീഷ് കത്തി വീശിയിരുന്നു. എന്നാല്‍ കുത്തിയത് ആരാണെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. മറ്റ് രണ്ടുപേര്‍ കൂടി ആയുധവുമായി സ്ഥലത്ത് ഉണ്ടായിരുന്നു. ഒളിവിലുള്ള പ്രതികളുടെ വിശദാംശങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത എട്ടു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
പ്രത്യേക തയ്യാറെടുപ്പുകള്‍
കൊലപാതകം നടന്ന ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടുന്നതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ നടത്തിയതായി സൂചനയുണ്ട്. അക്രമി സംഘത്തെ രക്ഷപ്പെടുത്തുന്നതിനായി രാത്രി 11 മണി മുതല്‍ ഒരു ഓട്ടോറിക്ഷ എംജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാര്‍, നൗഷാദ്, അബുള്‍ നാസര്‍ എന്നിവര്‍ ഇങ്ങനെയാണ് രക്ഷപ്പെട്ടത്. ഇവരെ ഇപ്പോഴും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
കുത്തിയത് എസ്ഡിപിഐക്കാരന്‍
അഭിമന്യുവിനെ കുത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്താനാവൂ. അതേസമയം കേസില്‍ അറസ്റ്റിലായ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഫിയെയും കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതുവച്ചാണ് ഇപ്പോഴത്തെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതെന്നാണ് സൂചന.
നൂറുദ്ദീൻ ഷെയ്ഖ് പിന്നാലെ നടന്നിരുന്നു.. ഒരു മാനസിക രോഗിയെ പോലെ! ഹനാൻ വെളിപ്പെടുത്തുന്നു
ബ്ലഡ് മൂണ്‍ മാത്രമല്ല.... മൈക്രോ മൂണും ഉണ്ടാവും.... എന്താണെന്ന് തിരഞ്ഞ് ശാസ്ത്രലോകം, ഞെട്ടിക്കും!!