ജോസഫ് മാഷിന്റെ കൈവെട്ടിയ അതേ മതഭ്രാന്തന്മാർ.. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികരണമിങ്ങനെ
ഇടുക്കി: ടിജെ ജോസഫ് എന്ന പേര് അധികമാരും മറക്കാനിടയില്ല. മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാരും എസ്ഡിപിഐക്കാരും ചേര്‍ന്ന് കൈപ്പത്തി വെട്ടി മാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അതേ ജോസഫ് മാഷ് തന്നെ. 2010ല്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് മതതീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിന് പിന്നിലും ഈ പ്രതികളുണ്ടോ എന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രൊഫസർ ടിജെ ജോസഫ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമിക്കാണ് ടിജെ ജോസഫ് പ്രതികരണം നൽകിയിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ടിജെ ജോസഫ്. ചോദ്യപ്പേപ്പര്‍ വിവാദത്തിന്റെ പേരില്‍ മതതീവ്രവാദികള്‍ വെട്ടിയെറിഞ്ഞ കൈ ഇപ്പോള്‍ അഭിമന്യുവിന്റെ മുഖം കാണുമ്പോള്‍ വീണ്ടും വേദനിക്കുന്നുവെന്ന് ടിജെ ജോസഫ് പറയുന്നു. മഹാരാജാസില്‍ ഇത്തരമൊരു സംഭവവുണ്ടാകും എന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അഭിമന്യുവിന് സംഭവിച്ച് ഇനിയൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായും ജോസഫ് മാഷ് പറയുന്നു.
ഇപ്പോഴും മഹാരാജാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ് താനെന്ന് തോന്നാറുണ്ട്. അതുകൊണ്ട് തന്നെ അഭിമന്യുവിന്റെ കൊലപാതകം തന്നെ സംബന്ധിച്ച് ഒരു സഹപാഠിയുടെ കൊലപാതകം പോലെയാണെന്നും ടിജെ ജോസഫ് പറയുന്നു. 15 പേരടങ്ങുന്ന കൊലയാളി സംഘമാണ് അഭിമന്യുവിനെ ആക്രമിച്ചതിന് പിന്നിലെന്ന് പോലീസ് പറയുന്നു. ഇക്കൂട്ടത്തില്‍ അഭിമന്യുവിനെ കുത്തിയത് പുറത്ത് നിന്നെത്തിയ മുഹമ്മദ് എന്നയാളാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.