അഭിമന്യൂവിന്റെ സ്വപ്നം പൂവണിയിച്ച് പാർട്ടിയും നാടും.. ഗംഭീരമായി കൗസല്യയുടെ വിവാഹം
വട്ടവട: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു എന്ന വട്ടവടക്കാരന്‍ ചെറുപ്പക്കാരന്റെ ചിരിക്കുന്ന മുഖം ചിത്രത്തിലെങ്കിലും ഒരിക്കല്‍ കണ്ടിട്ടുളളവര്‍ ഒരിക്കലും മറക്കാനിടയില്ല. വീടിനെക്കുറിച്ചും നാടിനെക്കുറിച്ചും ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന അഭിമന്യുവിനെ നെഞ്ചില്‍ കുത്തിവീഴ്ത്തിയപ്പോള്‍ തകര്‍ന്ന് വീണത് ആ സ്വപ്‌നങ്ങളെല്ലാമായിരുന്നു.
എന്നാല്‍ അഭിമന്യുവിന്റെ സ്വപ്‌നങ്ങളെ അങ്ങനെ അനാഥമാക്കി വിട്ട് പോകാനാവില്ലായിരുന്നു അവന്റെ സഖാക്കള്‍ക്ക്. അഭിമന്യു ഇല്ലെങ്കിലും അവന്റെ സഹോദരിയുടെ വിവാഹം അതിഗംഭീരമായി തന്നെ ഒരു നാട് ഒരുമിച്ച് നിന്ന് നടത്തി.
സ്വപ്നങ്ങൾ പൂർത്തിയാക്കാതെ
ഇടുക്കിയിലെ വട്ടവടയെന്ന ആദിവാസി ഗ്രാമത്തില്‍ നിന്നും എറണാകുളം നഗരത്തിലെ മഹാരാജാസ് കോളേജിലേക്ക് അഭിമന്യു എത്തിയത് കഷ്ടപ്പാടിന്റെ പാതകള്‍ താണ്ടിയായിരുന്നു. പഠിച്ച് ജോലി നേടി വീടിനെ രക്ഷപ്പെടുത്തണമെന്നും നാടിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമടക്കം ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു അവന്. എന്നാല്‍ ഒന്നും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല അഭിമന്യുവിന്.
കൗസല്യയുടെ വിവാഹം
അതിന് മുന്‍പ് തന്നെ ഇരുട്ടിന്റെ മറവില്‍ കൊലക്കത്തി അഭിമന്യുവിന്റെ ഉയിരെടുത്തു. അഭിമന്യു ഇല്ലെങ്കില്‍ അവന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി സുഹൃത്തുക്കളും അവന്റെ പ്രസ്ഥാനവും ചേര്‍ന്ന് പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണ്. അഭിമന്യുവിന്റെ മരണത്തിന് മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹം. അഭിമന്യുവിന്റെ കുറവ് അറിയിക്കാതെ തന്നെ സിപിഎമ്മും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആ വിവാഹം നടത്തി.
ചിലവ് പാർട്ടി വക
കോവിലൂര്‍ സ്വദേശി മധുസൂദനന്‍ ആണ് വരന്‍. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ആയിരുന്നു വിവാഹം. വധുവിന്റെ വിവാഹ വസ്ത്രവും സ്വര്‍ണവും ഉള്‍പ്പെടെ എല്ലാ ചെലവുകളും വഹിച്ചത് സിപിഎം ആണ്. പ്രമുഖരുടെ നീണ്ട നിരയുമുണ്ടായിരുന്നു കൗസല്യയുടെ വിവാഹത്തിന്. മന്ത്രി എംഎം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെക ജയചന്ദ്രന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുളളവര്‍ വിവാഹത്തിനെത്തി.
വീടും ഒരുങ്ങുന്നു
പ്രിയപ്പെട്ട സഹോദരിയുടെ വിവാഹം എവിടെ നിന്നെങ്കിലും അവന്‍ കണ്ണ് നിറഞ്ഞ് കാണുന്നുണ്ടാകുമെന്നാണ് അഭിമന്യുവിനെ സേന്ഹിക്കുന്നവരെല്ലാം കരുതുന്നത്. അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടിയുളള വീട് പണിയും നടക്കുന്നുണ്ട് ഒരു വശത്ത്. കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
കരയിച്ച ദിനം
സിപിഎം നിര്‍മ്മിച്ച് കൊടുക്കുന്ന പുതിയ വീട്ടിലേക്ക് അഭിമന്യുവിന്റെ കുടുംബം ഉടനെ തന്നെ താമസം മാറും. ഇക്കഴിഞ്ഞ ജൂലെ രണ്ടിന് പുലര്‍ച്ചെയോടെയാണ് അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കാരണം. ക്യാംപസ് ഫ്രണ്ട് സംസ്ഥാന തല നേതാക്കളടക്കം അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളാണ്.