മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ് രാംനാഥ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. രാംനാഥ് (70) അന്തരിച്ചു. എളമക്കരയിലെ മാധവനിവാസില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ചേര്‍ത്തല ഒളവയ്പ് പൂച്ചാക്കല്‍ ശ്രീശങ്കരം തിടുകയില്‍മഠത്തില്‍ ശങ്കരനായിക്കിന്റെയും ജാനകിയുടേയും മകനാണ്. സഹോദരങ്ങള്‍: ഡോ. നരസിംഹ നായിക് (റിട്ട. സിഎംഒ), പരേതനായ രമേശ് നായിക്, പരേതയായ രമാഭായ്.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ലഭിച്ച ബാങ്ക് ജോലി ഉപേക്ഷിച്ചാണ് 1971ല്‍ ആര്‍എസ്എസ് പ്രചാരകനായത്. ഒറ്റപ്പാലം, വടകര, കാഞ്ഞങ്ങാട്, കൊല്ലം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. 1988ല്‍ വനവാസി കല്യാണാശ്രമത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഭവിച്ചിരുന്നു. ഭഗിനി നിവേദിത, കൊണാര്‍ക്ക്, ബാലരാമായണം, പ്രചാരകന്മാരുടെ ജീവചരിത്രങ്ങള്‍, കര്‍മയോഗിനി മോസിജി (മലയാള വിവര്‍ത്തനം) തുടങ്ങി നിരവധി പുസ്തകള്‍ രചിച്ചിട്ടുണ്ട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. വാല്മീകി രാമായണം കൊങ്ങിണി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന്റെ പണിപ്പുരയിലായിരുന്നു.
പള്ളുരുത്തിയിൽ വീടുകയറി ആക്രമണം: അഞ്ചുപേർക്ക് പരിക്ക്, നാട്ടുകാർക്കും മർദനം
എളമക്കരയിലുള്ള ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആര്‍എസ്എസ് അഖില ഭാരതീയ സേവാപ്രമുഖ് പരാഗ് അഭ്യഗര്‍, സീമാജാഗരണ്‍മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന്‍, മുതിര്‍ന്ന പ്രചാരകന്‍ എം.എ. കൃഷ്ണന്‍, ക്ഷേത്രീയ സേവാപ്രമുഖ് പത്മകുമാര്‍, പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹകാര്യവാഹ്മാരായ എം. രാധാകൃഷ്ണന്‍, പി.എന്‍. ഈശ്വരന്‍, പ്രാന്ത സേവാപ്രമുഖ് ആ. വിനോദ്, പ്രചാരക പ്രമുഖ് എ.എന്‍. കൃഷ്ണന്‍, കാര്യകാരി സദസ്യന്‍ പി. നാരായണന്‍, വിഭാഗ് കാര്യവാഹ് കൃഷ്ണകുമാര്‍, പ്രചാരക് അനീഷ്, വിശ്വഹിന്ദു പരിഷത്ത് ക്ഷേത്രീയ സംഘടനാ സെക്രട്ടറി നാഗരാജ്, സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, സഹ സംഘടനാ സെക്രട്ടറി ഗിരീഷ്, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ആര്‍.വി. ബാബു, തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്, സക്ഷമ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു, എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ്, തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ അന്ത്യമോപചാരമര്‍പ്പിച്ചു. 12.30ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.