കേരളത്തിൽ യുഡിഎഫ് തരംഗം, 20 ലോക്സഭാ സീറ്റുകളിൽ 16ഉം തൂത്ത് വാരുമെന്ന് സർവ്വേകൾ, എൽഡിഎഫിന് തിരിച്ചടി
Recommended Video
ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണിക്കും ബിജെപിക്കും കേരളത്തില്‍ വലിയ കണക്ക് കൂട്ടലുകളാണുളളത്. ശബരിമല വിഷയത്തില്‍ ഉറച്ച നിലപാട് എടുത്ത സര്‍ക്കാരിന് ജനഹിതം എതിരല്ലെന്ന് കൂടി തെളിയിക്കേണ്ടതുണ്ട്. ബിജെപിക്ക് അതേ ശബരിമല വിഷയത്തിന്റെ പേരില്‍ വേണം വോട്ട് പിടിക്കാനും അക്കൗണ്ട് തുറക്കാനും.
ദേശീയ തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെ പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിനും കേരളത്തില്‍ മുന്നേറ്റമുണ്ടാക്കിയേ മതിയാവൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര് നേട്ടമുണ്ടാക്കും? എബിപി-സി വോട്ടര്‍, റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത് ഇതാണ്:
ശബരിമല വിധിയെഴുതും
ശബരിമല സ്ത്രീ പ്രവേശന വിഷയം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വിധിയെഴുതും എന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല വിവാദങ്ങള്‍ക്കിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും കാര്യങ്ങള്‍ അത്ര പന്തിയല്ല.
എൽഡിഎഫിന് ലഭിക്കുക 4 സീറ്റ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വലിയ തിരിച്ചടി നേരിടും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. എബിപി-സിവോട്ടര്‍ സര്‍വ്വേ പ്രകാരം കേരളത്തില്‍ ഇടത് മുന്നണിക്ക് ലഭിക്കുക ആകെയുളള 20 സീറ്റുകളില്‍ വെറും നാല് എണ്ണം മാത്രമാണ്. റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വ്വേ ഫലവും സമാനമാണ്.
യുഡിഎഫിന് വൻ മുന്നേറ്റം
അതേസമയം യുഡിഎഫിന് കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാനാവും എന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു. യുഡിഎഫ് 20 സീറ്റുകളില്‍ 16 എണ്ണവും തൂത്ത് വാരും എന്നാണ് എബിപി-സി വോട്ടറും, റിപ്പബ്ലിക് ടിവി സി വോട്ടറും ഒരുപോലെ പ്രവചിക്കുന്നത്. ശബരിമലയില്‍ സിപിഎമ്മും ബിജെപിയും തമ്മിലടിക്കുന്നത് നേട്ടമുണ്ടാക്കുക യുഡിഎഫിനാണ് എന്ന് വേണം കരുതാന്‍.
ബിജെപി പച്ച തൊടില്ല
അതേസമയം ഇത്തവണ വലിയ പ്രതീക്ഷകളുമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കില്ലെന്നും ഇരു സര്‍വ്വേകളും ഒരു പോലെ പ്രവചിക്കുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ സമരത്തിലൂടെ കേരളത്തില്‍ തങ്ങള്‍ക്ക് അനുകൂല രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് കരുതുന്ന ബിജെപിക്ക് വന്‍ തിരിച്ചടിയാണ് സര്‍വ്വേ ഫലങ്ങള്‍.
വോട്ട് ശതമാനത്തിലും മുന്നിൽ
2019 ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലഭിക്കാവുന്ന സീറ്റുകളാണ് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. വോട്ട് ശതമാനക്കണക്കിലും യുഡിഎഫ്, എന്‍ഡിഎയേക്കാളും എല്‍ഡിഎഫിനേക്കാളും ബഹുദൂരം മുന്നിലെത്തുമെന്നും റിപ്പബ്ലിക് ടിവി സര്‍വ്വേ ഫലം പറയുന്നു. പകുതിയോട് അടുത്ത വോട്ട് ശതമാനം യുഡിഎഫിന് ലഭിക്കും.
വോട്ട് ശതമാനത്തിലും ഇടിവ്
40.1 ശതമാനമാണ് യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ലഭിക്കുകയെന്ന് സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം എല്‍ഡിഎഫിന് വോട്ട് ശതമാനത്തിലും നേട്ടമുണ്ടാക്കാനാവില്ല. 29.3 ശതമാനം മാത്രമാണ് എല്‍ഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുക. മറ്റുളളവര്‍ 10.9 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
വോട്ട് ശതമാനത്തിൽ നേട്ടം
ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെങ്കിലും വോട്ട് ശതമാനത്തില്‍ നേട്ടമുണ്ടാക്കാനാവും. ശബരിമല വിഷയം രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാന്‍ ബിജെപിയെ സഹായിച്ചു എന്ന് തന്നെ വേണം ഈ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍. കേരളത്തില്‍ 5 മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്.
കേരളത്തിൽ നിരാശ
ശബരിമല വിഷയത്തോടെ മുന്നേറ്റ നിരയിലേക്ക് എത്തിയ നേതാക്കളേയും പൊതുസമ്മതരായ സ്വതന്ത്രരേയും അടക്കം ബിജെപി ഇത്തവണ മത്സരിക്കാന്‍ പരിഗണിക്കുന്നു. മോഹന്‍ലാല്‍ മുതലുളളവരുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ ഇതുവരെ പുറത്ത് വന്നിട്ടുളള സര്‍വ്വേ ഫലങ്ങളെല്ലാം കേരളത്തിലെ ബിജെപിക്ക് നിരാശ സമ്മാനിക്കുന്നതാണ്.
ബിജെപിക്ക് 1 സീറ്റ്
അടുത്തിടെ പുറത്ത് വന്ന ഇന്ത്യ ടിവി- സിഎന്‍എന്‍ സര്‍വ്വ പക്ഷേ ബിജെപി ഒരു സീറ്റുമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരുന്നു. യുഡിഎഫിന് 12 സീറ്റുകളാണ് സര്‍വ്വേ പ്രവചിച്ചത്. കോണ്‍ഗ്രസിന് 8, മുസ്ലീം ലീഗിന് 2, കേരള കോണ്‍ഗ്രസ് എമ്മിന് 1, ആര്‍എസ്പിക്ക് 1 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റ് നില. 2014ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന് 12 സീറ്റുകളാണ് ലഭിച്ചത്
ഇടതിന് തിരിച്ചടി തന്നെ
അതേസമയം ഇടതുപക്ഷത്തിന് തിരിച്ചടി തന്നെയാണ് ഇന്ത്യ ടിവി-സിഎന്‍എന്‍ സര്‍വ്വേ പ്രവചിച്ചത്. സിപിഎമ്മും സിപിഐയും അടങ്ങുന്ന ഇടതുപക്ഷത്തിന് 5 സീറ്റുകളാണ് ലഭിക്കുക. രണ്ട് സ്വതന്ത്രരും ജയിക്കുമെന്ന് ഇന്ത്യ ടിവി-സിഎന്‍എന്‍ സര്‍വ്വേ പ്രവചിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസം പകരുന്നതാണ് ഇതുവരെ പുറത്ത് വന്നിട്ടുളള സര്‍വ്വേ ഫലങ്ങള്‍.