''അമ്മ അങ്കിളിനെ തിയേറ്ററിലേക്ക് വിളിച്ച് വരുത്തി''! ക്രൂരത നിഷ്കളങ്കമായി തുറന്ന് പറഞ്ഞ് പെൺകുട്ടി
മലപ്പുറം: എടപ്പാളില്‍ ഒന്‍പത് വയസ്സുകാരിയായ പെണ്‍കുട്ടിയെ തിയേറ്ററില്‍ എത്തിച്ച് ലൈഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൊയ്തീന്‍കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും പോലീസ് പിടിയിലാണ്. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും കുറ്റസമ്മതം നടത്തിയതായും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി പുറത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയ ശിശുക്ഷേമ സമിതിയിലെ അഡ്വക്കേറ്റ് കവിതാ ശങ്കറിന് മുന്നിലാണ് അവള് മൊയ്തീന് കുട്ടിയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
രണ്ട് മണിക്കൂർ പീഡനം
എടപ്പാളിലെ തിയേറ്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. രണ്ട് മണിക്കൂറോളം നേരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയായ മൊയ്തീന്‍കുട്ടിയെന്ന് അറുപതുകാരന് വ്യവസായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പീഡനം. അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പീഡനമെന്ന് പോലീസ് പറയുന്നു. മകളെ പീഡിപ്പിക്കുന്ന വിവരം താന്‍ അറിഞ്ഞില്ലെന്ന് ആദ്യം സ്ത്രീ മൊഴി നല്‍കിയിരുന്നു.
അമ്മയുടെ അറിവോടെ
എന്നാല്‍ കോടിക്കണക്കിന് സ്വത്തുക്കളുള്ള മൊയ്തീന് കുട്ടി നേരത്തെ പലതവണ പെണ്‍കുട്ടിയെ അമ്മയുടെ അറിവോടെ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് തവണ മൊയ്തീന് കുട്ടി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. തിയേറ്ററില്‍ വെച്ചാണ് ഏറ്റവും കൂടുതല്‍ നേരം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് എന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പണത്തിന്റെ ബലം
പണത്തിന്റെ ബലമുള്ളതിനാല്‍ മകളെ പീഡിപ്പിച്ചപ്പോഴൊന്നും മൊയ്തീന്‍കുട്ടിയെ അമ്മ തടഞ്ഞില്ല. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നാട് വിടാന്‍ മൊയ്തീന് കുട്ടി ആലോചിച്ചിരുന്നു. എന്നാല്‍ നാട്ടിലുള്ള കോടിക്കണക്കിന് സ്വത്തുക്കളെ അത് ബാധിക്കുമെന്ന് അഭിഭാഷകന് ഉപദേശം നല്‍കിയതോടെ വിദേശത്തേക്ക് കടക്കാനുള്ള നീക്കം മൊയ്തീന് കുട്ടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അബദ്ധം പറ്റിയതെന്ന് പ്രതി
തിയേറ്ററിലെ പീഡനക്കാര്യത്തില്‍ തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ആദ്യമായാണ് മൊയ്തീന് കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് എന്നാണ് അമ്മയുടെ മൊഴി. എന്നാല്‍ ഇക്കാര്യം കളവാണ് എന്ന് പെണ്‍കുട്ടിയുടെ വാക്കുകള്‍ തെളിയിക്കുന്നു. മൊയ്തീന് കുട്ടിയെ പെണ്‍കുട്ടി അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിയിലെ കൗണ്‍സിലറായ അഡ്വക്കേറ്റ് കവിതാ ശങ്കറിനോട് വെളിപ്പെടുത്തി.
അങ്കിളിനെ അമ്മ വിളിച്ച് വരുത്തി
സംഭവ ദിവസം സിനിമ കാണാന്‍ പോകുന്നതിന് വേണ്ടി അങ്കിളിനെ അമ്മ ഫോണ്‍ ചെയ്ത് വിളിച്ച് വരുത്തിയതാണ് എന്ന് പെണ്‍കുട്ടി പറയുന്നു. വീട്ടില്‍ നിന്നും തിയേറ്ററിലേക്ക് പുറപ്പെട്ടത് മുതലുള്ള എല്ലാ കാര്യങ്ങളും പെണ്‍കുട്ടി കൗണ്‍സിലറോട് വിവരിച്ചിട്ടുണ്ട്. തിയേറ്റില്‍ എത്തി സിനിമ കണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ അങ്കിള്‍ തന്നെ ഏതൊക്കെ തരത്തില്‍ ഉപദ്രവിച്ചു എന്ന കാര്യവും പെണ്‍കുട്ടി അഡ്വക്കേറ്റ് കവിതാ ശങ്കറിനോട് വളരെ നിഷ്കളങ്കമായി തന്നെ തുറന്ന് പറഞ്ഞു.
വേദനിച്ചപ്പോൾ ബലം പ്രയോഗിച്ചു
പലപ്പോഴും വേദനിച്ച് താന്‍ കൈ തട്ടിമാറ്റിയപ്പോഴും കൂടുതല്‍ ബലം പ്രയോഗിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. സിനിമയുടെ ഇന്റര്‍വെല്‍ സമയത്ത് അങ്കിള്‍ പുറത്ത് കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി. തനിക്ക് നേരെ നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലാക്കാനുള്ള പ്രായം പോലും ആ കുട്ടിക്ക് ആയിട്ടില്ലെന്ന് കവിതാ ശങ്കര്‍ പറയുന്നു. അവള്‍ക്ക് വെറും ഒന്‍പത് വയസ്സ് മാത്രമാണ് പ്രായം.
മൊഴി തന്നില്ലെന്ന് പോലീസ്
കേസിന്റെ ഗൗരവം വര്‍ധിക്കുന്നതും അക്കാര്യം കൊണ്ടാണെന്ന് കവിതാ ശങ്കര്‍ പറയുന്നു.ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ സാധിക്കുന്നുവെന്നും കവിതാ ശങ്കര്‍ ചോദിക്കുന്നു. ക്രൂരമായ ലൈംഗിക പീഡനം തന്നെയാണ് തിയേറ്ററില്‍ നടന്നതെന്ന് പെണ്‍കുട്ടിയുടെ വാക്കുകള്‍ തെളിയിക്കുന്നു. എന്നാല്‍ ഗുരുതരമായ ലൈംഗിക പീഡനക്കുറ്റം പ്രതിക്ക് മേല്‍ ചുമത്താന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടി അത്തരത്തില്‍ മൊഴി തന്നിട്ടില്ല എന്നതാണ് പോലീസ് ന്യായം.
നിർഭയ പീഡിപ്പിക്കപ്പെട്ടത് കാമുകനൊപ്പം കറങ്ങി നടന്നതിനാൽ.. ദുരന്തമായി മുജാഹിദ് ബാലുശ്ശേരി വീണ്ടും
കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് അകത്ത് ചെന്നാൽ മരണം ഉറപ്പോ! സത്യം ഇതാണ്