ശബരിമലയില്‍ ബിജെപിക്ക് തിരിച്ചടി.... ജന്മഭൂമി ലേഖനത്തെ പിന്തുണച്ച് എബിവിയും... സമരം പൊളിയുമോ?
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തുടക്കം ആശയക്കുഴപ്പത്തിലായിരുന്നെങ്കിലും പിന്നീട് സ്വബോധം വീണ്ടെടുത്തിരുന്നു ബിജെപി. വിഷയത്തില്‍ അവര്‍ രാഷ്ട്രീയ കളി ആരംഭിക്കുകയും ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ശോഭാ സുരേന്ദ്രനും വന്‍ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. വിധി പുറപ്പെടുവിച്ചത് സംസ്ഥാന സര്‍ക്കാരാണ് എന്ന നിലയിലൊക്കെയാണ് പ്രചാരണം. ഇത് സൈബര്‍ സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ജന്‍മഭൂമി ഈ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ലേഖനം ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തെ കുരുക്കിയിരിക്കുകയാണ്.
ഇതിന് പിന്നാലെ ഈ ലേഖനത്തെ എബിവിപിയും പിന്തുണച്ചിരിക്കുകയാണ്. ഇതോടെ അക്കിടി പറ്റിയ അവസ്ഥയിലാണ് ബിജെപി. ശ്രീധരന്‍പിള്ളയും ശോഭാ സുരേന്ദ്രനും ചേര്‍ന്ന് സര്‍ക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സമരത്തിന്റെ പ്രസക്തിയെ സോഷ്യല്‍ മീഡിയ വരെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. നേരത്തെ ആര്‍എസ്എസ് വിധിയെ പിന്തുണയ്ക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതോടെ ബിജെപി നേതാക്കള്‍ക്ക് ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പും പുറത്തായിട്ടുണ്ട്.
ബിജെപി-ആര്‍എസ്എസ് തര്‍ക്കം
ശബരിമല വിഷയത്തില്‍ ബിജെപി ആര്‍എസ്എസ് തര്‍ക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം വേണമെന്ന നിലപാടുള്ളവരാണ്. പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും ദര്‍ശനാനുമതി നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. അതുകൊണ്ട് ബിജെപിയുടെ സംസ്ഥാന സമിതിയും ഇതേ നിലപാട് എടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ജന്മഭൂമിയിലെ ലേഖനം
ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു ജന്മഭൂമിയിലെ ലേഖനത്തിന്റെ തലക്കെട്ട്. സുപ്രീം കോടതി വിധി ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും ഈ ലേഖനത്തില്‍ പറയുന്നുണ്ട്. ഉത്തരവിന്റെ മറവില്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ബിജെപിയുടെ സമരം
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പിണറായി സര്‍ക്കാരിനെതിരെയുള്ള ബിജെപിയുടെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധരാണെന്നും അവിശ്വാസികളാണെന്നും അതുകൊണ്ടാണ് അവര്‍ ഹിന്ദുക്കളുടെ വിശ്വാസത്തില്‍ മാത്രം കൈകടത്തുന്നതെന്നുമായിരുന്നു ബിജെപിയുടെ പ്രചാരണം. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ശോഭാ സുരേന്ദ്രനുമായിരുന്നു ഈ സമരത്തെ മുന്നില്‍ നിന്ന് നയിച്ചത്. എന്നാല്‍ ജന്മഭൂമി ലേഖനത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ തന്നെ പരോക്ഷ വിമര്‍ശനമുണ്ട്.
എബിവിപിയുടെ പിന്തുണ
ജന്മഭൂമിയിലെ ലേഖനത്തെ പിന്തുണച്ച് കൊണ്ട് എബിവിപി അഖിലേന്ത്യാ ചുമതലയുള്ള ഒ നിതീഷ് രംഗത്ത് വന്നതും ശ്രദ്ധേയമാണ്. അരുണ്‍ കുമാര്‍ അടക്കമുള്ള മറ്റ് എബിവിപി നേതാക്കളും സ്ത്രീകളെ നിര്‍ബന്ധമായും പ്രവേശിപ്പിക്കണമെന്ന നിലപാടിലാണ്. ഇതോടെ ബിജെപി ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ബിജെപിയെ അനുകൂലിക്കുന്ന സംഘടനകളെല്ലാം അനുകൂലിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.
പ്രശ്‌നം ഇങ്ങനെ....
തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന സമരം ആര്‍എസ്എസും എബിവിപിയും ചേര്‍ന്ന ഇല്ലാതാക്കുകയാണെന്ന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തുന്നു. ജന്മഭൂമിയിലെ ലേഖനത്തെ ശ്രീധരന്‍പിള്ള തള്ളിക്കളഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വികാരമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ രാഷ്ട്രീയമായി മുതലെടുപ്പിനാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് വിശ്വാസികളുടെ വികാരത്തിലൂന്നിയുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് നേട്ടമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമം.
മോശമായ സമരം
ബിജെപിയുടെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച നടത്തുന്ന സമരം പലപ്പോഴും കൈവിട്ട രീതിയിലാണ് സംസാരിച്ചത്. സ്ത്രീകളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മാര്‍ച്ചില്‍ സോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭ്രാന്താണ് എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് നല്ല ചികിത്സയാണ് വേണ്ടതെന്നായിരുന്നു ശോഭയുടെ വാക്കുകള്‍. ഏതോ ഒരുത്തിക്ക് വേണ്ടിയാണ് സംരക്ഷണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം വര്‍ഗീയതയില്‍ ഊന്നിയുള്ള പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിനെതിരെ നടത്താനാണ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
സംസ്ഥാന സമിതിയില്‍ എതിര്‍പ്പ്
ബിജെപിയുടെ സമര രീതിയില്‍ സംസ്ഥാന സമിതിയില്‍ തന്നെ എതിര്‍പ്പുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള നീക്കം സിപിഎമ്മിന് കൂടുതല്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കികൊടുക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ആര്‍എസ്എസും ഇതിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്നതിനാല്‍ പിന്‍വാങ്ങില്ലെന്നാണ് ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധം കുറച്ചുദിവസത്തിനുള്ളില്‍ തന്നെ അടങ്ങിയാല്‍ രാഷ്ട്രീയമായി അത് ബിജെപിക്ക് തിരിച്ചടിയാവും.
സമരം പൊളിഞ്ഞു
ഹിന്ദു വികാരം ഇളക്കിവിടാനുള്ള ബിജെപിയുടെ നീക്കങ്ങളാണ് പൊളിഞ്ഞിരിക്കുന്നത്. സമരം നടത്തി ഹിന്ദുവര്‍ഗീയത ഇളക്കിമിടാന്‍ നോക്കേണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. നിങ്ങള്‍ക്ക് സ്വന്തമായി അഭിപ്രായം ഒന്നുമില്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഹിന്ദുവിനോടുള്ള സ്‌നേഹമല്ല ഇതെന്നും തിരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടുന്നതിന് വേണ്ടിയാണ് ബിജെപി ഹിന്ദു വര്‍ഗീയത ഇളക്കിവിടുന്നതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. അതേസമയം ബിജെപിയുടെ സമരങ്ങള്‍ ഇതോടെ വീര്യം കുറയുമെന്നാണ് സൂചന.
ശബരിമലയിൽ ബിജെപിക്ക് വീണ്ടും 'അകത്ത് ' നിന്ന് തിരിച്ചടി; ജന്മഭൂമിയില്‍ വിചാരകേന്ദ്രത്തിന്റെ ലേഖനം..
പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!