എബിവിപി പ്രവർത്തകനെ കൊലപ്പെടുത്തിയത് സിപിഎമ്മിനെ കുടുക്കാൻ; കണ്ണൂരിൽ നടക്കുന്നത്, വെളിപ്പെടുത്തൽ!
കണ്ണൂർ: എബിവിപി പ്രവർത്തകൻ ശ്വാം പ്രസാദിനന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢ ലക്ഷ്യമെന്ന് വെളിപ്പെടുത്തൽ. കുറ്റം സിപിഎമ്മിന്റെ തലയിലിടാനാണ് കൊലപ്പെടുത്താനായി ശ്യാംപ്രസാദിനെ തെരഞ്ഞെടുത്തതെന്ന് പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകൻ വെളിപ്പെടുത്തി. ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ നാലുപേരും സമ്മതിച്ചിട്ടുണ്ട്.
കണ്ണൂർ മുഴക്കുന്ന് പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കേൽ സലീം (26), നീർവേലി സമീറ മൻസിൽ അമീർ(25), പാലയോട് തെക്കയിൽ ഷഹീം(39) എന്നിവരെയാണ് കൊലപാതക കേസിൽ അറസ്റ്റിലായത്. സിപിഐഎം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് ശ്യാംപ്രസാദ്. അതിനാലാണ് ദിവസങ്ങള്‍ കാത്തിരുന്ന് ഇയാളെത്തന്നെ പിടികൂടിയതെന്ന് ഒന്നാംപ്രതി മുഹമ്മദ് ഷഹീം പൊലീസ് ചോദ്യംചെയ്യലില്‍ പറഞ്ഞു.

അയൂബിനെ വെട്ടികൊല്ലാൻ ശ്രമിച്ചതിന്റെ പ്രതികാരം
എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയൂബിനെ ആര്‍എസ്എസ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ മാസം 11നാണ് അയൂബിനെ വെട്ടിയത്. ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് ഇയാള്‍.

ജില്ലയിൽ കനത്ത സുരക്ഷ
ശ്യാംപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം പറഞ്ഞു. പ്രതികള്‍ നാലുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനവുമുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ സുരക്ഷയ്ക്കായി രണ്ടു കമ്പനി സായുധസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസ് എൻഐഎ ഏറ്റെടുക്കണം
കൊലപാതകത്തിൽ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂർ ജില്ലയിലും മാഹിയിലും ബിജെപി ഹർത്താൽ നടത്തിയിരുന്നു. 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. കേസ് എൻഐഎ ഏറ്റെടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

കൊല ക്ലാസിലെത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷം
പ്രതികളിലൊരാളായ നീര്‍വേലി സ്വദേശി സമീര്‍ വെള്ളിയാഴ്ച രാവിലെ സുഹൃത്തിന്റെ കാറെടുത്ത് പാലയോട്ടെത്തി. അവിടെനിന്ന് മുഹമ്മദ് ഷാഹിമിനെ കൂട്ടി തില്ലങ്കേരി-കാക്കയങ്ങാട് വഴി പാറക്കണ്ടത്തെത്തി മുഹമ്മദിനെയും സലീമിനെയും കൂട്ടി വീണ്ടും കാക്കയങ്ങാട്ടെത്തി. കാക്കയങ്ങാട്ടുനിന്ന് ഉച്ചയ്ക്ക് പിഞ്ഞാണപ്പാറയിലുള്ള പേരാവൂര്‍ ഗവ. ഐടി പരിസരത്തെത്തിയ മുഹമ്മദ്, ശ്യാമപ്രസാദ് ക്ലാസിലെത്തിയെന്ന് ഉറപ്പുവരുത്തിയാണ് കൊലപാതകം നടത്തിയത്.

സംസ്ഥാനത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു
അതേസമയം എബിവിപി പ്രവർത്തകന്റെ കൊലപാതകം തന്നെ അസ്വസ്ഥമാക്കിയെന്ന് ഗവർണർ പി സദാശിവം പറഞ്ഞു. സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications