ശ്രീറാമും വഫയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയെന്ന്; കാറുമായ് വന്നത് ആവശ്യപ്രകാരം, മദ്യപിച്ചിരുന്നു
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഒരുവേള നായക പരിവേഷം ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന് എന്ന യുവ ഐഎഎസ് ഓഫീസര്‍ ഓടിച്ച വാഹനം ആണ് അപകടം ഉണ്ടാക്കിയത്.
ശ്രീറാമിനെതിരെ സഹയാത്രികയായ യുവതിയുടെ മൊഴി .... വഫയ്ക്കും ശ്രീറാമിനും എതിരെ നരഹത്യയ്ക്ക് കേസ്
അപകടം ഉണ്ടാക്കിയ കാറിന്റെ ഉടമ പ്രവാസിയും മോഡലും ആയ വഫ ഫിറോസിന്റേതായിരുന്നു. അപകടം നടക്കുമ്പോള്‍ വഫയും കാറില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഇതിനിടെ ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെ പറ്റിയും ചില സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു. ആ സമയത്ത് വഫയുടെ കാറില്‍ എങ്ങനെ ശ്രീറാം എത്തി എന്നതായിരുന്നു ചോദ്യം. വഫ പോലീസിന് നല്കിയ മൊഴിയില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ആരാണ് വഫ ഫിറോസ്
മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. കൂടെയുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ആണെന്നും പിന്നീട് വ്യക്തമായി. കാറിന്റെ ഉടമ വഫ ഫിറോസ് എന്ന യുവതിയാണ് എന്ന് കൂടി വ്യക്തമായതോടെ സംശയങ്ങള്‍ കൂടുതലായി.
പ്രവാസി, മോഡല്‍
പ്രവാസിയാണ് വഫ ഫിറോസ്. ഭര്‍ത്താവും കുടുംബവും എല്ലാം ഗള്‍ഫിലാണ്. മോഡലിങ്ങ് ചെയ്യുന്ന ആളാണ്. കുറച്ചുകാലമായി കേരളത്തില്‍ തന്നെയാണ് ഇവര്‍ ഉണ്ടാകാറുള്ളത്. എഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് വഴി പരിചയം
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തമ്മില്‍ എന്താണ് ബന്ധം എന്ന നിലയിലും ചര്‍ച്ചകള്‍ രൂപം കൊണ്ടു. താനും ശ്രീറാമും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത് എന്നാണ് വഫ ഫിറോസ് പോലീസിന് നല്കിയിട്ടുളള മൊഴി. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
ശ്രീറാം വിളിച്ചപ്പോള്‍ വന്നു
ശ്രീറാം ആണ് കാറുമായി വരാന്‍ തന്നോട് ആവശ്യപ്പെട്ടത് എന്നും വഫ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 12.40 ന് ആണ് കാറുമായി കവടിയാറില്‍ എത്തിയത്. അവിടെ നിന്ന് പിന്നീട് ശ്രീറാം ആണ് കാര്‍ ഓടിച്ചത് എന്നും വഫ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഓവര്‍ സ്പീഡില്‍ ആയിരുന്നു ശ്രീറാം കാര്‍ ഓടിച്ചത് എന്നും വഫ പറഞ്ഞു. കവടിയാറില്‍ നിന്ന് ഒരുപാട് ദൂരെയല്ല, അപകടം നടന്ന മ്യൂസിയം ജങ്ഷന്.
എല്ലാം തിരുത്തി
അപകടം ഉണ്ടായ ഉടന്‍, വാഹനം ഓടിച്ചതിന്റെ ഉത്തരവാദിത്തം വഫ ഏറ്റെടുത്തിരുന്നു. ശ്രീറാമും അങ്ങനെ തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ദൃക്സാക്ഷികള്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടിരുന്നു. പിന്നീട് പോലീസ് വിളിപ്പിച്ച് മൊഴിയെടുത്തപ്പോള്‍ ആണ് സഫ സത്യം വെളിപ്പെടുത്തിയത്.
മദ്യപിച്ചിരുന്നു എന്ന് വെളിപ്പെടുത്തൽ
വിദേശത്ത് പഠനത്തിനായി പോയിരുന്ന ശ്രീറാം വെങ്കട്ടരാമൻ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചത് അടുത്ത ദിവസം ആയിരുന്നു. ഇതിന്റെ പാർട്ടിയ്ക്ക് ശേഷം ആണ് അപകടം നടന്നത്. വാഹനം ഓടിയ്ക്കുന്പോൾ ശ്രീറാം മദ്യലഹരിയിൽ ആയിരുന്നു എന്നും വഫ പോലീസിനോട് പറഞ്ഞിട്ടുണ്ട്