നെടുമ്പാശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് പേർ പിടിയിൽ, മൂന്ന് പേർ ഒളിവിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിക്ക് സമീപത്ത് അത്താണിയിൽ ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റ്. അഞ്ച് പേരാണ് ഇതിനകം അറസ്റ്റിലായത്. ബിനോയ് കൊലപാതക കേസിലെ മുഖ്യപ്രതി ബിനുവാണ് ഇനി പിടിയിലാവാനുള്ളത്. ഇയാളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലുൾപ്പെട്ട അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. അതേ സമയത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേർ ഒളിവിൽ പോയിട്ടുണ്ട്. ബാറിൽ വെച്ചുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതി ബിനുവിന്റെ അച്ഛനെ മർദ്ദിച്ചതിന്റെ വൈരാഗ്യവും കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശിയായ യുവാവിനെ ഒരു സംഘം ഗുണ്ടകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് ബിനോയി പുറത്തിറങ്ങിയപ്പോഴാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനോയിയും അത്താണിയിലെ ഗുണ്ടാ സംഘാംഗമാണ്. ബിനോയിയെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാറിന് മുമ്പിൽ വെച്ച് നാട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം. പ്രതികൾ ബിനോയിയുടെ മുഖത്ത് വെട്ടുന്നതാണ് ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. റോഡരികിൽ നിൽക്കുകയായിരുന്ന ബിനോയിയ്ക്ക് തലയ്ക്കാണ് വെട്ടേറ്റത്. ഗുണ്ടാസംഘങ്ങൾക്കിടയിൽ നിലനിന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.