വയനാട്ടില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തം ആസൂത്രിതം; പ്രതി പിടിയിൽ
കൽപറ്റ: വയനാടിനെ നടുക്കിയ മദ്യദുരന്തത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശിയും മാനന്തവാടി ആറാട്ടുതറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നതുമായ പാലത്തിങ്കല്‍ സന്തോഷ് (45) ആണ് അറസ്റ്റിലായത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്‌നായി (60), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (40) എന്നിവര്‍ പൊട്ടാസ്യം സയനൈഡ് കലര്‍ന്ന മദ്യം കഴിച്ച് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
2014-ല്‍ അളിയനായ സതീശന്‍ എന്ന യുവാവ് അത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണക്കാരനായ സജിത്തിനെ വധിക്കാനായിരുന്നു മദ്യത്തില്‍ സ്വര്‍ണപണിക്കാരന്‍ കൂടിയായ സന്തോഷ് പൊട്ടാസ്യം സയനൈഡ് ചേര്‍ത്ത് നല്‍കിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
ഉപഹാരമായി നൽകി
സന്തോഷിൽ നിന്നും വാങ്ങിയ മദ്യം സജിത്ത് വെള്ളമുണ്ട മൊതക്കരയിലെ കൊച്ചാറ കാവുംകുന്ന് കോളനിയിയിലെ തിഗ്നായിക്ക് മകള്‍ക്ക് ചരട് ജപിച്ച് നല്‍കിയതിന്റെ ഉപഹാരമായി നല്‍കുകയായിരുന്നു. ഇത് കഴിച്ചയുടയന്‍ കുഴഞ്ഞുവീണ തിഗ്നായിയെ തരുവണയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
ബന്ധുവും മകനും
തിഗ്നായിയുടെ ശവസംസ്‌ക്കാരം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് രാത്രിയോടെ തിഗ്നായിയുടെ മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം കഴിക്കുന്നത്. മദ്യം കഴിച്ചയുടന്‍ ഇരുവരും കുഴഞ്ഞുവീണു. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രമോദും, ആശുപത്രിയിലെത്തിയ ശേഷം പ്രസാദും മരിച്ചിരുന്നു.
ദുരൂഹത
തിഗ്നായിയുടെ മരണം ഹൃദയാഘാതമാണെന്നാണ് കരുതിയിരുന്നതെങ്കിലും പ്രമോദും പ്രസാദും മരിച്ചതോടെ മരണത്തിന് കാരണം മദ്യത്തില്‍ കലര്‍ത്തിയ മാരകവിഷമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരപരാധികളായ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കോളനിയില്‍ മദ്യമെത്തിച്ച സജിത്തിനെയും, ഇയാള്‍ക്ക് മദ്യം നല്‍കിയ സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സയനൈഡ് കലർത്തി
കോഴിക്കോട് റീജിയണല്‍ അനലിറ്റിക് ലാബ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മദ്യത്തില്‍ കലര്‍ത്തിയത് പൊട്ടാസ്യം സയനൈഡാണെന്ന് വ്യക്തമായിരുന്നു. മരിച്ച മൂന്നുപേരും ആദിവാസി വിഭാഗ ത്തില്‍പ്പെട്ടവരായതിനാലും പട്ടിക ജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ ഭാഗമായി വരുന്നതിനാലും പൊലീസ് അന്വേഷണം എസ് എം എസിന് കൈമാറിയിരുന്നു. എസ് എം എസ് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം, മദ്യം കോളനിയിലെത്തിച്ച സജിത്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
വിശ്വാസികളോട് ഏറ്റുമുട്ടാനില്ല, ശ്രമം നാടിന്റെ ഒരുമ തകർക്കാൻ, കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി
തേജസ്വിനിക്കായി ബാലഭാസ്കർ കരുതിവെച്ച സമ്മാനം; നിറഞ്ഞ കയ്യടിയോടെ സദസ്സ്..വീഡിയോ