എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പൊലീസിന്റെ പിടിയിൽ: രക്ഷപ്പെട്ടത് ഉദ്യോഗസ്ഥരെ ആക്രമിച്ച്!!
തിരുവനന്തപുരം: മുപ്പത് ലിറ്റർ വ്യാജ മദ്യവുമായെത്തിയ സഹോദരങ്ങൾ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. തുടർന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളെ നെയ്യാർഡാം പൊലീസ് പിടികൂടി. കുറ്റിച്ചൽ ചാമുണ്ഡി നഗർ കിഴക്കുംകര വീട്ടിൽ സുധനാണ് (42) പിടിയിലായത്. ഇയാളുടെ സഹോദരൻ ഉണ്ണിക്കുട്ടൻ എന്ന സതീഷ് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സുധന്റെയും സതീഷിന്റെയും നേതൃത്വത്തിൽ കുറ്റിച്ചലിലും പരിസരങ്ങളിലും സ്‌പിരിറ്റ് കലക്കിയ വ്യാജ മദ്യം വ്യാപകമായി വിൽക്കുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് തങ്ങൾക്ക് 30 ലിറ്റർ മദ്യം വേണമെന്നാവശ്യപ്പെട്ട് എക്സൈസ് സംഘം പ്രതികളെ ഫോണിൽ ബന്ധപ്പെട്ടു. കുറ്റിച്ചലിന് സമീപം കാരിയോട് വച്ച് മദ്യം കൈമാറാമെന്ന് പ്രതികൾ അറിയിച്ചു.
തുടർന്ന് എക്സൈസ് സംഘം മഫ്‌തിയിൽ സ്ഥലത്തെത്തി. ഈ സമയം ചാരായവുമായി സുധനും സതീഷും ആക്ടിവ സ്‌കൂട്ടറിലെത്തി. മദ്യം കൈമാറുന്നതിനിടെ സതീഷിനെ എക്സൈസ് സംഘം പിടികൂടാൻ ശ്രമിച്ചു. ഈ സമയം സുധൻ സമീപത്തെ തോട്ടിനടുത്ത് ഒളിച്ചു. രക്ഷപ്പെടുന്നതിനായി സതീഷ് എക്സൈസ് സംഘത്തെ ആക്രമിച്ചു. മർദ്ദനത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീകുമാറിന്റെ മുഖത്ത് പരിക്കേറ്റു. ഈ സമയം സുധൻ മാരകായുധങ്ങളുമായെത്തി എക്സൈസിനെ ആക്രമിക്കുകയും സതീഷിനെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്തു നിന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് എക്സൈസ് നെയ്യാർ ഡാം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ ആര്യനാട് സിഐ അനിൽകുമാറും സംഘവും ചേർന്ന് സുധനെ ആര്യനാട്ട് നിന്ന് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സതീഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.