സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരബന്ധം, എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ ചേര്‍ന്ന് തീവ്രവാദ സംഘത്തിന് രൂപം കൊടുത്തു. ഭീകര സംഘത്തിലേക്ക് പ്രതികള്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 5നാണ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ കുറിച്ച് എന്‍ഐഎ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. സ്വര്‍ണ്ണക്കടത്തിലെ സൂത്രധാരന്‍ എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും എം ശിവശങ്കറിനെ വിശേഷിപ്പിച്ചിരുന്നത്. മൂന്ന് മാസമായി എം ശിവശങ്കര്‍ തടവിലാണ്. ആറ് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്തിലൂടെ രാജ്യത്തിന്റെ ആഭ്യന്തര-സാമ്പത്തിക സുരക്ഷ തകര്‍ക്കുകയാണ് പ്രതികള്‍ ലക്ഷ്യമിട്ടത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ വിദേശത്ത് നിന്നും രാജ്യത്തിനകത്ത് നിന്നും പണപ്പിരിവ് നടത്തിയെന്നും എന്‍ഐഎ പറയുന്നു. കോടിക്കണക്ക് രൂപയുടെ ഫണ്ട് പിരിവാണ് പ്രതികള്‍ നടത്തിയത്. സ്വര്‍ണ്ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം തകര്‍ക്കുക എന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ അടക്കം 20 പേരെയാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. 9 പേരെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇനി പിടിയിലാകാനുളളത്. ഇവരില്‍ വിദേശത്തുളളവരും ഉണ്ട്. 2019 നവംബര്‍ മുതല്‍ 2020 ജൂലൈ വരെയുളള നയതന്ത്ര സ്വര്‍ണ്ണക്കടത്താണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഈ കാലയളവില്‍ 167 കിലോ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.