മുട്ടുവിറയ്ക്കാത്ത നിലപാട്; സോഷ്യൽ മീഡിയയിൽ താരമായി ചൈത്ര ഐപിഎസ്, സിപിഎമ്മിന് വിമർശനം
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ നേതാക്കളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡിനെത്തിയ ചൈത്ര തെരേസ ഐപിഎസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മുഖം നോക്കാതെ ധീരമായ നടപടിയെടുത്ത യുവ ഐപിഎസുകാരിക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്. എന്നാൽ പാർട്ടി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപിക്ക് ചുമതലമാറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ചൈത്രാ തെരേസ ഐപിഎസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലി ഹർത്താലിലെ വിവാദ നായകനും ശബരിമലയിൽ താരവുമായ യതീഷ് ചന്ദ്രയോടാണ് പലരും ചൈത്ര ഐപിഎസിനെ ഉപമിക്കുന്നത്. എന്നാൽ പാർട്ടി ഓഫീസിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യവുമായി സിപിഎം രംഗത്തുണ്ട്.
പാർട്ടി ഓഫീസിലെ റെയ്ഡ്
പോക്സോ കേസിലെ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയത്. ഇവരിൽ ചിലർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിവിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ചൈത്ര പരിശോധനയ്ക്കായി എത്തിയത്. എന്നാൽ പോലീസ് സംഘത്തെ അകത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ.
കൂടുതൽ അണികൾ
നേതാക്കൾ അറിയിച്ചത് പ്രകാരം കൂടുതൽ പ്രവർത്തകർ പാർട്ടി ഓഫീസിന് മുമ്പിലേക്ക് എത്തി, ഡിസിപിയെ അനുനയിപ്പിക്കാൻ സഹപ്രവർത്തകരും ശ്രമിച്ചു. എന്നാൽ പരിശോധന നടത്താതെ മടങ്ങില്ലെന്ന് ചൈത്ര ഉറച്ച നിലപാടെടുത്തതോടെ നേതാക്കൾ വഴങ്ങി. പരിശോധനയിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് സംഘം മടങ്ങി. ഇതോടെ പരാതിയുമായി ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചു. ഫലം മണിക്കൂറുകൾക്കകം ഡിസിപിയുടെ ചുമതലയിൽ നിന്നും ചൈത്രയെ ഒഴിവാക്കി വനിതാ സെൽ എസ്പി കസേരയിലേക്ക് തിരിച്ചയച്ചു.
മുഖം നോക്കാതെ നടപടി
രാഷ്ട്രീയക്കാരുടെ ഭീഷണി വകവയ്ക്കാതെ മുഖം നോക്കാതെ നടപടിയെടുത്ത ഐപിഎസുകാരിയുടെ ചങ്കുറ്റത്തിനാണ് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി നൽകുന്നത്. ചൈത്രയുടെ പഠനകാലത്തെ മികവും ഔദ്യോഗിക ജീവിത്തിലെ സമാനമായ മറ്റ് നടപടികളുമൊക്കെ തിരയുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
കോഴിക്കോട് സ്വദേശി
കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയാണ് ചൈത്ര തെരേസ ജോൺ ഐപിഎസ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ചൈത്ര. സിവിൽ സർവ്വീസിൽ 111ആം റാങ്ക് കാരി. ഇന്ത്യൻ ട്രാഫിക് സർവ്വീസിൽ നിന്നും രാജിവെച്ചാണ് ഐപിഎസ് സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ ജോൺ ജോസഫിന്റെയും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മേരിയുടെയും മകളാണ് ചൈത്ര തെരേസാ ജോൺ.
കണ്ണൂരിലെ സേവനം
ഐപിഎസ് പരീശീലന സമയത്തും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ചൈത്രയായിരുന്നു. തലശ്ശേരി സബ് ഡിവിഷനിലെത്തിയ ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് ചൈത്ര. ഇക്കാലയളവിൽ സുപ്രധാനമായ ശ്യാമപ്രസാദ്, ഷുഹൈബ് കൊലപാതക കേസുകളുടെ അന്വേഷണ ചുമതല ചൈത്രയ്ക്കായിരുന്നു. രാഷ്ട്രീയ സംഘട്ടനത്തിന് പേരുകേട്ട കണ്ണൂരിലെ സേവനത്തിനിടയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായാണ് ചൈത്ര മുന്നോട്ട് പോയത്.
യതീഷ് ചന്ദ്രയെ പിന്തുണച്ചവർ
ശബരിമല സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയേപ്പോലും വിറപ്പിച്ച യതീഷ് ചന്ദ്രയോടാണ് പലരും ചൈത്രാ ഐപിഎസിനെ ഉപമിക്കുന്നത്. ശബരിമലയിൽ ബിജെപിയെ വരിഞ്ഞു മുറുക്കിയ യതീഷ് ചന്ദ്രയ്ക്കും നിറഞ്ഞ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയത്. എന്നാൽ ശബരിമല നടപടിയിൽ യതീഷ് ചന്ദ്രയെ പിന്തുണച്ചവരിൽ പലരും ചൈത്രയുടെ കാര്യത്തിൽ നിലപാട് മാറ്റിയെന്നതും ശ്രദ്ധേയമാണ്.
സർക്കാരിന്‌റെ ഇരട്ടത്താപ്പ്
വനിതാ മതിൽ, സ്ത്രീ സുരക്ഷ എന്ന് വാതോരാതെ പ്രസംഗിക്കുന്നവർ വനിതാ ഐപിഎസുകാരിയോട് കാണിച്ചത് നീതി നിഷേധമാണെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. നാഴികയ്ക്ക് നാൽപ്പത് വട്ടവും സ്ത്രീ സുരക്ഷ എന്ന് പറയുന്ന സർക്കാർ തന്റെ ജോലി കൃത്യമായി ചെയ്ത ഉദ്യോഗസ്ഥയോട് കാട്ടിയത് മര്യാദകേടാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
അന്ന് ആറാം നിരയിൽ, ഇന്ന് മുൻ നിരയിലേക്ക് രാഹുൽ ഗാന്ധിയുടെ മുന്നേറ്റം, അവഗണിച്ചവർ അംഗീകരിച്ചു