ബിഷപ്പിനെതിരായ പീഡന പരാതി പിൻവലിക്കാൻ കന്യാസ്ത്രീക്ക് പത്ത് ഏക്കറും മഠവും! വൈദികനെതിരെ നടപടി
തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് വൈദികനെതിരെ നടപടി. ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ പരാതി പിന്‍വലിക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിന് എതിരെയാണ് സഭ നടപടി സ്വീകരിച്ചിരിക്കുന്നത്. പീഡന പരാതി പിന്‍വലിച്ചാല്‍ പത്ത് ഏക്കറും മഠവും നല്‍കാം എന്നായിരുന്നു വാഗ്ദാനം.
സിസ്റ്റര്‍ അനുപമയുമായി ഫാദര്‍ നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ജെയിംസ് എര്‍ത്തയിലിനെതിരെ സഭയുടെ നടപടി. പരാതിയില്‍ നിന്നും പിന്നോക്കം പോകില്ലെന്നാണ് കന്യാസ്ത്രീകളുടെ നിലപാട്.

നടപടിയെന്ന നിലയ്ക്ക് ജെയിംസ് എര്‍ത്തയിലിനെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയിരിക്കുകയാണ്. സിഎംഐ സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഒപ്പം കുര്യനാട് ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജന്‍ പദവികളില്‍ നിന്നും ഫാ. ജെയിംസിനെ നീക്കിയിരിക്കുകയാണ്.
നടപടിയോടൊപ്പം സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികനോട് സഭ വിശദീകരണവും തേടിയിട്ടുണ്ട്. ബിഷപ്പ് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പീഡനക്കേസില്‍ തങ്ങള്‍ ആരെയും മധ്യസ്ഥതയ്ക്ക് അയച്ചിട്ടില്ല എന്നാണ് ജലന്ധര്‍ രൂപതയുടെ നിലപാട്. താന്‍ സ്വന്തം നിലയ്ക്കാണ് ഫോണ്‍ ചെയ്തത് എന്ന് വൈദികനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ജലന്ധറിലെത്തി ചോദ്യം ചെയ്യും.












Click it and Unblock the Notifications