നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങൾ പുറത്ത്!! പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി!!
ആദ്യം പിടിയിലായ ഡ്രൈവർകൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മാർട്ടിന്റെ ജയിലിലെ ദൃശ്യങ്ങൾ പുറത്തു വന്ന സംഭവത്തിലാണ് നടപടി. വാർഡന്മാരായ രണ്ടു പേർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിടിയിലായ ഡ്രൈവറുടെ ചിത്രം മാധ്യമങ്ങളിൽ വന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ആദ്യം പിടിയിലായ ഡ്രൈവർകൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മാർട്ടിന്റെ ജയിലിലെ ദൃശ്യങ്ങൾ പുറത്തു വന്ന സംഭവത്തിലാണ് നടപടി. വാർഡന്മാരായ രണ്ടു പേർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഇവരെ സ്ഥലം മാറ്റി.
അതേസമയം സംഭവത്തിൽ ഉന്നതരെ ഒഴിവാക്കി വാർഡന്മാരെ ബലിയാടാക്കിയിരിക്കുകയാണെന്നാണ് ആരോപണം.
പുറത്തായ ദൃശ്യങ്ങൾ
നടിയെ തട്ടിക്കൊണ്ട്പോയ കേസിൽ ആദ്യം പിടിയിലായ ഡ്രൈവർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മാർട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മാർട്ടിന്റെ ജയിലിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ജയിൽ ദിനാഘോഷം
കഴിഞ്ഞ ഫെബ്രുവരിയിൽ സബ് ജയിൽ ദിനാഘോഷങ്ങളിൽ സദസിൽ മുൻ നിരയിലിരുന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന മാർട്ടിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്.
ക്ഷണിക്കപ്പെട്ട സദസിൽ
തടവുകാരും ജയിൽ ജീവനക്കാരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെട്ട ക്ഷണിക്കപ്പെട്ട സദസിലായിരുന്നു ചടങ്ങ് നടന്നത്. നടിയെ ആക്രമിച്ചവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞത് വാർത്തയായി.
വാർത്ത മാധ്യമങ്ങളിൽ
മാർട്ടിന്റെ വാർത്തയും ചിത്രവും മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി. ജയിൽ ജൂനിയർ സൂപ്രണ്ട് പി സുധീറാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രം മാധ്യമങ്ങളിൽ വന്നത് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
അച്ചടക്ക നടപടി
രണ്ട് ജീവനക്കാർക്കെതിരിയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. അസി. പ്രിസൺസ് ഓഫീസർമാരായ കെജി അഭിയൂൺ കുമാർ, മുഹമ്മദ് സിദ്ധിഖ് എന്നിവരെയാണ് മാറ്റിയിരിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. ലീവിലായിരുന്ന അഭിയൂണിന്റെ ലീവ് റദ്ദാക്കി വിളിച്ചു വരുത്തി വിയ്യൂരിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി വിയ്യൂരിലുള്ള മുഹമ്മദ് സാദിഖിനോട് അവിടെ തന്നെ തുടരാൻ നിർദേശിക്കുകയായിരുന്നു.
ഉന്നതരെ ഒഴിവാക്കി
അതേസമയം സംഭവത്തിൽ ഉന്നതരെ ഒഴിവാക്കി വാർഡന്മാരെ ബലിയാക്കിയെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. വാർഡന്മാരോട് വിശദീകരണം തേടിയിട്ടില്ലെന്നും ആരോപണം ഉണ്ട്.
മാർട്ടിന്റെ പങ്ക്
പൾസർ സുനി നടിയെ ആക്രമിച്ചത് മാർട്ടിന്റെ അറിവോടെയാണെന്ന് വ്യക്തമായി. ആക്രമണത്തിനു ശേഷം നടിയെ സുനി പറഞ്ഞതിനനുസരിച്ച് ലാലിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതിനിടെയാണ് മാർട്ടിനെ ലാൽ പോലീസിലേൽപ്പിച്ചത്.