പോലീസ് സേനയിൽ അടിമകൾ വേണ്ട; വീട്ടുപണിക്ക് പോകേണ്ടെന്ന് അസോസിയേഷൻ നിർദ്ദേശം
തിരുവനന്തപുരം: മേലുദ്യോഗസ്ഥരുടെ വീട്ടിൽ അടിമപ്പണി ചെയ്യാൻ ഇനി പോകേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അസോസിയേഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തിനായി നിർത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കുന്നതിൻരെ ഭാഗമായി വീടുകളിലും ക്യാമ്പ് ഒാഫീസിലും ജോലി ചെയ്യുന്നവരുടെ കണക്ക് ശേഖരിച്ചു തുടങ്ങി.
എൺപതോളം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സഹായത്തിനുമായി അറുന്നൂറിലേറെ പോലീസുകാരുണ്ടെന്നാണ് കണക്ക്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരം എഡിജിപി എസ് ആനന്ദകൃഷ്ണനാണ് കണക്കെടുപ്പ് നടത്തുന്നത്. പോലീസിലെ അടിമപ്പണിയെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഡിജിപി ശനിയാഴ്ച സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
തിരിച്ചയ്ക്കുന്നു
പോലീസ് വകുപ്പിലെ അടിമപ്പണിയെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ വന്നതോടെ പല ഉയർന്ന ഉദ്യോഗസ്ഥരും തങ്ങളുടെ വീട്ടിൽ ജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവേഴ്സിനെ തിരിച്ചയക്കുകയാണെന്നും റിപ്പോർട്ടുണ്ട്. പഴ്സനൽ സെക്യൂരിറ്റി ഒാഫീസർ എന്ന പേരിൽ ഒൗദ്യോഗിക ഉത്തരവിലൂടെ നിയോഗിച്ചിരിക്കുന്ന രണ്ട് പോലീസുകാരെയും ഒരു ഡ്രൈവറേയും നിലനിർത്തി ബാക്കിയുള്ളവരെ തിരിച്ചയക്കാനാണ് െഎപിഎസ് സംഘത്തിൻരെ തീരുമാനം. രേഖകളിൽ കാണിക്കാതെ പലരും കൂടുതൽ പോലീസുകാരെ സ്വകാര്യ ആവശ്യങ്ങൾക്കായി നിയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ പോലീസ് ആസ്ഥാനത്തെ രേഖകളിൽ നിന്നും മാത്രം വീട്ടുജോലി ചെയ്യുന്ന ക്യാമ്പ് ഫോളോവേഴ്സിന്റെ കൃതൃമായ കണക്ക് ലഭ്യമാകില്ല. മന്ത്രിമാർ,രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ,വിവിധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്നവർ എന്നിവരോടൊപ്പമുള്ള പോലീസുകാരുടെ കണക്കും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്.മുന്‍ ഡിജിപിമാരുടെയും എഡിജിപിമാരുടെയും വീടുകളില്‍ ഇത്തരത്തില്‍ നാല്‍പ്പതോളം പേരുണ്ടെന്നാണ് പ്രാഥമികവിവരം.
വീണ്ടും നാണക്കേട്
പിണറായി പോലീസിന് കുറച്ച് നാളായി കഷ്ടകാലമാണ്. ഒന്നിനുപിറകെ മറ്റൊന്നായി ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. വാരാപ്പുഴ കസ്റ്റഡി മരണവും, കെവിന്റെ കൊലപാതകവും പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് സേനയിലെ ദാസ്യപ്പണിയുടെ നാണംകെട്ട വിവരങ്ങളും പുറത്തുവന്നത്. പോലീസിന്റെ ചെയ്തികളിൽ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധത്തിലാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എസ്.പി മുതൽ ഡിജിപി വരെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗം 26ന് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്
പുതിയ ആരോപണം
മേലുദ്യോഗസ്ഥർ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്നും പുതിയ പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. തൃശ്ശൂരിൽ അടുക്കളപ്പണിയുടെ വീട്ടിലെ മാലന്യം കളയാൻ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയെന്നാണ് പരാതി. തൃശ്ശൂർ മണ്ണൂത്തി പോലീസ് സ്റ്റേഷനിൽ പരിശീലനത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി
തുടക്കം എഡിജിപി
എഡിജിപി സുധേഷ് കുമാറിന്റെ മകൾ തന്നെ മർദ്ദിച്ചെന്നാരോപിച്ച് പോലീസ് ഡ്രൈവർ ഗവാസ്കർ നൽകിയ പരാതിയിൽ നിന്നാണ് സേനയിലെ ദാസ്യപ്പണിയുടെ വിവരങ്ങൾ പുറത്താകുന്നത്. ഗവാസ്കറുടെ പരാതിയിൽ എഡിജിപിയുെട മകൾക്കെതിരെ കേസ് എടുത്തിരുന്നു. എഡിജിപി സുധേഷ് കുമാറിനെ പദവിയിൽ നിന്ന് മാററി. അതേസമയം പരാതി അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. കഴുത്തിന് പരുക്കേറ്റ ഗവാസ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.