'തൊഴിലുറപ്പിന് പോയിരുന്നു, സിനിമയിൽ നിന്ന് ലക്ഷങ്ങൾ കിട്ടില്ല'; ലഭിച്ച പ്രതിഫലത്തെ കുറിച്ച് നടി മേരി
'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി മേരി ജീവിക്കാനായി ലോട്ടറി കച്ചവടം നടത്തുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കൊവിഡ് പ്രതിസന്ധി തീർത്തതോടെയാണ് ലോട്ടറിയിലൂടെ ഭാഗ്യപരീക്ഷണത്തിന് മേരി ഇറങ്ങിയത്. അവസരങ്ങൾ ഇല്ലാതായതോടെ ആദ്യം തൊഴിലുറപ്പ് പണിക്കായിരുന്നു പോയിരുന്നതെന്ന് മേരി പറയുന്നു. ലോട്ടറി വിൽക്കുന്നുവെന്ന വാർത്ത വന്നതോടെ തനിക്ക് പലരും ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്നും മേരി പറഞ്ഞു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മേരിയുടെ പ്രതികരണം. വായിക്കാം

'കോഴിപ്പോര് എന്ന പടത്തിലെ സാറ് വിളിച്ചിരുന്നു. ചേച്ചി ലോട്ടറി വിൽക്കുന്നുവെന്ന വാർത്ത കണ്ട്, ഞങ്ങളുടെ പുതിയ പടം ഇറങ്ങുന്നുണ്ട്, അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു. അളിയൻസി സിനിമ സംവിധായകൻ വിളിച്ചിരുന്നു. ചേച്ചിക്ക് ഒരു വാക്ക് പറയായിരുന്നില്ലേയെന്ന് ചോദിച്ചു. ചേച്ചിക്ക് ചാൻസ് ഇല്ലാതെ നിൽക്കുകയായിരുന്നുവെന്ന് അറിഞ്ഞില്ലെന്നും തിരുവനന്തപുരത്തേക്ക് ചെല്ലണമെന്നും പറഞ്ഞ് വിളിച്ചിട്ടുണ്ട്.

കഷ്ടപെടുമ്പോൾ അയൽവക്കക്കാർ സഹായിക്കും. അവരോടൊക്കെ സഹായം ചോദിക്കാറുണ്ട്. സിനിമയിലൊക്കെ അഭിനയിച്ചാൽ ലക്ഷങ്ങൾ കിട്ടുമെന്നാണ് ആൾക്കാരുടെ വിചാരം. പത്തോ പതിനഞ്ചോ ആയിരമൊക്കെയാണ് കിട്ടുക. അത് തന്നെ അക്കൗണ്ടിലേക്കാണ് ഇടുക. ചിലപ്പോൾ മുഴുവനായും കിട്ടില്ല. അവരോടൊപ്പോൾ അങ്ങോട്ട് ചോദിക്കാനൊന്നും പറ്റില്ല.

ആക്ഷൻ ഹീറോ ബിജു ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല. സിനിമാ ലൊക്കേഷനിലൊക്കെ ഞാൻ പോകുമായിരുന്നു. വെയിലെത്തായാലും കാമറയ്ക്ക് മുന്നിൽ പോയി നിൽക്കും. എന്റെ മുഖമൊന്ന് കാണിക്കാൻ. അങ്ങനെയിരിക്കുമ്പോഴായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേക്ക് അവസരം ലഭിച്ചത്. ഞാൻ സിനിമയിൽ ഉണ്ടെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. പോസ്റ്റർ ഒക്കെ ഇറങ്ങിയപ്പോഴാണ് ആളുകൾ വിശ്വസിച്ചത്.

സിനിമ പണ്ടേ ഇഷ്ടമായിരുന്നു. സിനിമാ കഥയൊക്കെ പൊലിപ്പിച്ചൊക്കെ പറഞ്ഞ് കൊടുക്കുമായിരുന്നു. അതുകൊണ്ട് സിനിമ മേരിയെന്നാണ് പലരും വിളിച്ചിരുന്നത്. ഒരു ചേച്ചി വഴിയാണ് നാടോടി മന്നൻ എന്ന ചിത്രത്തിൽ ജീനിയർ ആർട്ടിസ്റ്റായി കേറുന്നത്. ആക്ഷൻ ഹീറോയിലേക്ക് ഓഡിഷനിലൂടെയാണ് എത്തിയത്, ആദ്യ അനുഭവമായിരുന്നു.

സിനിമയിൽ അവസരം നഷ്ടപ്പെട്ടതോടെ തൊഴിലുറപ്പിനൊക്കെ പോയിരുന്നു. പുല്ലുവെട്ടാനൊന്നും കിട്ടാത്തപ്പോൾ സിനിമ നടിയായത് കൊണ്ടായിരിക്കുമെന്ന് അവർ വഴക്ക് പറയുകയൊക്കെ ചെയ്തു. അതോടെയാണ് ലോട്ടറി വിൽക്കാൻ തീരുമാനിച്ചത്. നമ്മൾ കാശ് കൊടുത്ത് വാങ്ങുന്നതാണല്ലോ. വിറ്റാലും വിറ്റില്ലേലും ആരും കുറ്റപ്പെടുത്തില്ലല്ലോ. അങ്ങനെയാണ് ലോട്ടറിയിലേക്ക് ഇറങ്ങിയത്.

കഷ്ടപ്പെട്ട് വെയിലത്തൊക്കെയായിരുന്നു വിൽപന. വെയില് സഹിക്കാൻ പറ്റാതെ കുടയും തൊപ്പിയുമൊക്കെ വെച്ചിറങ്ങിയപ്പോൾ ആളുകൾക്ക് മനസിലാകാതായി, മുഖം കണ്ട് വാങ്ങണമല്ലോ, അതോടെ അത് ഒഴിവാക്കി. ഇപ്പോൾ കുടയൊക്കെ ചൂടിയാണ് വിൽപന. അതിനിടയിലും ചിലർ പറ്റിക്കുന്നുണ്ട്. എന്നെങ്കിലും ഒരു ലോട്ടറി സമ്മാനം എനിക്കും അടിക്കുമെന്ന പ്രതീക്ഷയോടെയാണ് കഴിയുന്നത് മേരി പറഞ്ഞു'.












Click it and Unblock the Notifications