മലിനജല ഒഴുക്ക് തടസപ്പെടാതിരിക്കാൻ നടപടി വേണം; മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്ലാമൂട് - തേക്കുംമൂട് പ്രദേശത്തെ മലിനജല ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്ലാമൂട് - തേക്കുംമൂട് പ്രദേശത്തെ ഡ്രെയിനേജ് പൊട്ടിയൊലിച്ച് ഓടയിലൂടെ ഒഴുകുന്നതിനെതിരെ പ്ലാമൂട് - തേക്കുംമൂട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എഡ്വിൻ ബെഞ്ചമിൻ നൽകിയ പരാതിയിലാണ് കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷൻ പി. മോഹനദാസിന്റെ ഉത്തരവ്.
കമ്മീഷൻ ജല അതോറിട്ടി സ്വീവറേജ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആനയടി ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച് പൂച്ചെടിവിള വരെയുള്ള കുഴലുകൾ മാറ്റി സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇവിടെ കോൺക്രീറ്റ് മാൻഹോളുകൾ നിർമ്മിച്ചു. പ്രദേശത്തെ ഓടയിലുണ്ടായിരുന്ന ഓവർഫ്ലോ നിറുത്തുകയും ചെയ്‌തു.

എൻ.ജി.ഒ ക്വാർട്ടേഴ്‌സ് പരിസരത്തുള്ള മാൻഹോളിന്റെ ഉയരം കൂട്ടിയതിനെ തുടർന്ന് എസ്.സി -എസ്.ടി ഹോസ്റ്റലിൽ നിന്നുള്ള സ്വിവറേജ് മാലിന്യം ഓടയിലൂടെ ഒഴുകുന്നത് പൂർണമായും തടഞ്ഞു. നിലവിൽ മലിനജലം ഓവർഫ്ലോ ചെയ്യാറില്ലെങ്കിലും ഓടയിൽ ഒഴിക്കില്ലാത്ത അവസ്ഥയിൽ മലിനജലം കെട്ടി കിടക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനജലം ഓടയിലേക്ക് ഒഴുക്കുന്നുവെന്ന ആരോപണം അന്വേഷിച്ച് കർശനനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സ്വിവറേജ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.












Click it and Unblock the Notifications