'ഫോൺ വിളിച്ചാൽ കണ്ടില്ലെന്നു നടിച്ചൊഴിവാക്കുന്നവർ സുശാന്തിന്റെ മരണത്തിൽ മനംനൊന്ത് പ്രതികരിക്കുന്നു'!
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയിൽ ഹിന്ദി സിനിമാലോകത്തിന് അകത്ത് നിന്നും പുറത്ത് നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും മുതലുളളവർ ദുഖം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സുശാന്തിന്റെ മരണത്തിൽ അനുശോചിക്കുന്ന താരങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ അജി ജോൺ. ഇത്തരത്തിൽ മനം നൊന്ത് പ്രതികരിക്കുന്ന താരങ്ങൾ സഹപ്രവർത്തകരിൽ ഒരാൾ ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു ഒരു മറുപടി അയക്കാത്തവരാണ് എന്നാണ് കുറ്റപ്പെടുത്തൽ.
അജി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' സഹപ്രവർത്തകരിൽ ഒരാൾ ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു ഒരു മറുപടി അയക്കാത്ത, ഫോൺ വിളിച്ചാൽ കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കുന്ന സകലമാന നക്ഷത്രങ്ങളും രാജാക്കന്മാരും രാജകുമാരിമാരും 'സുഷാന്തിന്റെ' വിയോഗത്തിൽ മനംനൊന്തു പ്രതികരിക്കുന്നു... പ്രസംഗിക്കുന്നു. ഒറ്റപ്പെടുത്തലിൽ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങൾക്ക് നിങ്ങൾ ഒരു രൂപ പോലും നൽകേണ്ട...

കൈത്താങ്ങും നൽകേണ്ട... ഏറ്റവും അടുത്ത് നിന്നിരുന്നവരെ, നിൽക്കുന്നവരെ നോക്കി ഒരു ചിരി, ഒന്ന് ചേർത്ത് പിടിക്കൽ.. വെറുതെ കള്ളം പറഞ്ഞെങ്കിലും ഒന്ന് ആശ്വസിപ്പിക്കൽ ഇതൊക്ക മതി... അല്ലാതെ മറ്റേ പ്രസംഗം നടത്തി അവരെ ഞങ്ങളെ നിങ്ങളെ എന്നെ നിന്നെ എന്തിനാ വീണ്ടും വീണ്ടും കൊല്ലുന്നത്? നിങ്ങൾക്കൊപ്പം നടക്കാൻ തുടങ്ങിയിട്ടും പിന്നിലേക്കായിപ്പോയ അവർക്കൊരു 'ഹായ്' ഫോൺ എടുത്തു അയക്കെന്നെ... അത്‌ഭുതം സംഭവിക്കാൻ ഒരു നിമിഷം മതി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും''.
ഞായറാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്. വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. വിലെ പാര്‍ലെ ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് സുശാന്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. വെകിട്ട് 5 മണിയോടെ ആയിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. പിതാവ് കെകെ സിംഗ്, സഹോദരിമാര്‍, സിനിമാരംഗത്ത് നിന്ന് കൃതി സാനോണ്‍, ശ്രദ്ധ കപൂര്‍ അടക്കമുളളവര്‍ പങ്കെടുത്തു.












Click it and Unblock the Notifications