മതത്തെ കുറിച്ച് അജു വർഗീസിനും പറയാനുണ്ട്; പൊങ്കാല വേണ്ടെന്ന മുന്നറിയിപ്പോടെ എഫ്ബി പോസ്റ്റ്!
തിരുവനന്തപുരം: കേരളം കുറച്ച് കാലങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് മതത്തെ കുറിച്ചായിരുന്നു. ഹാദിയ കേസ് മുതൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന് ഫ്ലാഷ് മോബ് വരെ മതവുമായി ബന്ധപ്പെട്ടാണ് വിവാദമായത്. എന്നാൽ എല്ലാത്തിനും തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന അജു വർഗീസ് മതത്തിന്റെ പേരില്‍ മനുഷ്യന്‍ തമ്മില്‍ തല്ലുമ്പോള്‍ അജു വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ... എന്ന് തുടങ്ങുന്നതാണ് അജു വർഗാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നുവെന്നാണ് അജു വർഗീസ് പറയുന്നു. അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതിയെന്നും അദ്ദേഹം പറയുന്നു. ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു എന്നും അവസാനം അജു വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാമർശം
തന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവരുടെയും സിനിമയെ പ്രമോട്ട് ചെയ്യുകയും പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അജു വർഗീസ്. എന്നാൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിൽ പരാമർസിച്ചെന്ന പേരിൽ പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് അജു. ഇതുകൊണ്ട് തന്നെയായിരിക്കാം ഈ പോസ്റ്റിൽ അജു വർഗീസ്, മനപ്പൂർവ്വം ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു എന്ന് എഴുതിയത്.
നടിയുടെ പേര് പരാമർശിച്ചു
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ നടിയുടെ പേര് പറഞ്ഞ നടൻ അജു വർഗീസിനെതിരെ കേസെടുത്തിരുന്നു. തെറ്റ് മനസിലാക്കിയ നടൻ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. തുടർന്ന് നടിയുടെ പേര് പറഞ്ഞത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യുന്നതായി അജു വർഗീസ് മറ്റൊരു പോസ്റ്റിൽ പറയുകയും ചെയ്തു. ഈ പോസ്റ്റിൽ താരം നടിയോട് പരസ്യമായി മാപ്പ് പറയുകയും ചെതിരുന്നു.
നടിക്കൊപ്പവും ദിലീപിനൊപ്പവും
പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് അജു വർഗീസിനും എസ് എൻ സ്വാമിക്കും എതിരെ ഗിരീഷ് ബാബു പരാതി നൽകുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുയർന്ന സമയത്താണ് അജു വർഗീസ് വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താൻ നടിക്കൊപ്പവും ദിലീപിനൊപ്പവുമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ നടിയുടെ പേര് എടുത്തു പറഞ്ഞതാണ് അജു വർഗീസിനെ കുടുക്കിയത്.
പരാതിയില്ലെന്ന് നടി
പേര് വെളിപ്പെടുത്തിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയും സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒത്തുതീര്‍പ്പുണ്ടാക്കിയതുകൊണ്ട് മാത്രം കേസ് ഇല്ലാതാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സംഗതി പെട്ടെന്ന് തന്നെ വിവാദമായി. പരാതിയായി പോലീസിന്റെ മുന്നില്‍ എത്തി. പോലീസിന് പിന്നെ കേസ് എടുക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയായിരുന്നു.