തെറ്റുപറ്റിപ്പോയി; മീ ടു ആരോപണത്തിൽ നടി ദിവ്യാ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലൻസിയർ
കൊച്ചി: ബോളിവുഡിൽ മീടു ആരോപണങ്ങൾ തുടർക്കഥയായപ്പോൾ മലയാള സിനിമയിൽ മീടു വിവാദത്തിൽ കുടുങ്ങിയ നടനാണ് അലൻസിയർ. ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ ശ്രദ്ധേയനായി മാറിയ അലൻസിയറിന് നേരെ മീടു ആരോപണങ്ങൾക്ക് പിന്നാലെ കടുത്ത വിമർശനം ആണ് ഉയർന്നത്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ തന്നോട് മോശമായി പെരുമാറിയെന്ന് നടി ദിവ്യാ ഗോപിനാഥാണ് ആരോപണം ഉന്നയിച്ചത്.
തനിക്കെതിരെ മീടു ആരോപണം നടത്തിയ ദിവ്യാ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ചിരിക്കുകയാണ് അലൻസിയർ ഇപ്പോൾ. ഇംഗ്ലീഷ് ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ക്ഷമാപണം നടത്തിയിരിക്കുന്നത്.
ദിവ്യയുടെ വെളിപ്പെടുത്തൽ
2018 ഒക്ടോബറിൽ ദിവ്യാ ഗോപിനാഥ് അലൻസിയറിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. പേര് വെളിപ്പെടുത്താതെ പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് നടി ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന തരത്തിൽ വ്യാപക പ്രചരണം വന്നതോടെ ആ യുവതി താനാണെന്ന് ദിവ്യ വെളിപ്പെടുത്തുകയായിരുന്നു.
ഗുരുതരമായ ആരോപണങ്ങൾ
ഗുരുതരമായ ആരോപണങ്ങളാണ് ദിവ്യ അലൻൻസിയറിനെതിരെ ഉന്നയിച്ചത്. തന്റെ നാലാമത്തെ ചിത്രത്തിലാണ് ഇയാളെ നേരിട്ട് കാണുന്നത്. നേരിട്ട് കണ്ടപ്പേൾ അയാളുടെ ലൈംഗീകവൈകൃതങ്ങൾ മറച്ചുവയ്ക്കാനുള്ള മുഖം മൂടി മാത്രമാണ് പുരോഗമന വാദമെന്ന് ദിവ്യ ആരോപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴോളം തവണ ദുരനുഭവം നേരിടേണ്ടി വന്നതായി ദിവ്യ ആരോപിച്ചു.
ആഭാസം സെറ്റിൽ
ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തന്റെ ബെഡിൽ അനുവാദമില്ലാതെ അലൻസിയർ വന്നു കിടക്കാൻ ശ്രമിച്ചെന്നും ചിത്രീകരണത്തിനിടെ പല തവണ അശ്ലീല ചുവയോടെ സംസാരിച്ചെന്നും അസ്യസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും ദിവ്യ ആരോപിച്ചിരുന്നു.
കൂടുതൽ ആരോപണങ്ങൾ
ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തിലിന് പിന്നാലെ അലൻസിയറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. പ്രമുഖ സംവിധായകരടക്കം സിനിമാ മേഖലയിലെ പലരും അലൻസിയറിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സാമൂഹിക വിഷയങ്ങളിൽ ശക്തമായ പോരാട്ടങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന അലൻസിയറിനെതിരെ ഉയർന്ന ആരോപണം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
പരാതിയുമായി ദിവ്യ
അലൻസിയറിനെതിരെ താരസംഘടനയായ അമ്മയിൽ ദിവ്യ ഗോപിനാഥ് പരാതി നൽകിയിരുന്നു. മീടു ആരോപണത്തിന് പിന്നാലെ മലയാള സിനിമയില്ഡ അലൻസിയർ അപ്രഖ്യാപിത വിലക്ക് നേരിട്ടിരുന്നു. അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിൽ ദിവ്യാ ഗോപിനാഥും ഉറച്ച് നിൽക്കുകയായിരുന്നു.
തെറ്റ് സമ്മതിച്ച് അലൻസിയർ
പലപ്പോഴും ദ്വയാർഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അലൻസിയർ സമ്മതിച്ചിരുന്നു. ദിവ്യയോട് താൻ നേരിട്ട് ലൈംഗീകചുവയോടെ സംസാരിച്ചിട്ടില്ല, എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ഇത്തരം തമാശകൾ പറഞ്ഞിട്ടുണ്ട് അതെല്ലാവരും ആസ്വദിക്കുകയും ചെയ്തിരുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ വിശദീകരിച്ചിരുന്നു.
മാപ്പ് പറഞ്ഞിരുന്നു
തന്റെ പ്രവർത്തികൾ ദിവ്യയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ദിവ്യയോട് വ്യക്തിപരമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നതായി അലൻസിയർ പറയുന്നു.
ഒടുവിൽ മാപ്പ്
ദിവ്യയോട് മാത്രമല്ല തന്റെ പ്രവർത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായി അലൻസിയർ പറയുന്നു. താനൊരു വിശുദ്ധനല്ല. തെറ്റുകൾ സംഭവിക്കുന്ന സാധാരണ മനുഷ്യനാണ്. തെറ്റുകൾ അംഗീകരിക്കാനും ചെയ്തുപോയ പ്രവർത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലൻസിയർ അഭിമുഖത്തിൽ വ്യക്തമാക്കി.
തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യ പ്രഖ്യാപനം ഉടൻ; 25ൽ പിടിമുറുക്കി ഡിഎംകെ , കോൺഗ്രസിന് 9 സീറ്റ്