സംഘികൾ തന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് അലൻസിയർ.. സിനിമയിലെ താരങ്ങളെയും തേച്ച് ഒട്ടിച്ചു!
Recommended Video
തിരുവനന്തപുരം: വെള്ളിത്തിരയില്‍ അനീതിക്കെതിരെ പടവാളെടുക്കുന്ന മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ വാ തുറക്കുന്ന പതിവില്ല. സ്വന്തം കൂട്ടത്തിലൊരാള്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് പോലും മിണ്ടാന്‍ മടിച്ചവരാണ് മുന്‍നിര താരങ്ങള്‍. രാജ്യത്തിന് തന്നെ അഭിമാനമായ ഒരു ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടക്കുമ്പോള്‍ അവിടേക്ക് ആരും തിരിഞ്ഞ് പോലും നോക്കുന്ന പതിവില്ല. അലന്സിയറെപ്പോലുള്ളവര് വ്യത്യസ്തരാവുന്നത് അവിടെയാണ്. മേളയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലും അലന്‍സിയര്‍ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് സംസാരിച്ചത്.
ദിലീപിന് എതിരെ ആളൂരിനെ ഇറക്കിയത് ആര്? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.. വെളിപ്പെടുത്തൽ
അലൻസിയർ ചലച്ചിത്ര മേളയിൽ
തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിയോജിപ്പിന്റെ പാരമ്പര്യം എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അലന്‍സിയര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. താനൊരു നടനാണ്, താരമല്ലെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണെന്നും അലന്‍സിയര്‍ പറഞ്ഞു.
കലാകാരന്റെ ഉത്തരവാദിത്വം
താന്‍ മണ്ണില്‍ ചവിട്ടി നടക്കുന്ന, തെരുവില്‍ ജീവിക്കുന്ന നടനാണ്. ഓരോ കലാകാരന്റെയും ഉത്തരവാദിത്വമാണ് നാട്ടില്‍ നടക്കുന്നത് എന്തെന്ന് വിളിച്ച് പറയുക എന്നത്. നാട്ടില്‍ അസഹിഷ്ണുത വളരുന്ന കാലത്ത് താനും ഒരു അസഹിഷ്ണുവായി മാറേണ്ടതുണ്ട്. ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും ഭ്രാന്ത് പിടിക്കുമ്പോള്‍ കലാകാരന്മാര്ക്കും ഭ്രാന്ത് പിടിക്കേണ്ടതുണ്ട്.
പ്രതിരോധത്തിന്റെ ജാഥ
വടക്ക് നിന്നുള്ളവര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ കണ്ണ് ചൂഴ്ന്നെടുക്കാനും കഴുത്തറക്കാനും ജാഥ നടത്തുന്നു. തെക്കുനിന്ന് പ്രതിരോധത്തിന്റെ ജാഥയാണ് താന്‍ നടത്തുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന ശീലം മുന്‍പ് തൊട്ടേ ഉണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് സിനിമാക്കാരനായത് കൊണ്ടാണ്.
ഒരു സംഘിയും ദേശസ്നേഹം പഠിപ്പിക്കേണ്ട
സ്കൂള്‍ കാലത്ത് അസംബ്ലിയില്‍ സ്ഥിരമായി പത്രം വായിക്കുന്ന പതിവുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം അസംബ്ലിയില്‍ പത്രം വായിക്കേണ്ട എന്ന് മാഷ് പറഞ്ഞു. അന്ന് പ്രതിജ്ഞ ചൊല്ലാനാവില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്. ഒരു സംഘിയും തന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
പ്രതിഷേധങ്ങള്‍ ശരീരം ഉപയോഗിച്ച്
ഒരു നടനായത് കൊണ്ട് തന്നെ തന്റെ പ്രതിഷേധങ്ങള്‍ ശരീരം ഉപയോഗിച്ചാണ്. അല്ലാതെ കവിത എഴുതാനോ കഥയെഴുതാനോ പ്രസംഗിക്കാനോ തനിക്ക് അറിയില്ല. ശരീരം കൊണ്ട് തെരുവിലിറങ്ങി താന്‍ പ്രതിഷേധിക്കാറുണ്ട്. പുരുഷനായത് കൊണ്ട് ആളുകള്‍ വെറുതേ വിടുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി അമ്മയേയും ഭാര്യയേയും അവര്‍ അസഭ്യം പറയുന്നു. അത് സ്ത്രീ ശരീരങ്ങളാണല്ലോ.
വിണ്ണിലെ താരങ്ങൾക്കെതിരെ
പണ്ട് സിനിമാ താരങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് ജാഥ നടത്തിയ കഥയും അലന്‍സിയര്‍ പങ്കുവെയ്ക്കുകയുണ്ടായി. സിനിമാ താരങ്ങളുടെ എന്തോ ആവശ്യത്തിന് വേണ്ടിയായിരുന്നു ആ ജാഥ. എന്നാല്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വെച്ച് കല്ലേറ് കിട്ടയതോടെ താരങ്ങള്‍ തിരിഞ്ഞോടി. അതില്‍ പിന്നെ അവര്‍ തെരുവിലേക്ക് ഇറങ്ങിയിട്ടില്ലെന്നും അലന്‍സിയര്‍ പരിഹസിച്ചു.
കണ്ണ് കെട്ടി പ്രതിഷേധം
വിവിധ വിഷയങ്ങളിൽ അലൻസിയർ നടത്തിയ പ്രതിഷേധം നേരത്തെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. തോമസ് ചാണ്ടിയുടെ രാജി വൈകിച്ചതിൽ പ്രതിഷേധം ഒരു ദിവസം പാന്റിന്റെ സിബ്ബ് തുറന്നിട്ട് കൊണ്ടായിരുന്നു. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയതിന് എതിരെ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധ നേടിയിരുന്നു.തന്റെ കണ്ണിന് ബിജെപി നേതാവിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു അലന്‍സിയര്‍ രംഗത്ത് വന്നത്. കണ്ണ് കെട്ടി അലന്‍സിയര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.
പാകിസ്താനിലേക്കുള്ള ബസ്സ്
വന്ദേമാതര വിവാദത്തില്‍ സംവിധായകന് കമലിനെതിരെ സംഘപരിവാര്‍ ആക്രമണം നടന്നപ്പോഴും അലന്‍സിയര്‍ രംഗത്ത് വന്നു.കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് രാധാകൃഷ്ണന് അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പാകിസ്താനിലേക്കുള്ള ബസ്സ് തേടിയുള്ള ഒറ്റയാള്‍ തെരുവ്നാടകം അവതരിപ്പിച്ചായിരുന്നു അലന്‍സിയറുടെ പോരാട്ടം. മാത്രമല്ല മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരക്കാരായ സ്ത്രീകളെ മന്ത്രി എംഎം മണി അധിക്ഷേപിച്ചുവെന്ന വിവാദം കത്തിയപ്പോള്‍ സാരി ഉടുത്ത് സിനിമാ ലൊക്കേഷനില്‍ വെച്ച് വരെ പ്രതിഷേധം അറിയിക്കുകയുണ്ടായി അലന്‍സിയര്‍.