നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാകില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു.
ഹൈക്കോടതി വിധിക്ക് പിന്നാലെ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെക്കുകയുമുണ്ടായി. വിചാരണ കോടതിക്കെതിരെ നടിയും സര്‍ക്കാര്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വത്തോടെ പെരുമാറുന്നു എന്നാണ് നടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചത്.
വിചാരണ കോടതിയില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായി. പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ വിചാരണക്കോടതി ചോദിക്കുകയുണ്ടായി. പ്രതിഭാഗം അഭിഭാഷകരിൽ നിന്നും അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായെന്നും അപ്പോഴൊന്നും കോടതി ഇടപെട്ട് തടഞ്ഞില്ലെന്നും നടി ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ ആരോപിച്ചു. തന്റെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുളള ചോദ്യങ്ങള്‍ പോലുമുണ്ടായി എന്നും നടി വെളിപ്പെടുത്തി.
നാല്‍പ്പതോളം അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം മുന്നില്‍ വെച്ചാണ് ഇതൊക്കെ നടന്നത് എന്നും നടി ആരോപിച്ചു. പലവട്ടം കോടതി മുറിയില്‍ വെച്ച് കരയേണ്ട സാഹചര്യമുണ്ടായി. ചില ചോദ്യങ്ങളെ പ്രോസിക്യൂഷന് എതിര്‍ത്ത് രംഗത്ത് എത്തിയപ്പോള്‍ പോലും അവ തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി ഹൈക്കോടതിയില്‍ ആരോപിച്ചു. നടിയുടെ വാദങ്ങളെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പിന്തുണച്ചു.
വനിതാ ജഡ്ജി ആയിരുന്നിട്ട് പോലും നടിയെ അപമാനിക്കുന്ന തരത്തിലുളള ചോദ്യങ്ങള്‍ അനുവദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ല. വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെയാണ് പ്രോസിക്യൂഷനോട് ഇടപെട്ടത് എന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്നാൽ പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തില്‍ മുന്നോട്ട് പോകണമെന്ന് നിര്‍ദേശിച്ച് നടിയുടേയും സർക്കാരിന്റെയും ഹർജികൾ ഹൈക്കോടതി തളളുകയായിരുന്നു.