പാർവ്വതിക്ക് വേണ്ടി അമ്മയിൽ ശബ്ദമുയർത്തി ബാബുരാജ്, എതിർത്ത് ഭൂരിപക്ഷം, മോഹൻലാലിന്റെ നിലപാടിങ്ങനെ
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ഇടവേള ബാബുവിനെതിരെ താരസംഘടനയായ അമ്മയുടെ നടപടിയില്ല. അതേസമയം ഇടവേള ബാബുവിനെതിരെ പ്രതിഷേധിച്ച് രാജി വെച്ച പാര്‍വ്വതിയുടെ രാജി അമ്മ സംഘടന സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍വ്വതിയുടെ രാജി ഉടനെ സ്വീകരിക്കരുത് എന്നാണ് നടന് ബാബുരാജ് അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തളളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
നടിക്കെതിരെ ഇടവേള ബാബു
റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ നടന് ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിക്കെതിരെ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. അമ്മ സംഘടന ട്വന്റി 20 മോഡലില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ചവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്നാണ് ഇടവേള ബാബു മറുപടി നല്‍കിയത്.
പാർവ്വതിയുടെ രാജി
ഇത് വലിയ വിവാദമായി മാറി. സിനിമയ്ക്ക് അകത്തും പുറത്തും നിന്ന് ഇടവേളയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയാണ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി പാര്‍വ്വതി തിരുവോത്ത് അമ്മ അംഗത്വം രാജി വെച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍വ്വതിയുടെ രാജി ചര്‍ച്ചയായിരുന്നു.
രാജി പുനപരിശോധിക്കണം
പാര്‍വ്വതിയുടെ രാജിക്കത്ത് യോഗത്തില്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്തു. പാര്‍വ്വതിയുടെ രാജി ഉടനെ തന്നെ സ്വീകരിക്കരുത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ നടന് ബാബുരാജ് ആവശ്യപ്പെട്ടത്. പാര്‍വ്വതിയുടെ രാജി പുനപരിശോധിക്കണം എന്നും ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിര്‍ക്കുകയായിരുന്നു.
വിശദമായ ചർച്ച വേണം
ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പാര്‍വ്വതി അമ്മ നേതൃത്വത്തിന് നല്കിയ രാജിക്കത്ത് യോഗത്തില്‍ വായിച്ചു. പാര്‍വ്വതിയുടെ രാജി അംഗീകരിക്കുന്നത് യോജിക്കാനും അല്ലാത്തവര്‍ വിയോജിപ്പ് അറിയിക്കാനും ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് ബാബുരാജ് എതിര്‍പ്പ് അറിയിച്ചത്. രാജി വിശദമായി ചര്‍ച്ച ചെയ്യണം എന്ന് ബാബുരാജ് ആവശ്യപ്പെട്ടു.
എതിർത്ത് ഭൂരിപക്ഷം
പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബാബുരാജ് വ്യക്തമാക്കി. എന്നാല്‍ എക്സിക്യൂട്ടീവിലെ ഏറെപ്പേര്‍ക്കും പാര്‍വ്വതിയുടെ രാജി അംഗീകരിക്കണം എന്ന നിലപാടായിരുന്നു. ഇതിനോട് പ്രസിഡണ്ട് മോഹന്‍ലാലും യോജിച്ചു. ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനമാണ് നടപ്പിലാക്കേണ്ടതെന്നും ബൈലോയില്‍ അതാണ് പറയുന്നത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
രാജി അമ്മ അംഗീകരിച്ചു
ഇതോടെ പാര്‍വ്വതിയുടെ രാജി അമ്മ എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു. ഇടവേള ബാബു വിവാദത്തിൽ നേരത്തെയും ബാബുരാജ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ആക്രമണത്തെ അതിജീവിച്ച നടിയെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം എങ്കില്‍ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് തങ്ങള്‍ കരുതുന്നത് എന്ന് ബാബുരാജ് പറഞ്ഞിരുന്നു.
നടിക്കൊപ്പം
താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നത്. ഇടവേള ബാബു അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ബാബുരാജ് പറഞ്ഞിരുന്നു. ട്വന്റി 20 സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുളള ചോദ്യത്തിനാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് ഇടവേള ബാബു തങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മ നിര്‍മ്മിക്കാനൊരുങ്ങുന്ന സിനിമ ട്വന്റി 20യുടെ രണ്ടാം ഭാഗം അല്ല. മാത്രമല്ല നിരവധി സിനിമകളില്‍ അമ്മ അംഗങ്ങള്‍ അല്ലാത്ത താരങ്ങളേയും അഭിനയിപ്പിച്ചിട്ടുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
ആവേശത്തിന്റെ പുറത്ത് പ്രതികരണം
സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കുകയുളളൂയെന്നും ബാബുരാജ് പറഞ്ഞു. ഫേസ്ബുക്കില്‍ രാജിക്കത്ത് പോസ്റ്റ് ചെയ്ത് സംഘടന വിടുന്നതിന് പകരം പാര്‍വ്വതി അമ്മ അധ്യക്ഷന്‍ ഒരു പരാതി നല്കിയിരുന്നുവെങ്കില് തങ്ങള്‍ക്ക് ഉറപ്പായും നടപടി എടുക്കാമായിരുന്നു. ആവേശത്തിന്റെ പുറത്ത് പ്രതികരണം നടത്തുകയും രാജി വെക്കുകയും ചെയ്യുമ്പോള്‍ ഇതാണ് സംഭവിക്കുക എന്നും ബാബുരാജ് പ്രതികരിക്കുകയുണ്ടായി.
Recommended Video
തങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്
എന്തുകൊണ്ടാണ് ഏഴോ എട്ടോ പേര്‍ക്കല്ലാത്ത അമ്മയിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും ഇത്തരത്തിലുളള ആരോപണങ്ങളില്ലാത്തത് എന്ന് ബാബുരാജ് ചോദിച്ചു. അമ്മയെ എഎംഎംഎ എന്ന് പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരാമര്ശിക്കുന്നതില് നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കണം എന്നതാണ്. തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നും ബാബുരാജ് അന്ന് പറഞ്ഞിരുന്നു.