ടൊവിനോയും ജോജുവും ഒത്തുതീര്‍ന്നപ്പോള്‍ പുതിയത്; പ്രതിഫലം കുറയ്ക്കാനാവില്ലെന്ന് ബൈജു
കൊച്ചി: സിനിമ മേഖല ആഗോള തലത്തില്‍ തന്നെ വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. തീയേറ്ററുകള്‍ തുറക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ചിത്രീകരണവും പലപ്പോഴും ശ്രമകരമാണ്.
കാണെക്കാണെയ്ക്ക് 1 കോടി വേണ്ട, നിലപാട് വ്യക്തമാക്കി ടൊവിനോ,30 ലക്ഷം കൊണ്ട് തൃപ്തിപ്പെട്ട് ജോജുവും
അതിനിടയില്‍ ആയിരുന്നു കേരളത്തില്‍ സിനിമ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില വിവാദങ്ങള്‍ ഉയര്‍ന്നത്. യുവതാരം ടൊവിനോ തോമസിന്റേയും ജോജുവിന്റേയും പേരുകളായിരുന്നു ആദ്യം ഉയര്‍ന്നിരുന്നത്. അത് ഒത്തുതീര്‍ന്നപ്പോള്‍ പുതിയൊരു വിവാദത്തിനും തുടക്കമായി. ബൈജു എന്ന ബൈജു സന്തോഷിന്റെ പ്രതിഫലം സംബന്ധിച്ചാണ് പ്രശ്‌നം. വിശദാംശങ്ങള്‍...
ബൈജു സന്തോഷ്
ബൈജു സന്തോഷ് എന്ന പേരിനേക്കാള്‍ ബൈജു എന്ന പേരായിരിക്കും മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതം. 1982 ല്‍ 12-ാം വയസ്സില്‍ ബാലതാരമായി സിനിമയില്‍ എത്തിയ ആളാണ് ബൈജു. അടുത്തിടെ ബൈജു സിനിമകളില്‍ കൂടുതല്‍ സജീവമായിട്ടുണ്ട്.
20 ലക്ഷം പ്രതിഫലം
ബൈജു ആണ് ഇപ്പോള്‍ താര പ്രതിഫല വിവാദത്തിലെ അവസാനത്തെ ആള്‍. 20 ലക്ഷം രൂപയാണ് തന്റെ പ്രതിഫലം എന്നും ആ പണം പൂര്‍ണമായും തനിക്ക് കിട്ടണം എന്നും ബൈജു സന്തോഷ് ആവശ്യപ്പെട്ടു എന്നാണ് നിര്‍മാതാവിന്റെ പരാതി.
മരട് സിനിമ
മരട് എന്ന സിനിമയുടെ നിര്‍മാതാവാണ് പരാതിക്കാരന്‍. എട്ട് ലക്ഷം രൂപ മാത്രമാണ് ബൈജുവുമായുള്ള കരാര്‍ എന്നും നിര്‍മാതാവ് അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന കരാറിന്റെ പകര്‍പ്പ് സഹിതം ആണ് നിര്‍മാതാവിന്റെ പരാതി എന്നാണ് റിപ്പോര്‍ട്ട്.
ഡബ്ബ് ചെയ്യില്ലെന്ന്
പണം കിട്ടാതെ ഡബ്ബിങ്ങിന് എത്തില്ലെന്ന് ബൈജു പറഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്. പ്രശ്‌നം ഉടന്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. സിനിമ മേഖലയിലെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയാണ് നിര്‍മാതാക്കളുടെ നീക്കം.
സൂപ്പര്‍ താരങ്ങള്‍
കൊവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ട് ആദ്യമേ പ്രതിഫലം കുറയ്ക്കാന്‍ സന്നദ്ധരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാല്‍. മോഹന്‍ലാലിനെ പോലുള്ളവര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടും താരതമ്യേന പുതുമുഖ താരങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ ആക്ഷേപം.
ടൊവിനോയുടെ നിലപാട്
യുവതാരമായ ടൊവിനോ തോമസ് പ്രതിഫലം ഒരുകോടി രൂപയാക്കി ഉയര്‍ത്തി എന്നായിരുന്നു പുറത്ത് വന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ ടൊവിനോ തന്നെ പിന്നീട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പുതിയ സിനിമയ്ക്ക് പ്രതിഫലം തന്നെ വേണ്ട, സിനിമ വിജയിച്ചാല്‍ ലാഭവിഹിതം തന്നാല്‍ മതി എന്നായിരുന്നു ടൊവിനോയുടെ നിലപാട്.
ജോജുവും കുറച്ചു
ജോജുവിനെതിരെ ആയിരുന്നു മറ്റൊരു പരാതി. ജോജു പ്രതിഫലം അന്‍പത് ലക്ഷമാക്കി ഉയര്‍ത്തി എന്നായിരുന്നു വാര്‍ക്കള്‍. പിന്നീട് ഇത് 30 ലക്ഷമായി കുറച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ഇതോടെ ആ വിവാദവും അവസാനിച്ചിരുന്നു.
താരസംഘടനയുടെ ഇടപെടല്‍
പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യവുമായി നിര്‍മാതാക്കളുടെ സംഘടന താരസംഘടനയായ എഎംഎംഎ യെ സമീപിക്കുകയായിരുന്നു. അമ്പത് ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു സംഘടന ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനം. ഈ തീരുമാനത്തിന് ശേഷവും ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നില്ല എന്നതായിരുന്നു ആക്ഷേപം.
പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍