നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??
Recommended Video

കൊച്ചി: ദിലീപ് അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുന്നെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സൂചന ബലപ്പെടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികള്‍ക്കും സമൻസ് അയച്ചിട്ടുണ്ട്.
കമ്മാര സംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഛായാഗ്രഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണു കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപ് രാമലീലയുടെ വിജയത്തിന് ശേഷമാണ് പുതിയ ചിത്രം കമ്മാര സംഭവത്തില്‍ അഭിനയിച്ചത്.

ഷൂട്ടിങ് ദുബായിലും
അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും എന്നതാണ് അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാൻ ദിലീപിനെ പ്രേരിപ്പിക്കുന്നത്. ഡിങ്കന്റെ ഷൂട്ടിങ് ദുബായിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടതിയെ സമീപിക്കേണ്ടി വരും.

വിചാരണയെ ബാധിക്കും
ഷൂട്ടിങിന് വേണ്ടി വിദേശ രാജ്യത്ത് പോകാനുള്ള അനുവാദം കോടതി നൽകാതെ വന്നാൽ അത് വിചാരണയെ പോലും കാര്യമായി ബാധിക്കുമെന്ന് ദിലീപിന് നന്നായി അറിയാം. അതുകൊണ്ടാണ് തല്‍കാലത്തേക്ക് ദിലീപ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ദുബായ് യാത്ര
കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയെ സമീപിച്ചാണ് ദേ പുട്ടിന്റെ ദുബായിയിലെ പുതിയ ഷോപ്പ് ഉദ്ഘാടനത്തിന് പോയത്. കമ്മാരസംഭവം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം.

സംഭവം 2017 ഫെബ്രുവരിയിൽ
2017 ഫെബ്രുവരി പതിനേഴിനു രാത്രിയാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ഓടുന്ന വാഹനത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവർ ചേർന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയു ചെയ്തത്. തുടർന്ന് പൾസർ സുനിയെ ഒന്നാം പ്രതിയായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പൾസർ സുനി
നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമ പ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽ കുമാറാണെന്ന് പിന്നാലെ വ്യക്തമാകുകയായിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്തത് ജുലൈ 10ന്
എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ലഭിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ ജുലൈ പത്തിനായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ദിലീപിനെ എട്ടാം പ്രതിയാക്കി
ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ദിലീപിനെ എട്ടാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

355 സാക്ഷികളും 33 രഹസ്യമൊഴികളും
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവർ ഉൾപ്പെടെയുള്ള 355 സാക്ഷികളാണ് കേസിലുള്ളത്. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും 413 രേഖകളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications