വിവാദം കത്തുന്നതിനിടെ രഥഘോഷയാത്രയിൽ മുഖ്യാതിഥിയായി ദിലീപ്, പൊന്നാട അണിയിച്ച് സ്വീകരണം
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ പല വഴിത്തിരിവുകളും സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന്റെ വീട്ടിലടക്കം ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.
കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയവേ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്ന ദിലീപിന്റെ വീഡിയോ വൈറലാവുകയാണ്. കൂവപ്പടിയിലെ ക്ഷേത്രത്തിലെ രഥോത്സവത്തിലാണ് ദിലീപ് മുഖ്യതിഥിയായി പങ്കെടുത്തത്.
വിവാദം കത്തുമ്പോൾ യോഗം കൂടി 'അമ്മ', കൂൾ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റമാണ് എട്ടാം പ്രതിയായ ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകന് ബാലചന്ദ്ര കുമാര്‍ രംഗത്ത് വന്നത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു.
ഇതോടെ കേസില്‍ തുടരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആലുവയിലെ ദിലീപിന്റെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും ഇവരുടെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ച് നല്‍കിയെന്ന് ബാലചന്ദ്ര കുമാര്‍ ആരോപിച്ച വിഐപിക്ക് വേണ്ടിയുളള അന്വേഷണവും ക്രൈം ബ്രാഞ്ച് സജീവമാക്കിയിരിക്കുകയാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ടുളള മാധ്യമവാർത്തകൾക്കെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് ദിലീപ് രഥഘോഷയാത്രയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നത്. എറണാകുളത്തെ കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ദിലീപ് എത്തിയത്. ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ആഘോഷത്തോട് അനുബന്ധിച്ചുളള രഥഘോഷയാത്രയില്‍ ദിലീപ് ആയിരുന്നു മുഖ്യതിഥി. ക്ഷേത്ര ഭാരവാഹികള്‍ ദിലീപിനെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ദിലീപ് രഥഘോഷയാത്രയില്‍ രഥം വലിച്ച് കൊണ്ട് പങ്കെടുത്തു. നൂറുകണക്കിന് ആളുകളാണ് രഥഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്. കടുത്ത ദൈവ വിശ്വാസിയും ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ആളുമാണ് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമുളള ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വാര്‍ത്തയായിരുന്നു. സംഖ്യാശാസ്ത്ര പ്രകാരം ദിലീപ് തന്റെ പേരിലും മാറ്റം വരുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കുകയാണ്. ദിലീപ്, സഹോദരന് അനൂപ് അടക്കമുളളവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തി എന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു.
അതിനിടെ കേസിലെ 3 സാക്ഷികളെ പുനര്‍വിചാരണ നടത്തണം എന്നുളള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി ഇന്ന് തള്ളിയത് ദിലീപിന് ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ 5 പുതിയ സാക്ഷികളെ വിസ്തരിക്കണം എന്നുളള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ വിഐപിയെന്ന് സംശയിക്കുന്ന ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ശരത്ത് സ്ഥലത്ത് ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു. വിഐപിയെന്ന് പറയുന്ന ആളാണ് നടിയുടെ ദൃശ്യങ്ങൾ ദിലീപിന് വീട്ടിൽ എത്തിച്ച് നൽകിയത് എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി.