ദിലീപ് വീണ്ടും ചലച്ചിത്ര മേഖലയില്‍ പിടിമുറുക്കുന്നു; ഫിലിം ചേംബര്‍ യോഗത്തില്‍ നിര്‍ണ്ണായക ഇടപെടല്‍
കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. തിയേറ്ററുകള്‍ അടുത്തയാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിയന്ത്രണങ്ങളോടെ തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിതരണക്കാരും നിര്‍മ്മാതാക്കളും വ്യക്തമാക്കിയത്. ഇതോടെ ഇന്ന് ചേര്‍ന്ന് ഫിലിം ചേംബര്‍ യോഗത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടന് ദിലീപ് ഉള്‍പ്പടേയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് സമവായം ഉണ്ടാക്കിയത്.
തിയേറ്റര്‍ ഉടമകളുടെ യോഗം
തിയേറ്റര്‍ ഉടമകളുടെ ഫിയോക്കിന്റെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങളോടെ 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാം എന്ന തീരുമാനം ഉണ്ടായത്. എന്നാല്‍ ഇതിനെതിരെ വിതരണക്കാരും നിര്‍മ്മാതാക്കളും രംഗത്ത് എത്തുകയായിരുന്നു. തിയറ്റർ ഉടമകളുടെയും വിതരണക്കാരുടെയും നിർമാതാക്കളുടെയും കൂട്ടായ്മയായ ഫിലിം ചേംബറില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതോടെ തര്‍ക്കം ഉടലെടുത്തു.
ഫിയോക്കിന് കഴിയുന്നില്ല
വിതരണക്കാർക്കും നിർമ്മാതാക്കൾക്കും അവര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ കൃത്യമായി മറുപടി നൽകാൻ ഫിയോക്കിന് കഴിയുന്നില്ലെന്നായിരുന്നു വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയത്. അതിനാല്‍ തന്നെ തിയേറ്റര്‍ തുറന്നാലും സിനിമകള്‍ നല്കാന് കഴിയില്ലെന്ന നിലപാടില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഉറച്ച് നിന്നു. തിയേറ്ററര്‍ തുറക്കുമെന്ന് സംയുക്ത തീയറ്റർ ഉടമകളുടെ സംഘടനയും അറിയിച്ചതോടെ വിഷയത്തില്‍ നടന് ദിലീപ് ഉള്‍പ്പടേയുള്ളവര്‍ ഇടപെടുകയായിരുന്നു.
ദിലീപ് ചര്‍ച്ച നടത്തുന്നു
തിയേറ്റര്‍ ഉടമുകളുമായി ദിലീപ് മറ്റൊരു റൂമില്‍ ചര്‍ച്ച നടത്തി. തിയറ്റർ തുറക്കാനുള്ള ഫിയോക്കിന്റെ തീരുമാനം ഏകപക്ഷീയമായിപ്പോയെന്ന് ചർച്ചയിൽ ദിലീപ് തുറന്നടിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ ദിലീപിന്റെ കൂടി ഇടപെലിന്റെ ശ്രമഫലമായി തിയേറ്റര്‍ തല്ക്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനിത്തിലേക്ക് തിയേറ്റര്‍ ഉടമകളും എത്തുകയായിരുന്നു. മലയാള സിനിമാ മേഖലയില്‍ ദിലീപ് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നത് കൂടിയാണ് ഇന്നത്തെ സംഭവ വികാസങ്ങള്‍.
വിനോദ നികുതി ഒഴിവാക്കണം
50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. വിനോദ നികുതി ഒഴിവാക്കണമെന്നാണ് സംഘടയുടെ പ്രധാന ആവശ്യം. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു..
വിജയ് ചിത്രം മാസ്റ്ററും
ഇതോടെ വിജയ് ചിത്രം മാസ്റ്ററും കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തേക്കില്ല. മുഖ്യമന്ത്രിക്ക് മുന്പില് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വലിയ ബാധ്യതയാണ് നിലവില്‍ തിയേറ്ററുകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഉള്ളത്. സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായിട്ടല്ല തിയേറ്ററുകള്‍ തുറക്കാത്തതെന്നും ഫിലിം ചേംമ്പര്‍ വ്യക്തമാക്കി.
പ്രദര്‍ശനം തുടരാന്‍
പകുതി മാത്രം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല. വിനോദ നികുതിയിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പ്രദര്‍ശനം തുടരാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററുകള്‍ക്ക് റിലീസിന് കൊടുക്കേണ്ടന്നാണ് വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും തീരുമാനമെന്നും ഫിലം ചേംബര്‍ അറിയിച്ചു.
കൂടുതല്‍ ബാധ്യത
9 മണിയോടെ അവസാനത്തെ ഷോ തീര്‍ന്നിരിക്കണമെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. അര്‍ധരാത്രി ഷോ ഉണ്ടായിരിക്കുന്നതല്ല. ഒന്നില്‍ കൂടുതല്‍ സ്ക്രീനുകളുള്ള മള്‍ട്ടിപ്ലക്സുകളില്‍ സ്ക്രീനിംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സമയത്താകരുതെന്നും നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ബാധ്യത വരുത്തി വെക്കുമെന്നാണ് സിനിമാ സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.
സമയപരിധി
അതേസമയം, നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തിയറ്ററുടമകളിൽ നിന്ന് ലഭിക്കാനുള്ള തുകയുടെ കണക്കും ചേമ്പറിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഈ തുക നൽകാതെ സിനിമകൾ നൽകില്ല എന്ന നിലപാടും വിതരണക്കാർ സ്വീകരിച്ചു. എന്നാല്‍ സിനിമകള്‍ തിയേറ്ററില്‍ എത്തുന്നത് വരേയുള്ള സമയപരിധി അനുവദിക്കണമെന്ന ആവശ്യം തിയേറ്റര്‍ ഉടമകളും മുന്നോട്ട് വെച്ചു.
മാസ്റ്റര്‍ തമിഴ്നാട്ടില്‍ നിന്നും
മലയാളം ചിത്രങ്ങള്‍ക്ക് പുറമെ വിജയ് ചിത്രം മാസ്റ്ററിന്റെ പകർപ്പ് വിതരണക്കാർ നൽകാത്തപക്ഷം തമിഴ്നാട്ടില്‍ നിന്ന് നേരിട്ട് ചിത്രം എടുക്കാനുള്ള നടപടികളുമായി തിയേറ്റര്‍ ഉടമകള്‍ മുന്നോട്ട് പോകുന്നതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ ഭാവിയില്‍ മലയാളസിനിമകൾ ഇനി തിയറ്ററുടമകൾക്ക് നൽകില്ലെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂട്ടായ്മ തീരുമാനത്തിലൂടെ ഈ വിവാദങ്ങള്‍ക്കെല്ലാം താല്‍ക്കാലിക വിരാമം ആയിരിക്കുകയാണ്.