അവസാനത്തെ സെക്കന്റ് ഷോ കഴിഞ്ഞു, ദിലീപിന്റെ സ്വന്തം ഡി സിനിമാസ് അടച്ചുപൂട്ടി;ജീവനക്കാരുടെ പ്രതിഷേധം
അനധികൃതമായി ഭൂമി കയ്യേറിയെന്നും, ചട്ടവിരുദ്ധമായി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് ഡി സിനിമാസിനെതിരെയുള്ള ആരോപണം.
തൃശൂർ: ചാലക്കുടി നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയേറ്റർ കോംപ്ലക്സ് അടച്ചുപൂട്ടി. വെള്ളിയാഴ്ച രാത്രിയിലെ സെക്കന്റ് ഷോ പൂർത്തിയാക്കിയ ശേഷമാണ് ഡി സിനിമാസ് അടച്ചുപൂട്ടിയത്.
അനധികൃതമായി ഭൂമി കയ്യേറിയെന്നും, ചട്ടവിരുദ്ധമായി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് ഡി സിനിമാസിനെതിരെയുള്ള ആരോപണം. ഇതിൽ ചട്ടവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ തെളിഞ്ഞിട്ടുണ്ട്.
ഭൂമി കയ്യേറിയെന്നാണ് ഡി സിനിമാസിനെതിരെയുള്ള പ്രധാന ആരോപണം. കെട്ടിട നിർമ്മാണം സംബന്ധിച്ച് സമർപ്പിച്ച രേഖകളിൽ 80 ശതമാനവും ദിലീപിന്റെ പേരിലുള്ള വ്യാജ ഒപ്പുകളാണെന്നും കണ്ടെത്തിയിരുന്നു. അനധികൃത നിർമ്മാണത്തിന് കഴിഞ്ഞ കൗൺസിൽ നഗരസഭ സെക്രട്ടറിയെ സ്വാധീനിച്ച് പിഴ അടപ്പിച്ച് അംഗീകാരം നൽകിയെന്നും തെളിഞ്ഞു. ഇതേ തുടർന്നാണ് ഡിസിനിമാസ് അടച്ചുപൂട്ടാൻ നഗരസഭാ കൗൺസിൽ ഏകകണ്ഠേന തീരുമാനമെടുത്തത്.

വൈകീട്ട്....
നഗരസഭയുടെ തീരുമാനപ്രകാരം തീയേറ്റർ കോംപ്ലക്സ് അടച്ചുപൂട്ടാനായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വൈകീട്ട് തന്നെ ഡി സിനിമാസിലെത്തിയിരുന്നു.

ജീവനക്കാരുടെ പ്രതിഷേധം...
എന്നാൽ തീയേറ്ററിലെത്തിയ ഉദ്യോഗസ്ഥരെ ജീവനക്കാർ തടഞ്ഞു. രണ്ട് ഷോയ്ക്കുള്ള ടിക്കറ്റുകൾ വിറ്റുപോയെന്നും സെക്കന്റ് ഷോ പൂർത്തിയാക്കാതെ തീയേറ്റർ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നുമായിരുന്നു ജീവനക്കാർ പറഞ്ഞത്.

ചർച്ച...
സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലെത്തിയതോടെ നഗരസഭാ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചുവരുത്തി. തുടർന്ന് ദിലീപിന്റെ സഹോദരൻ അനൂപും, തീയേറ്റർ മാനേജ്മെന്റും നഗരസഭാ ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

ഒടുവിൽ തീരുമാനം...
വെള്ളിയാഴ്ചത്തെ ഫസ്റ്റ്, സെക്കന്റ് ഷോകൾക്കുള്ള ടിക്കറ്റുകൾ നേരത്തെ ഓൺലൈനായി വിറ്റുപോയെന്ന് അറിയിച്ച അനൂപ്, സെക്കന്റ് ഷോയ്ക്ക് ശേഷം തീയേറ്റർ പൂട്ടി താക്കോൽ ഏൽപ്പിക്കാമെന്നും രേഖാമൂലം ഉറപ്പുനൽകി. തുടർന്നാണ് ഉദ്യോഗസ്ഥർ സെക്കന്റ് ഷോയ്ക്ക് ശേഷം പൂട്ടാമെന്ന തീരുമാനത്തിലെത്തിയത്.

അവസാന സെക്കന്റ് ഷോ...
രാത്രിയിലെ സെക്കന്റ് ഷോ കഴിഞ്ഞതോടെ ഡി സിനിമാസ് അടച്ചുപൂട്ടി താക്കോൽ നഗരസഭാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണവും...
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് കയ്യേറിയെന്നും അനധികൃത നിർമ്മാണവും നടത്തിയെന്നാണ് ആരോപണം. ഇതിൽ ചട്ടവിരുദ്ധമായി കെട്ടിടം നിർമ്മിച്ചെന്ന ആരോപണം ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

വ്യാജ ഒപ്പുകൾ...
തീയേറ്ററിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ച് സമർപ്പിച്ച രേഖകളിൽ ഭൂരിഭാഗം ഒപ്പുകളും ദിലീപിന്റേതല്ലെന്നും, 80 ശതമാനം ഒപ്പുകൾ വ്യാജമാണെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications