'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
Recommended Video
കൊച്ചി: വിലക്ക് മലയാള സിനിമയില്‍ പുതിയ കാര്യമല്ല. തിലകന് അടക്കമുളളവരെ വിലക്കി മൂലയ്ക്ക് ഇരുത്തിയിട്ടുണ്ട് സിനിമാ ലോകത്തെ മാടമ്പികള്‍. യുവതാരം ഷെയ്ന് നിഗത്തെ നിര്‍മ്മാതാക്കള്‍ വിലക്കിയ സംഭവം ചര്‍ച്ചയാകുന്നത് ഇത്തരം പഴയ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
തിലകനേയും വിനയനേയും അടക്കം ഒതുക്കിയ സംഭവങ്ങളില്‍ വില്ലന്‍ സ്ഥാനത്ത് പേര് വന്നിട്ടുളള നടനാണ് ദിലീപ്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുളള ദിലീപ് ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഷെയ്ന് വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പ്രതികരിച്ചതും അത്തരത്തിലാണ്.
പരിഹരിക്കുമെന്ന് മോഹൻലാൽ
ഷെയ്ന് നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രശ്നപരിഹാരത്തിനുളള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വിഷയത്തില്‍ ഇടപെട്ടുകഴിഞ്ഞു. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ഷെയിൻ കൊച്ചിയിലെത്തണം
പ്രശ്നത്തില്‍ സ്നേഹത്തോടെ പരിഹാരം കാണുമെന്നും അതിനായി വീണ്ടും ചര്‍ച്ചകള്‍ നടത്തും എന്നുമാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം മനോരമയോട് പ്രതികരിച്ചത്. അജ്മീരിലുളള ഷെയിന്‍ നിഗം തിരിച്ച് കൊച്ചിയില്‍ എത്തിയാല്‍ തങ്ങളുമായി ബന്ധപ്പെടാന്‍ അമ്മ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഷെയിനുമായി ആദ്യം അമ്മ നേതൃത്വം ചര്‍ച്ച നടത്തും.
ദിലീപിന്റെ നിലപാട്
ഷെയിന്‍ വിവാദത്തില്‍ സിനിമാ രംഗത്ത് നിന്ന് രണ്ടഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഷെയിനെ പിന്തുണയ്ക്കുന്നവരുമുണ്ട് എതിര്‍ക്കുന്നവരുമുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും നടനും അമ്മ മുന്‍ ഭാരവാഹിയുമായ ദിലീപില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കായി കോടതിയില്‍ എത്തിയില്ലെങ്കിലും സിനിമാ ജോലികളുമായി താരം സജീവമാണ്.
വിലക്ക് ശരിയാണോ?
പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കവേ ദിലീപിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. ''ഫിയോക് രൂപീകരിച്ചത് തന്നെ സിനിമയിലെ വിലക്കിന് എതിരെയാണ്. ഇപ്പോള്‍ അത്തരത്തില്‍ വിലക്കുന്നതായിട്ടൊക്കെ വാര്‍ത്തകള്‍ വരുന്നു. അത് ശരിയായ നടപടിയാണോ എന്താണ് അഭിപ്രായം?'' എന്നാണ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ദിലീപിനോട് ചോദിച്ചത്.
മറുപടി ഇങ്ങനെ
എന്നാല്‍ ചോദ്യം തുടങ്ങിയപ്പോള്‍ തന്നെ കാര്യം മനസ്സിലായ ദീലിപ് ഇടയില്‍ കയറി. ''നോ അദര്‍ ക്വസ്റ്റിയന്‍സ്'' എന്നാണ് ആദ്യം ദിലീപ് ചിരിച്ച് കൈ കൂപ്പിക്കൊണ്ട് പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്ത്തകന് ചോദ്യം പൂര്‍ത്തിയാക്കി. ''ഞാനീ നാട്ടുകാരനേ അല്ല'' എന്നായിരുന്നു വീണ്ടും കൈ കൂപ്പിക്കൊണ്ട് ദിലീപിന്റെ മറുപടി. ''അയ്യോ അങ്ങനെ പറയരുത്'' എന്നായി മാധ്യമപ്രവര്ത്തകന്.
സിനിമയെ കുറിച്ച് മാത്രം
''ഇപ്പോ എനിക്കൊന്നും സംസാരിക്കാന്‍ പാടില്ലാത്തത് കൊണ്ടാണ് പ്ലീസ്'' എന്ന് ദിലീപ് മറുപടി പറഞ്ഞു. അപ്പോഴും കൈ കൂപ്പിക്കൊണ്ട് തന്നെയാണ് പ്രതികരണം. ''ഇത് പൊതുവായ കാര്യമല്ലേ'' എന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചു. ''സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കാവൂ'' എന്ന് ദിലീപ് പറഞ്ഞു. ''ഇത് സിനിമയുമായി ബന്ധമുളള വിഷയം തന്നെയാണ്'' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ഞാൻ ഒന്നിലും ഇല്ലാത്ത ആൾ
''ഞാന്‍ ഒന്നിലും ഇല്ലാത്ത ആളാണ്'' എന്ന് പറഞ്ഞ് ദിലീപ് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് തിരിഞ്ഞ് നടന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതോടെ വിവാദ വിഷയങ്ങളില്‍ നിന്നെല്ലാം ദിലീപ് അകന്ന് നില്‍ക്കുകയാണ്. സിനിമാ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ദിലീപ് അകലം പാലിക്കുന്നു. നേരത്തെ താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ ഫിയോക്
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കേ തന്നെയാണ് ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള- ഫിയോക് രൂപീകരിക്കപ്പെട്ടത്. നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളുമാണ് സംഘടനയിലെ അംഗങ്ങള്‍. ദിലീപിനെ പ്രസിഡണ്ടാക്കാന്‍ സംഘടന ശ്രമിച്ചെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപ് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു.
വിനയന്റെ വെളിപ്പെടുത്തലുകൾ
മലയാള സിനിമയിലെ കുപ്രസിദ്ധമായ വിലക്കുകളില്‍ ദിലീപിന്റെ പേര് പലരാല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. സംവിധായകന് വിനയന് പല തവണ ദിലീപിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുളളതാണ്. സംവിധായകന് തുളസീദാസും ദിലീപുമായി നിലനിന്ന പ്രശ്നത്തില്‍ ഇടപെട്ടതാണ് ദിലീപിന് തന്നോട് ശത്രുത ഉണ്ടാകാനുളള കാരണമെന്ന് വിനയന് തുറന്ന് പറഞ്ഞിട്ടുണ്ട്.
മാക്ട പിളർത്തി
40 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ ശേഷം തുളസീദാസിന്റെ സിനിമയില്‍ അഭിനയിക്കാനാവില്ലെന്ന് ദിലീപ് നിലപാടെടുക്കുകയായിരുന്നു. തുളസീദാസിനെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം. മാക്ടയില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ സംവിധായകരില്‍ ചിലര്‍ ദിലീപിനൊപ്പം നിന്നു. പിന്നാലെ ദിലീപ് മാക്ട പിളര്‍ത്തിയെന്നാണ് ആരോപണം.
തുറന്നടിച്ച തിലകൻ
തുടര്‍ന്നാണ് ഫെഫ്ക എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കപ്പെട്ടത്. വിനയന്റെ സിനിമകളില്‍ അഭിനയിക്കരുത് എന്ന വിലക്കും ഇതോടെ വന്നു. സൂപ്പര്‍താരങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതോടെയാണ് തിലകനെ അമ്മ വിലക്കിയത്. എന്നാല്‍ വിലക്കിനിടെ തന്നെ വിനയന് ചിത്രത്തില്‍ തിലകന് അഭിനയിക്കുകയുണ്ടായി. ദിലീപ് കൊടും വിഷമാണ് എന്നതടക്കം രൂക്ഷമായ പ്രതികരണങ്ങള്‍ നടനെതിരെ തിലകന് നടത്തിയിട്ടുണ്ട്.