'നിങ്ങൾ തുടരുക, അയാളുടെ പേര് മോഹൻലാൽ എന്നാണ്'! ബോഡി ഷെയ്മിംഗിനെതിരെ തുറന്നടിച്ച് നടൻ!
കൊച്ചി: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമാ താരമായിരിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ബോഡി ഷെയ്മിംഗിന് വിധേയനാകുന്ന താരമാണ് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയിലെ രൂപത്തിന്റെ പേരിലും കുഞ്ഞാലി മരയ്ക്കാര്‍ വേഷത്തിന്റെ പേരിലുമടക്കം ലാല്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട്.
ഏറ്റവും ഒടുവിൽ മോഹൻലാലിന്റെ പുറത്ത് വന്ന ചില ചിത്രങ്ങളുടെ പേരിലും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയരുകയാണ്. ഇത്തരക്കാരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. ഹരിമോഹന്‍ എന്നയാളെഴുതിയ കുറിപ്പ് സാജിദ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഒരുമാതിരി അലുവ വിളമ്പിയത് പോലെ
കുറിപ്പ് വായിക്കാം: "ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തിൽ നിന്നു ലാലിനെ തിരഞ്ഞെടുക്കാൻ കാരണവും അതു തന്നെയായിരുന്നു" മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്കു മോഹൻലാൽ, തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു വളരെ തമാശ രൂപേണ ഫാസിൽ സർ പിന്നീട് പറഞ്ഞതാണ്.
പത്തിൽ രണ്ടു മാർക്കിട്ടു
സിനിമ സൗന്ദര്യ ശാസ്ത്രത്തിനു ഒട്ടും യോജിക്കാൻ കഴിയാത്ത,അന്ന് സിബി മലയിൽ പോലും പത്തിൽ രണ്ടു മാർക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹൻലാൽ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ... സത്യത്തിൽ മലയാളി മോഹൻലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ??
ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റി
അല്ല ഒരിക്കലുമല്ല. മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹൻലാൽ... നിരവധി കഥാപാത്രങ്ങൾ,ജനകീയ നിമിഷങ്ങൾ, തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങൾ ഒരുപാടുണ്ട്... പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതിൽ മോഹൻലാൽ മുൻനിരയിലുണ്ട്...
അധിക്ഷേപങ്ങൾക്ക് കുറവുണ്ടായിട്ടില്ല
പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമർശ്ശനങ്ങൾക്ക്, മനപ്പൂർവ്വമുള്ള അധിക്ഷേപങ്ങൾക്ക് കുറവുണ്ടായിട്ടില്ല... പ്രിയദർശൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. "ലാലിനോളം ബോഡി ഷെമിങ് നേരിട്ടൊരു മലയാളി കാണില്ലെന്ന്... സത്യമാണ്.അത്രയധികം ശരീരത്തെ ചൊല്ലി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് political correctness,body shaming നിലപാടുകാരൊക്കെ മോഹൻലാലിലേക്കു ചുരുങ്ങുമ്പോൾ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും..
ഞങ്ങൾക്ക് ഒരു താരവും വികാരവുമേയുള്ളു
പക്ഷെ എത്ര അധിക്ഷേപിച്ചാലും... തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്, ഒറ്റ ഷോട്ടിൽ പൂക്കോയിയുടെ ബെഞ്ചിന് മുകളിൽ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്കി ഫ്ലാസ്ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയിൽ കെട്ടും കെട്ടി ബുള്ളറ്റിൽ വന്നു പറന്നു കയറാനുമുള്ള ആക്‌ഷൻ സങ്കൽപ്പങ്ങളിൽ ഞങ്ങൾക്ക് ഒരു താരവും വികാരവുമേയുള്ളു... ഒരേയൊരു മോഹൻലാൽ മാത്രം...
അന്നും കുറച്ചു പേരൊക്കെ കളിയാക്കി
അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച് കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാൻ ഇറങ്ങുന്നത്... ഒന്നു കൂടി പറയാം കുറച്ചു വർഷങ്ങൾ മുൻപത്തെ കഥയാണ്. അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകർ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓർമ്മ.. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു...
അയാളുടെ പേര് മോഹൻലാൽ എന്നാണ്
കാരണം സംഭവം കർണ്ണാഭാരത്തിന്റെ ഡൽഹിയിലെ അവതരണമായിരുന്നു. അതെ അന്നു കാവാലത്തിന്റെ കർണ്ണഭാരം സംസ്‌കൃത നാടകത്തിൽ കർണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാൻസി ഡ്രസ്സ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷേമിങ് ഒളിച്ചു കടത്തുന്നത്... അവരോടൊക്കെ ഒന്നേ പറയാനുള്ളു... പറയാനുള്ളു...നിങ്ങൾ തുടരുക... ഇനി നിങ്ങൾ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടർന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹൻലാൽ എന്നാണ്...''