ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത്, ട്രോളി ഹരീഷ് പേരടി!
കോഴിക്കോട്: പശുവിന്റെ പേരിലുളള അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവനേക്കാള്‍ പ്രധാന്യമാണ് പശുവിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീവാസ്തവയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ചര്‍ച്ചയായിരിക്കുകയാണ്. മുസ്ലീംകളുടെ വീട്ടിലേക്ക് പശുക്കളെ കൊണ്ട് പോകുന്നത് ലൗ ജിഹാദായി കണക്കാക്കണം എന്നാണ് ഇയാളുടെ ആവശ്യം.
മുസ്ലീം വിഭാഗത്തിലുളള ആളുകളുടെ വീടുകളില്‍ നിന്നും പശുക്കളെ പിടിച്ചെടുക്കണം എന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഹിന്ദുക്കളായ പെണ്‍കുട്ടികള്‍ മുസ്ലീം പുരുഷന്മാരെ പ്രണയിക്കുന്നതും അവരുടെ വീട്ടില്‍ പോകുന്നതും ലൗ ജിഹാദായി കണക്കാക്കുന്നത് പോലെ പശുക്കളെ കൊണ്ട് പോകുന്നതിനേയും കാണണം എന്നാണ് ബിജെപി നേതാവിന്റെ വാദം. ഹിന്ദു ആചാര പ്രകാരം പശുക്കളെ ദഹിപ്പിക്കണം എന്നും ഇയാള്‍ ആവശ്യപ്പെടുന്നു.
പശുവിന്റെ പേരിലുളള ഇത്തരം പ്രഹസനങ്ങളെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. നടന്‍ മാമുക്കോയയ്ക്ക് ഒപ്പമുളള ചിത്രവും ഹരീഷ് പേരടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ''മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ'' എന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ... എട്ടാ... എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു ... ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ... ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും... ജയ് പശു ... ജയ് ചാണകം ...ജയ് പിണ്ണാക്ക് ...