'സംവിധായകരുടെ രാഷ്ട്രീയമാണ് വിലയിരുത്തുന്നതെങ്കില്‍ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്'
കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകെ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാര്‍ അനുകൂലികളാണ് ഇതില്‍ പ്രധാനമായും. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാര്‍ ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് സംഘപരിവാര്‍ ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണം എന്ന ആവശ്യം ഉയര്‍ത്തി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണെന്ന് ഹരീഷ് പേരടി പറയുന്നു. സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?...കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്...കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്...സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക..