ജയ് ഭീം കണ്ടു ഞെട്ടിത്തരിച്ചു; ജസ്റ്റിസ് ചന്ദ്രുവിനെ പോലെ ഒരു സഖാക്കളും ഇവിടെയില്ലെ? ഹരീഷ് പേരടി ചോദിക്കുന്നു
കോഴിക്കോട്: ഇരുള സമുദായത്തിന്റെ ജീവിതാവസ്ഥകളെ കുറിച്ച് പറയുന്ന, സൂര്യ നായകനായി അഭിനയിക്കുന്ന ചിത്രം ജയ് ഭീമിനെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. 1993 ല്‍ തമിഴ്‌നാട്ടില്‍ നടന്ന യതാര്‍ത്ഥ സംഭവത്തെ ആദാരമാക്കിയാണ് ജയ് ഭീം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചും കേരളത്തിലും ഭരണകൂടത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജയ് ഭീം കണ്ടു ഞെട്ടി തരിച്ചു. തമിഴിലെ സിനിമാ പ്രവര്‍ത്തകരെ പറ്റി അഭിമാനം തോന്നുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജാതി വിവേചനം നേരിട്ട ഒരു സ്ത്രിയേയും കുട്ടിയേയും കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ തമിഴനാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിനനന്ദിച്ച ഹരീഷ് കേരളത്തില്‍ ദീപാ എന്ന പെണ്‍കുട്ടി ജാതി വിവേചനത്തെ കുറിച്ചും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,

ജയ് ഭീം കണ്ടു..ഞെട്ടി തരിച്ചു...തമിഴിലെ സിനിമാ പ്രവര്‍ത്തകരെ പറ്റി അഭിമാനം തോന്നുന്നു...പോരാത്തതിന് ജാതി വിവേചനം നേരിട്ട ഒരു സ്ത്രിയേയും കുട്ടിയേയും കാണാന്‍ തമിഴനാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അവരുടെ വീട്ടില്‍ എത്തിയപ്പോള്‍ അതിലേറേ അഭിമാനം തോന്നുന്നു.

പക്ഷെ ഞാന്‍ ജീവിക്കുന്ന കേരളത്തില്‍ ദീപാ എന്ന പെണ്‍കുട്ടി ജാതി വിവേചനത്തിന്റെ പേരില്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ സ്വന്തം നാടിന്റെ സമര ചരിത്രം ഓര്‍മ്മിച്ച് തലതാഴേത്തേണ്ടിയും വരുന്നു...ജസ്റ്റിസ് ചന്ദ്രുവിനെ പോലെ ഒരു സഖാക്കളും ഇവിടെയില്ലെ?..സ്റ്റാലിനെ പോലെ ഒരു രാഷ്ട്രിയ നേതൃത്വവും ഇവിടെ ബാക്കിയില്ലെ?..ജയ് ഭീം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

എം ജി സര്‍വ്വകലാശാലയില്‍ ജാതി വിവേചത്തിന്റെ പേരില്‍ സമരം ചെയ്യുന്ന ദീപയെ കുറിച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദീപ പത്ത് വര്‍ഷമായി ജാതി വിവേചനം നേരിടുന്നെന്നാണ് ആരോപിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദീപ് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ നിരാഹാരം സമരം അരംഭിച്ചത്.

വിഷയം ചര്‍ച്ചയായതോടെ സമരത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിരുന്നു. സര്‍വ്വകലാശാലയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ദീപ സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറിയിരുന്നു. ദീപയ്ക്ക് മുഴുവന്‍ ആനൂകൂല്യങ്ങളും നല്‍കി ഗവേഷണം ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇതേ വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. സൂര്യ ചിത്രം ജയ് ഭീമുമായി താരതമ്യം ചെയ്താണ് ശബരീനാഥന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, സിപിഎം പി ആര് മെക്കാനിസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് നോക്കു. ഇന്നലെ രാത്രി മുതല്‍ ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് സൂര്യയുടെ ചിത്രമായ ജയ്ഭീമിനെ കുറിച്ചുള്ള പോസ്റ്റുകളാണ് വരുന്നത്.

മന്ത്രിമാരടക്കമുള്ള ആളുകള്‍ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകള്‍ നടത്തുകയാണ്. ചന്ദ്രു വക്കില്ലെന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതില്‍ സംശയമില്ല എന്നാല്‍ ഒരു സമാനവിഷയത്തില്‍
ആത്മാര്‍ത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എംജി യൂണിവേഴ്‌സിറ്റിയില്‍ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ഈ ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാര്‍ത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാന്‍ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കള്‍ ജയ് ഭീം സിനിമയുടെ പേരില്‍ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാന്‍ കഴിയൂ.

ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരില്‍ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തില്‍ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സിപിഎമ്മിന്റെ ദളിത് വിരുദ്ധത മൂടി വക്കാമെന്നോ കരുതണ്ട.

സിപിഎമ്മിന്റെ ജയ് ഭീം സ്‌നേഹം വെറും പി ആര് മെക്കാനിസം മാത്രമാണ്. ജയ് ഭീം എന്ന സിനിമയുടെ അര്‍ത്ഥം മനസ്സിലായിട്ടുണ്ട് എങ്കില്‍ പോസ്റ്റിട്ട് ലൈക്ക് വാങ്ങിക്കുന്നതിന് പകരം എംജി യൂണിവേഴ്‌സിറ്റിയിലെ കുട്ടിയുടെ വിഷമം മനസ്സിലാക്കുവാന്‍ സര്‍ക്കാരിന് കഴിയണം. അല്ലാത്തവയെല്ലാം പി ആര്‍ വര്‍ക്കുകള്‍ തന്നെയാണ്- ശബരീനാഥ് കുറിച്ചു.












Click it and Unblock the Notifications