'രാഷ്ട്രീയ ജീർണ്ണതക്കേറ്റ പ്രഹരമാണിത്', കിഴക്കമ്പലം മോഡൽ ട്വന്റി ട്വന്റിയെ പുകഴ്ത്തി ജോയ് മാത്യു
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് ട്വന്റി 20 കൂട്ടായ്മ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. നേരത്തെ കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രമായിരുന്നുവെങ്കില്‍ ഇക്കുറി മൂന്ന് പഞ്ചായത്തുകളില്‍ കൂടി ട്വന്റി 20 കൂട്ടായ്മ വിജയിച്ചു. കിഴക്കമ്പലം കൂടാതെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം പിടിച്ചത്.
ഒരു കോര്‍പറേറ്റ് കമ്പനി നിയന്ത്രിക്കുന്ന ട്വന്റി 20ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിനിടെ ഈ കൂട്ടായ്മയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
രാഷ്ട്രീയ ജീർണ്ണതക്കേറ്റ പ്രഹരം
'കിറ്റിനും കിറ്റെക്സിനും ഇടയിലൂടെയോടുന്ന ആധുനിക ജനാധിപത്യം' എന്ന തലക്കെട്ടിലാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം: '' രാഷ്ട്രീയ ജീർണ്ണതക്കേറ്റ പ്രഹരമാണ് കിഴക്കമ്പലം മാതൃക എന്ന കാര്യത്തിൽ രാഷ്ട്രീയക്കാർക്ക് പോലുമില്ല രണ്ടുപക്ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യാഥാർത്‌ഥത്തിൽ വിജയിച്ചത് കിഴക്കമ്പലം മോഡൽ ട്വൻറി ട്വന്റി ആണെന്ന് ഞാൻ പറയും.
കിഴക്കമ്പലം കാണിച്ചു തരുന്ന മാതൃക
കാലഹരണപ്പെട്ട രാഷ്ട്രീയ വിശ്വാസ സംഹിതകളെ തൊഴിച്ചുമാറ്റി ആധുനിക മാനേജ്‌മെന്റ് സാധ്യതകൾ ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞതാണ് കിഴക്കമ്പലം നമുക്ക് കാണിച്ചു തരുന്ന മാതൃക . രാഷ്ട്രീയ ധാർമ്മികത തെല്ലുമില്ലാതെ ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ വിജയം കൊയ്തു എന്ന് മേനി നടിക്കുന്ന മുന്നണികൾ. തങ്ങളുടെ വിജയികളായ പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്ക് ഒരു രണ്ടു മാസത്തേക്കെങ്കിലും അയക്കേണ്ടതാണ്.
ഒരു ബാലികേറാമല
മുപ്പത്തിയഞ്ചു ലക്ഷം രൂപ കടത്തിൽ ഓടിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കുന്ന മാനേജ്‌മെന്റ് രീതികളാണ് നമ്മുടെ ഇതര പഞ്ചായത്തുകൾ കണ്ടുപഠിക്കേണ്ടത്. ദുർവ്യയം ,പൊതുമുതൽ കയ്യിട്ടുവാരൽ ഇജ്‌ജാതി വിപ്ലവങ്ങൾ ജീവിത വ്രതവുമാക്കിയ നമ്മുടെ രാഷ്ട്രീയക്കാർക്ക് കിഴക്കമ്പലം ശരിക്കും ഒരു ബാലികേറാമലയായിരിക്കും.
അതിലപ്പുറം മനുഷ്യന് എന്താണ് വേണ്ടത്
മനുഷ്യന് അവന്റെ വളരെ പരിമിതമായ ജീവിതകാലത്തിനുള്ളിൽ ലഭിക്കേണ്ടതായ ജീവിത സൗകര്യങ്ങളും സ്വസ്ഥതയും ഒരു പഞ്ചായത്തിന് നല്കാനാകുന്നുണ്ടെങ്കിൽ അതിലപ്പുറം മനുഷ്യന് എന്താണ് വേണ്ടത് ! തരിശായിക്കിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ നെല്ലുവിളയിച്ചും പഴം -പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയും മുന്നേറുന്ന കിഴക്കമ്പലം ഇപ്പോൾ അയല്പക്കത്തെ മൂന്നു പഞ്ചായത്തുകളിൽക്കൂടി ഈ തെരഞ്ഞെടുപ്പിൽ വിജയപതാക നാട്ടിയിരിക്കുന്നു. ഇനി പറയൂ ശരിക്കും ജയിച്ചത് ആരാണ് ?
വിമർശിക്കാൻ എന്താണാവകാശം
രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ , ജനങ്ങൾക്ക് അർഹതപ്പെട്ട കിറ്റ് അവർക്ക് സജന്യമായി കൊടുക്കുന്നതിൽ തെറ്റില്ലെങ്കിൽ കിറ്റെക്സിന് അർഹതപ്പെട്ടത് ജനങ്ങൾ തിരിച്ചു കൊടുക്കുന്നത് ശരിയല്ലെന്ന് എങ്ങിനെ പറയും? വ്യപാരികളിൽ നിന്നും വ്യവസായികളിൽ നിന്നും നിർദാക്ഷിണ്യം സംഭാവന സ്വീകരിച്ചു "മുന്നേറുന്ന "രാഷ്ട്രീയ പാർട്ടികൾക്ക് ട്വന്റി ട്വന്റി പ്രസ്ഥാനത്തെ വിമർശിക്കാൻ എന്താണാവകാശം എന്ന് സൈദ്ധാന്തിക ബാധ്യകളില്ലാത്ത ഏതൊരു സാധാരണക്കാരനും ചോദിച്ചു പോകില്ലേ?!''
Recommended Video