മഹേഷിന്റെ ചാച്ചൻ ഇനിയില്ല.. പ്രശസ്ത നാടക-സിനിമാ താരം കെഎല്‍ ആന്റണി അന്തരിച്ചു, മരണകാരണം ഹൃദയാഘാതം
Recommended Video
കൊച്ചി: ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിന്റെ ചാച്ചനെ അനശ്വരനാക്കിയ നടന് കെഎല്‍ ആന്റണി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. എറണാകുള ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയിലെന്ന പോലെ നാടക രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു കെഎല്‍ ആന്റണി.
ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ആലപ്പുഴയിലെ പ്രൊവിഡന്‍സ് ആശുപത്രിയില്‍ ആയിരുന്നു പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകിട്ടോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തുളള ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പള്‍സ് റേറ്റ് ക്രമാതീതമായി ഉയര്‍ന്നു. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സമീപത്തുളള ലേക് ഷോറിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് അല്പ സമയത്തിനകം തന്നെ നടന് മരണത്തിന് കീഴങ്ങി.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കെഎല്‍ ആന്റണി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും പ്രശസ്തനാണ്. അടിയന്തരാവസ്ഥക്കാലത്തെ രാജന് വിഷയം അടിസ്ഥാനമാക്കി എഴുതിയ ഇരുട്ടറ എന്ന നാടകം വലിയ വിവാദമായിരുന്നു. മാനുഷ പുത്രന്, ചങ്ങല, അഗ്നി, കുരുതി, തുടങ്ങി നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലീനയും നാടകങ്ങളില്‍ സജീവമായിരുന്നു. മഹേഷിന്റെ പ്രതികാരം കൂടാതെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അടക്കമുളള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.