തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണം, പൊങ്കാല കിട്ടിയപ്പോൾ ബിജെപിക്കാരനല്ലെന്ന് നടൻ
കൊല്ലം: ശബരിമലയ്ക്ക് വേണ്ടിയെന്ന പേരിലുളള സമരത്തില്‍ കൊലവിളികളും തെറിവിളികളും മുഴങ്ങുന്ന അശ്ലീല കാഴ്ചകളാണ് കേരളത്തിലെ തെരുവുകളിലിന്ന് കാണുന്നത്. സമരജാഥകളില്‍ പിണറായി വിജയനെ തെറി വിളിക്കുകയും ജാതിയധിക്ഷേപം നടത്തുകയും നാട്ടുകാരെ മുണ്ട് പൊക്കി കാണിക്കുകയുമൊക്കെ ചെയ്യുന്ന ആഭാസമാണ് പലയിടത്തും അരങ്ങേറുന്നത്.
നിരത്തില്‍ മാത്രമല്ല, ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ വന്ന് കൊലവിളി മുഴക്കുന്നു. കേരളം ഏറ്റവും ഞെട്ടിയത് നടനും ബിജെപി അനുഭാവിയുമായ കൊല്ലം തുളസിയുടെ ആക്രോശം കേട്ടാണ്. നടനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ വലിച്ച് കീറിക്കൊണ്ടിരിക്കുകയാണ്. കൊല്ലം തുളസിയുടെ വിശദീകരണം പുറത്ത് വന്നിട്ടുണ്ട്.
നടന്റെ കൊലവിളി
കൊല്ലത്ത് വെച്ച് എന്‍ഡിഎ ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കൊല്ലം തുളസി സ്ത്രീകള്‍ക്കെതിരെ കൊലവിളി നടത്തിയത്. ശബരിമലയില്‍ കയറാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റേ ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും അയച്ച് കൊടുക്കണം എന്നാണ് കൊല്ലം തുളസി പ്രസംഗിച്ചത്.
പോലീസ് കേസെടുത്തു
ശബരിമല കേസില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാരെ ശുംഭന്മാര് എന്ന് വിളിക്കാനും കൊല്ലം തുളസി മടി കാണിച്ചില്ല. കൊലവിളിക്കെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഡിവൈഎഫ്ഐ അടക്കം നടനെതിരെ പരാതിയുമായി മുന്നോട്ട് വന്നു. പോലീസും വനിതാ കമ്മീഷനും കേസുമെടുത്തിട്ടുണ്ട്.
ഭക്തി മൂത്ത് പറഞ്ഞത്
ഭക്തി മൂത്ത് പറഞ്ഞ് പോയതാണെന്നാണ് വിവാദത്തില്‍ കൊല്ലം തുളസിയുടെ ന്യായം. പറഞ്ഞത് പിന്‍വലിച്ച് നടന് മാപ്പും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത വയസ്സായ ഒരു സ്ത്രീയോട് ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ എങ്ങനെ തടയുമെന്ന് ചോദിച്ചപ്പോള്‍ വലിച്ച് കീറും എന്നായിരുന്നുവത്രേ ഉത്തരം. ആ ആവേശത്തില്‍ പ്രസംഗിച്ചതാണ് എന്നും കൊല്ലം തുളസി പറയുന്നു.
ബിജെപിക്കാരനല്ല
ഒരു അയ്യപ്പഭക്തന് എന്ന നിലയ്ക്കുളള വേദനയാണ് പങ്കുവെച്ചത് എന്നും കൊല്ലം തുളസി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ബിജെപിക്കാരന് അല്ലെന്നും നടന് വ്യക്തമാക്കി. വേദിയില്‍ ശ്രീധരന് പിളള കൂടി ഉണ്ടായിരുന്നത് കൊണ്ട് ബിജെപിക്കാരന് എന്ന നിലയ്ക്കാണ് തന്റെ വാക്കുകള്‍ പ്രചരിപ്പിക്കപ്പെട്ടത് എന്നും കൊല്ലം തുളസി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
അയ്യപ്പന് വേണ്ടിയുളളത്
എന്നാല്‍ ബിജെപിയുമായി തനിക്ക് ബന്ധമില്ല എന്നാണ് ഇപ്പോഴത്തെ വാദം. അതേസമയം അയ്യപ്പസ്വാമി തന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കുന്നത് ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്തും. അയ്യപ്പന് മലയാളികളുടെ സ്വകാര്യ സമ്പത്താണ്. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നടന് പറയുന്നു.
അവർക്ക് നല്ല ബുദ്ധി കൊടുക്കണേ
പ്രാര്‍ത്ഥനാ യോഗങ്ങളെ സമരങ്ങളെന്ന് വിളിക്കരുതെന്നും കൊല്ലം തുളസി ആവശ്യപ്പെട്ടു. ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രാര്‍ത്ഥനാ യോഗങ്ങളാണ് അവ. ഇനിയും പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ആചാരം ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല ബുദ്ധി തരണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും കൊല്ലം തുളസി പറഞ്ഞു.
അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാർ 'മീ ടൂ' വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന
തിരുവനന്തപുരത്ത് വൻമതിലായി ശശി തരൂർ, തരൂരിന് എതിരായി സിപിഎമ്മിന്റെ നിർണായക നീക്കം