ആദ്യം ഗുജറാത്ത് നോക്കി കരഞ്ഞു, ഇപ്പോൾ പാലക്കാട്, ജയിക്കില്ലെന്ന് പറഞ്ഞിടത്തും ബിജെപിയെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം: സമീപകാലത്തായി ബിജെപിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബിജെപി വേദികളില്‍ കൃഷ്ണകുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുത്ത് കൃഷ്ണകുമാര്‍ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ താന്‍ ബിജെപിയേയും മോദിയേയും പിന്തുണയ്ക്കുന്നതിന് മറ്റുളളവര്‍ക്ക് എന്തിനാണ് അസഹിഷ്ണുത എന്ന് ചോദിച്ച് കൃഷ്ണ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
എന്തിനാണ് ഇത്ര അസഹിഷ്ണുത
പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി അനുഭാവത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണ കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്. താന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. പ്രധാനമന്ത്രിയേയും താന്‍ പിന്തുണയ്ക്കുന്നു. അതില്‍ മറ്റുളളവര്‍ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് കൃഷ്ണകുമാര്‍ ചോദിക്കുന്നു.
ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍
ആളുകള്‍ എപ്പോഴും ഒരു മാറ്റമുണ്ടാകുന്നത് തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് മനുഷ്യരുടെ സ്വഭാവമാണ്. കോണ്‍ഗ്രസ് 60 കൊല്ലത്തോളമാണ് ഇന്ത്യ ഭരിച്ചത്. ജനതാദളും കുറച്ച് കാലം രാജ്യം ഭരിച്ചു. തുടര്‍ന്ന് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു
പാലക്കാട് നോക്കി കരയുന്നു
ബിജെപി ഒരിക്കലും ജയിക്കില്ലെന്ന് പറഞ്ഞ സംസ്ഥാനങ്ങളില്‍ പോലും ബിജെപി അധികാരത്തില്‍ വരികയാണെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു. അത് പലര്‍ക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു. ആദ്യമൊക്കെ ഗുജറാത്ത് നോക്കിയായിരുന്നു കരഞ്ഞിരുന്നത്. പിന്നീട് ഉത്തര്‍ പ്രദേശ് നോക്കി കരഞ്ഞവര്‍ ഇപ്പോല്‍ പാലക്കാട് നോക്കി കരയുന്നുവെന്ന് കൃഷ്ണകുമാര്‍ പരിഹസിച്ചു.
നേതാക്കളുമായി തനിക്ക് അടുത്ത ബന്ധം
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമാണുളളതെന്നും കൃഷ്ണകുമാര്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയുമായും ലീഗ് നേതാവ് ബഷീര്‍ അലി തങ്ങളുമായും അടക്കം നല്ല ബന്ധമുണ്ട്.
തേജോവധം ചെയ്യുന്നവര്‍
താന്‍ രാഷ്ട്രീയത്തില്‍ വളരെ താഴെ തട്ടില്‍ നില്‍ക്കുന്ന, ഒന്നുമല്ലാത്ത ഒരാളാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ കലാകാരന്‍ ആയത് കൊണ്ട് ബിജെപി തന്നെ സ്വീകരിച്ചു. താന്‍ അവരെയും സ്വീകരിച്ചു. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും തന്നെ തേജോവധം ചെയ്യുന്നവര്‍ക്ക് അത് വഴി കിട്ടുന്ന സുഖം കിട്ടട്ടെ എന്നും കൃഷ്ണ കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Recommended Video