ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍
തിരുവനന്തപുരം: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി തുറന്ന യുദ്ധത്തിലാണ് ബിജെപി അനുകൂലിയായ നടി കങ്കണ റണാവത്ത്. വാക്‌പോരിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കി.
കങ്കണയെ പിന്തുണച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയരുന്നുണ്ട്. ബിജെപി ശക്തമായ പിന്തുണയാണ് കങ്കണയ്ക്ക് നല്‍കുന്നത്. കേരളത്തിലും കങ്കണയ്ക്ക് പിന്തുണയുണ്ട്. നടന്‍ കൃഷ്ണകുമാര്‍ ആണ് കങ്കണയ്ക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്.
അഹാനയ്ക്ക് പിന്നാലെ
മകളും നടിയുമായ അഹാന കൃഷ്ണയ്ക്ക് പിന്നാലെയാണ് കൃഷ്ണ കുമാറും കങ്കണ റണൌത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. മുംബൈയിലെ കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കുന്ന നടപടിക്കെതിരെയാണ് കഴിഞ്ഞ ദിവസം അഹാന കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഫേസ്ബുക്കിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''കങ്കണ റണാവത്ത്... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം''
ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍
ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് കഴിഞ്ഞ ദിവസം അഹാന കൃഷ്ണ പ്രതികരിച്ചത്. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കിയ ഭാഗത്തേക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കടക്കാന്‍ ശ്രമിക്കുന്നതും പോലീസ് അയാളെ തടയുന്നതുമായ ചിത്രവും അഹാന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവെച്ചിട്ടുണ്ട്. അത് നിങ്ങളുടെ വീടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കൂ എന്നാണ് അഹാന പ്രതികരിച്ചത്.
അത് നിങ്ങളുടെ വീടായിരുന്നുവെങ്കില്‍
അഹാനയുടെ കുറിപ്പ് ഇങ്ങനെ: '' മാധ്യമങ്ങളേ ശാന്തരാകൂ. കങ്കണയുടെ പൊളിക്കപ്പെട്ട കെട്ടിടത്തിനുളളില്‍ എന്താണ് എന്ന് തങ്ങള്‍ക്ക് അറിയണമെന്നില്ല. ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് നിങ്ങളുടെ വീടായിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കൂ. നിങ്ങളുടെ വീടിന്റെ ഒരു ഭാഗം നീതികരിക്കാനാവാത്ത വിധത്തില്‍ പൊളിച്ച് നീക്കപ്പെട്ടാല്‍ അവിടേക്ക് ആരെങ്കിലുമൊക്കെ തള്ളിക്കയറി വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?''
പാക് അധീന കശ്മീരെന്ന്
ശിവസേനയ്ക്ക് എതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുളള കങ്കണ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പിന്നാലെ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കി മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചത് വലിയ കോളിളക്കമുണ്ടാക്കി.
കങ്കണയ്ക്ക് പിന്തുണ
ബിജെപി കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു. ശിവസേന വെല്ലുവിളി ഉയർത്തിയ പശ്ചാത്തലത്തിൽ കേന്ദ്രം ഒരുക്കിയ സുരക്ഷയിലാണ് കങ്കണ മുംബൈയിലെത്തിയത്. ഓഫീസ് പൊളിക്കുന്നതിനെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊളിച്ച് നീക്കല്‍ നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
രാമക്ഷേത്രം പൊളിക്കുന്നതി് പോലെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരെ കങ്കണ രൂക്ഷമായാണ് പ്രതികരിച്ചത്. തന്റെ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുന്നതിനെ രാമക്ഷേത്രം പൊളിക്കുന്നതിനോടാണ് കങ്കണ താരതമ്യം ചെയ്തത്. ആ കെട്ടിടം തനിക്ക് രാമക്ഷേത്രം പോലെ ആയിരുന്നു. ബാബര്‍ ആ രാമക്ഷേത്രം തകര്‍ത്തു. രാമക്ഷേത്രം അവിടെ വീണ്ടും നിര്‍മ്മിക്കുമെന്നും കങ്കണ പ്രതികരിച്ചു. ഉദ്ധവ് താക്കറെയുടെ അഹങ്കാരം ഒരു ദിവസം തകര്‍ന്ന് വീഴുമെന്നും കങ്കണ തുറന്നടിക്കുകയുണ്ടായി.