'ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ'; കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പിന്തുണച്ച് നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: കാർഷിക ബില്ലുകൾക്കെതിരെ കർഷകർ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വകാര്യ കുത്തകകൾക്ക് കാർഷിക മേഖലയെ തീറെഴുതി കൊടുക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ എന്നാണ് ആക്ഷേപം ഉയരുന്നത്.
ഹരിയാനയും പഞ്ചാബും മഹാരാഷ്ട്രയും അടക്കമുളള സംസ്ഥാനങ്ങളിൽ കർഷകർ തെരുവിലാണ്. അതേസമയം കർഷക ക്ഷേമത്തിനായുളളതാണ് കാർഷിക ബില്ലുകൾ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുളളവർ വാദിക്കുന്നത്. നടൻ കൃഷ്ണകുമാറും കാർഷിക ബില്ലുകളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
കാർഷിക ബില്ലും രാജ്യസഭാ കടന്നു
ബിജെപി അനുകൂലിയായ നടൻ കൃഷ്ണകുമാർ കാർഷിക ബില്ലിനെ പുകഴ്ത്തിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുളള നിരവധി ബില്ലുകൾ ഇനിയും വരാനുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കാർഷിക ബില്ലും രാജ്യസഭാ കടന്നു. ചിലർ ഇതിനെ സർജിക്കൽ സ്ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷൻ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം.
ഒന്നും സംഭവിച്ചില്ല
ഇതിനെതിരെ ഇന്ത്യയിലെ കർഷകർ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാർക്ക് മാത്രം. ഒന്ന് യുപിഎയിൽ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് എൻഡിഎയിൽ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാർഷിക വരുമാനത്തിൽ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു.
എടുപിടീന്ന് രാജി വാങ്ങി
എൻഡിഎയുടെ വനിതാ എംപി രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ് എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ എംപി യുടെ ഉള്ള പണിയും പോയി. കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല. അവർക്കും കാര്യം മനസ്സിലായി. കയ്യിൽ മൊബൈൽ ഉണ്ടല്ലോ. ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ അവർക്കിഷ്ടമുള്ളവർക്ക് അവർ നേരിട്ട് കൊടുക്കും. ഉദാ: പണ്ട് 10 രൂപയ്ക്കു ഇടനിലക്കാരന് കൊടുത്ത സവാള ഇടനിലക്കാരൻ 20 രൂപയ്ക്കു ഉപഭോക്താവിന് കൊടുക്കുന്നു.
എല്ലാം കോംപ്ലിമെന്റ്സ് ആക്കി
ഇനി മുതൽ കർഷകൻ അതേ സാധനം 15 രൂപയ്ക്കു ഇടനിലക്കാരനെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് കൊടുക്കുന്നു. രണ്ടു കൂട്ടർക്കും 5 രൂപ വീതം ലാഭം. ഇരു കൂട്ടർക്കും കാര്യം പിടികിട്ടി. എല്ലാം കോംപ്ലിമെന്റ്സ് ആക്കി. അപ്പൊ നമുക്ക് പിരിയാം. കുറച്ചൊക്കെ പട്ടിണിയും മാറ്റാം ഒപ്പം ജിഡിപിയും.. ഇനിയും വരുന്നുണ്ട് ഒരു ലോഡ് ബില്ലുകൾ.. ജയ് ഹിന്ദ്'' എന്നാണ് കുറിപ്പ്.
ആദിത്യനാഥിനെ പുകഴ്ത്തി
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു. ഉത്തർ പ്രദേശ് സർക്കാർ നോയ്ഡയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റി നിർമ്മിക്കുന്നു എന്ന വാർത്ത പങ്കുവെച്ചായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. കുറിപ്പിങ്ങനെ: '' ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്.
ഇതൊരു നല്ല തുടക്കം
മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ.. '' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.