ദിലീപ് അമ്മയ്ക്ക് അഞ്ച് കോടി നൽകി, അമ്മ ദിലീപിനോട് സ്നേഹം കാണിക്കുന്നതിൽ എന്താണ് തെറ്റ്?
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ പീഡനക്കേസില്‍ പ്രതിയായ നടനൊപ്പമാണ് മലയാളത്തിലെ താരസംഘടനയായ അമ്മ എന്നാണ് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അടിവരയിട്ട് ഉറപ്പിക്കേണ്ടതായി വരുന്നത്. രാജി വെച്ച ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ഉളളവര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്നും രാജിക്കത്ത് നല്‍കിയത് ദിലീപിന്റെ നല്ല മനസ്സാണ് എന്ന് വരെ തട്ടിവിട്ട് കളഞ്ഞു നടി ലളിത.
എന്തുകൊണ്ട് ദിലീപിന് അമ്മ എന്ന സംഘടന സംരക്ഷണ കവചം ഒരുക്കുന്നു എന്ന ചോദ്യത്തിനുളള ഉത്തരമാണ് നടന്‍ മഹേഷ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ നല്‍കിയിരിക്കുന്നത്. അതും തികച്ചും സത്യസന്ധമായ ഉത്തരം എന്ന് തന്നെ വിലയിരുത്തേണ്ടി വരുന്ന ഒന്ന്.
ദിലീപിനോടുളള സ്നേഹം
ന്യൂസ് 18, മാതൃഭൂമി, മനോരമ എന്നീ ചാനലുകളിലെല്ലാം ഒരേ കാര്യമാണ് അമ്മയെ പ്രതിനിധീകരിച്ച് സംസാരിച്ച നടന്‍ മഹേഷ് പറഞ്ഞത്. അത് ദിലീപ് എന്ന നടനോട് അമ്മയ്ക്ക് കൃത്യമായ വിധേയത്വം ഉണ്ട് എന്ന് വെളിവാക്കുന്നതുമായിരുന്നു. അതിന് കാരണം പണം നൽകി എന്നതും. തികച്ചും ന്യായമാണ് എന്ന് ധരിച്ചാണ് മഹേഷ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത് എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സംഘടനയ്ക്ക് അഞ്ച് കോടി
അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും സംഘടനയ്ക്ക് ഒപ്പം ഒരു കാര്യത്തിലും സഹകരിക്കാറില്ല എന്ന് മഹേഷ് കുറ്റപ്പെടുത്തുന്നു. മാറി നിന്ന് കുറ്റപ്പെടുത്താന്‍ മാത്രമേ ഇവര്‍ക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ച് കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ അമ്മ ദിലീപിനോട് വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മഹേഷ് ചോദിച്ചത്.
അത് സംഭാവന അല്ല
അത് സംഭാവന ആയല്ല ദിലീപ് തന്നത്. മറിച്ച് ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മ്മിച്ച് അതിന്റെ ലാഭമാണ് ദിലീപ് അമ്മയ്ക്ക് നല്‍കിയത്. അമ്മയിലെ അംഗങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനും ഭവന നിര്‍മ്മാണത്തിനുമൊക്കെയായി സംഘടന ധനസമാഹരണം തുടങ്ങുന്ന സമയത്താണ് ദിലീപ് ഈ തുക നല്‍കിയത് എന്നും മഹേഷ് പറഞ്ഞു.
സിനിമ നിർമ്മിച്ച ലാഭം
അമ്മയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി താരങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഒരു സിനിമ ചെയ്യാം എന്ന് അന്ന് സംഘടന തീരുമാനിച്ചു. എന്നാല്‍ ഇത്രയും വലിയ ചിത്രം ആര് നിര്‍മ്മിക്കും എന്ന ആശങ്ക ഉയര്‍ന്നപ്പോള്‍ വലിയ താരങ്ങളടക്കം ആരും മുന്നോട്ട് വന്നില്ല. അന്ന് ധൈര്യമായി മുന്നോട്ട് വന്നത് ദിലീപ് ആയിരുന്നു. ആ സിനിമ നിര്‍മ്മിച്ച് കിട്ടിയ ലാഭം അമ്മയ്ക്ക് നല്‍കുകയും ചെയ്തു.
ദിലീപിനെ പുറത്താക്കാനാവില്ല
അത്തരത്തില്‍ ്അമ്മയ്ക്ക് വേണ്ടി നി്‌ലകൊള്ളുന്ന ദിലീപിനെ ആരോപണത്തിന്റെ പേരില്‍ പുറത്താക്കാന്‍ സാധിക്കില്ല. കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. വിധി വന്നതിന് ശേഷം മാത്രമേ പുറത്താക്കുന്ന നിലപാട് എടുക്കാന്‍ സാധിക്കൂ എന്നും മഹേഷ് പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ രാജി വെയ്ക്കാന്‍ ആയിരുന്നുവെങ്കില്‍ ശശി തരൂരും പികെ ശശിയും രാജിവെക്കാത്തത് എന്ത് കൊണ്ടാണ് എന്നും നടന്‍ ചോദിക്കുന്നു.
ഡബ്ല്യൂസിസി എന്ത് ചെയ്തു
ഇവര്‍ക്കെല്ലാം ഒരു നീതിയും ദിലീപിന് മറ്റൊരു നീതിയും എന്നത് ശരിയല്ല. ഡബ്ല്യൂസിസി ആവശ്യപ്പെടുന്നത് പോലെ ഒരു ജനറല്‍ ബോഡി ഉടന്‍ വിളിച്ച് കൂട്ടുക എന്നത് നടക്കുന്ന കാര്യമല്ല. നാനൂറോളം അംഗങ്ങളെ ആണ് വിളിച്ച് കൂട്ടേണ്ടത്. ഓരോരുത്തരും സിനിമാ ഷൂട്ടിംഗുമായി തിരക്കിലാണ്. ഡബ്ല്യൂസിസി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് മഹേഷ് ചോദിക്കുന്നു.
നടിമാർക്ക് അവസരില്ലെന്ന്
ആക്രമിക്കപ്പെട്ട നടിയോട് അനുതാപമുള്ള, അടുപ്പമുളള എത്രയോ പേര്‍ അമ്മയിലുണ്ട്. എല്ലാവരും നിലകൊള്ളുന്നത് ആ കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടിയാണ്. ആ പെണ്‍കുട്ടിയുടെ പേരില്‍ അവര്‍ക്ക് സിനിമയില്ല, അവസരമില്ല എന്നാണ് ഡബ്ല്യൂസിസി പറയുന്നതെന്നും മഹേഷ് ആരോപിച്ചു. പണമുണ്ട് എന്ന കാരണത്താല്‍ അമ്മ ദിലീപിനെ സംരക്ഷിക്കുന്നുവെന്ന് പച്ചയ്ക്ക് പറഞ്ഞിരിക്കുകയാണ് മഹേഷ്.
മഹേഷിനെ തള്ളി സിദ്ദിഖ്
അതേസമയം പണം നൽകിയത് കൊണ്ട് ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്ന മഹേഷിന്റെ വെളിപ്പെടുത്തൽ താരസംഘടനയുടെ സെക്രട്ടറി കൂടിയായ നടൻ സിദ്ദിഖ് തള്ളിക്കളഞ്ഞു. മഹേഷ് അമ്മയിലെ ഒരു സാധാരണ അംഗം മാത്രമാണ്. സംഘടനയുടെ നിലപാട് പറയുന്ന വക്താവ് അല്ല. മഹേഷ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് സംഘടനയ്ക്ക് യോജിപ്പില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.