കാരവനില്‍ നിന്ന് ഒന്നും പറയാതെ ഷെയ്ന്‍ ഇറങ്ങിപ്പോയെങ്കില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മഹേഷ്
Recommended Video
കൊച്ചി: ഷെയിന്‍ നിഗം വിവാദത്തിലും സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നു എന്ന ആരോപണത്തിലും ശക്തമായ പ്രതികരണവുമായി നടൻ മഹേഷ് രംഗത്ത്. കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്ന് മഹേഷ് തുറന്നടിച്ചു.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ
മലയാള സിനിമയിലെ യുവതാരങ്ങളിൽ ചിലരുടെ ലഹരി ഉപയോഗത്തിന് എതിരെയും മഹേഷ് പ്രതികരിച്ചു. ചില നടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി വസ്തുക്കളുടെ മണമാണെന്ന് മഹേഷ് ആരോപിച്ചു. എസിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്..
കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല
ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണ് എന്ന് തോന്നുന്നില്ലെന്ന് മഹേഷ് പറഞ്ഞു. അബിയുടെ മകന്‍ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ ഭാഷയുടെ രീതിയാവാം പ്രശ്‌നം. കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സില്‍ ഫ്രസ്‌ട്രേഷന്‍സ് ഉണ്ടായിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം എന്നാണ് മഹേഷ് പറയുന്നത്.
പരസ്പര ബഹുമാനം വേണം
പ്രായം 22 ആയതേ ഉളളൂവെങ്കിലും ഷെയിന്‍ നല്ല രീതിയില്‍ അഭിനയിക്കുന്ന നടനാണ്. അച്ഛന്‍ ഉയര്‍ന്ന് വരാന്‍ ആഗ്രഹിച്ച സിനിമാ മേഖലയില്‍ നല്ല മേല്‍വിലാസത്തോടെ വരാന്‍ ഷെയിന് സാധിച്ചു. അതിന്റെ ഒരു നന്ദിയും പരസ്പര ബഹുമാനവും കാണിച്ച് കൊണ്ട് മുന്നോട്ട് പോവുകയാണ് എങ്കില്‍ ഇപ്പോഴുളള പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കാവുന്നതേ ഉളളൂ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മഹേഷ് കൂട്ടിച്ചേർത്തു.
പണമിറക്കിയത് നിർമ്മാതാക്കളാണ്
7 കോടി രൂപ വെറുതേ പോകട്ടെ എന്നൊന്നും ആരും വിചാരിക്കില്ല. നിര്‍മ്മാതാക്കളുടെ മനസ്സിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും സംഭവിച്ച് കാണും. നമുക്ക് ഗാലറിയില്‍ ഇരുന്ന് വിസിലടിച്ച് കാണാം. പക്ഷേ പണമിറക്കി ഗ്രൗണ്ടില്‍ നില്‍ക്കുന്നത് നിര്‍മ്മാതാക്കളാണ്. ലൊക്കേഷനില്‍ എന്ത് നടന്നു എന്നതിന്റെ ഒരു വശം മാത്രമായിക്കാം ചിലപ്പോള്‍ നിര്‍മ്മാതാക്കള്‍ കേട്ടിട്ടുളളത്.
ഇറങ്ങിപ്പോയെങ്കിൽ കാരണമുണ്ടാകാം
ഷെയിനുമായുളള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന് ആലോചിക്കണം. ആദ്യം അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷം രണ്ട് കൂട്ടര്‍ക്കുമിടിയില്‍ ഒട്ടും സഹിക്കാന്‍ സാധിക്കാത്ത എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. രണ്ട് ദിവസത്തിനകം കാരവനില്‍ നിന്ന് ഒന്നും പറയാതെ ഷെയ്ന്‍ ഇറങ്ങിപ്പോയിട്ടുണ്ടെങ്കില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു.
ദുൽഖറോ ആസിഫോ അത്തരക്കാരല്ല
സിനിമാ രംഗത്ത് ലഹരി ഉപയോഗം തീരെയില്ല എന്ന് പറയാന്‍ സാധിക്കില്ല. എല്ലാവരും അങ്ങനെയാണ് എന്നും പറയാനാകില്ല. ഒരുപാട് പേരുണ്ട്. ദുല്‍ഖറോ കുഞ്ചാക്കോ ബോബനോ ആസിഫ് അലിയോ ആ തരത്തില്‍ പോകുന്നവരല്ല. എന്നാലും അല്‍പശതമാനം ആള്‍ക്കാരുണ്ട്. അതുമായി ചേര്‍ന്ന് പോകുന്നവരെ കൊണ്ട് മാത്രം സിനിമയുണ്ടാക്കുന്നവരുണ്ടെന്നും മഹേഷ് ആരോപിച്ചു.
ലഹരി ഉണ്ടെങ്കിലേ..
ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഇതിന് മുന്‍പ് സിനിമയില്‍ ഉണ്ടായിരുന്നില്ല. ഞാനിന്ന് 18 മണിക്കൂര്‍ ജോലി ചെയ്തു എന്നൊന്നും ആരും പറയാറില്ല. സൂപ്പര്‍ സ്റ്റാറായും മെഗാസ്റ്റാര്‍ ആയിരിക്കുന്നവരൊക്കെ 24 മണിക്കൂര്‍ ജോലി ചെയ്തിട്ടുളളവരാണ്. ലഹരി ഉണ്ടെങ്കില്‍ മാത്രമേ, ഒരെണ്ണം വലിച്ചാല്‍ മാത്രമേ ചിലര്‍ക്ക് പബ്ലിക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഇവരൊക്കെ അന്തര്‍മുഖരാണെന്നും മഹേഷ് വ്യക്തമാക്കി.
ചിലരുടെ കാരവനിൽ കയറിയാൽ
ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ പോയിട്ട് അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ സ്‌മെല്ലാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗം ഉണ്ട്. മുഴുവന്‍ സിനിമാ രംഗത്തിനുമാണ് ഇതിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്.
താരങ്ങളെ വഴി തെറ്റിക്കുന്നവർ
ഷെയ്ന്‍ പറഞ്ഞിരുന്നു 80 പേരാണ് ആ സിനിമയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന്. ഒരാള്‍ക്ക് വേണ്ടി 80 പേര്‍ കാത്തിരിക്കേണ്ടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്. 80 പേര്‍ക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്താണ് ഈ ഒരാള്‍ക്കുളളത്. നടനൊപ്പം കുറേ ആളുകള്‍ നിന്ന് ഷൂട്ടിംഗ് മുടക്കുന്ന രംഗം ഉദയനാണ് താരം എന്ന സിനിമയിലുണ്ട്. അത് സിനിമയില്‍ നടക്കുന്നതാണ്. താരങ്ങളെ വഴി തെറ്റിക്കാന്‍ കുറേ പേരുണ്ട്.
മൂഡ് ശരിയല്ലെന്ന് പറയുന്നത് തെറ്റ്
ഷെയിന്‍ കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രൊഫണല്‍ ജോലിയാണ്. അതിന്റെ എത്തിക്‌സ് പാലിക്കേണ്ടതുണ്ട്. ഷെയിന്‍ ഏതെങ്കിലും ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. അവന്‍ സിനിമയില്‍ ഉയര്‍ന്ന് വരും എന്ന് തന്നെ കരുതുന്നു. പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ല. കാശ് എണ്ണി വാങ്ങിയത് മാത്രമല്ല, സ്വന്തം തൊഴിലിനോട് ഒരു ആത്മാര്‍ത്ഥത വേണമെന്നും മഹേഷ് പറഞ്ഞു.
സത്യം എവിടെയാണെന്ന് അറിയില്ല
കരാര്‍ തുകയില്‍ നിന്ന് പണം കൂട്ടിച്ചോദിച്ച വിഷയത്തില്‍ ഷെയിന്റെ ഭാഗത്തും ശരിയുണ്ടെന്ന് തോന്നുന്നു. മാര്‍ക്കറ്റ് വാല്യു അനുസരിച്ചുളള പണം തരാം എന്ന് പറഞ്ഞതായാണ് പറയുന്നത്. 60 ലക്ഷം മാര്‍ക്കറ്റ് വാല്യു ഉളളിടത്ത് 40 ലക്ഷം തന്നാല്‍ മതിയെന്ന് ഷെയിന്‍ പറഞ്ഞെന്നും എന്നാല്‍ അതിലും കുറച്ച് കൊടുത്തുവെന്നും പറയുന്നു. എന്നാല്‍ സത്യം എവിടെയാണെന്ന് അറിയില്ല. 20 ലക്ഷത്തിന് വേണ്ടി 7 കോടി വേണ്ടെന്ന് വെക്കുമോ
ആരൊക്കെ മാപ്പ് പറയും
എന്തിനാണ് ഷെയിനിനെ ഒറ്റപ്പെടുത്തുന്നത്. ഹീറോകളുടെ എണ്ണം കൂടുന്നത് സിനിമാ വ്യവസായത്തിന് നല്ലതാണ്. ഒറ്റപ്പെടുത്തുന്നത് കൊണ്ട് നഷ്ടം ഷെയിനിന് മാത്രമല്ല സിനിമയ്ക്ക് കൂടിയാണ്. ദിലീപിനേയും ഷെയിനേയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ദിലീപിന് എന്ത് പിന്തുണ കിട്ടി എന്നതും ഇപ്പോള്‍ എന്താണ് അവസ്ഥ എന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരൊക്കെ മാപ്പ് പറയുമെന്നും മഹേഷ് ചോദിച്ചു.