'ആരേയും വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി
കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം തെറ്റെന്ന് നടൻ മമ്മൂട്ടി. ഒരാളുടെ തൊഴിൽ നിഷേധിക്കാൻ പാടില്ലെന്നും മമ്മൂട്ടി പറഞ്ഞു. റോഷോക്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

ഒരു നടനെ അനിശ്ചിതമായി വിലക്കിയിരിക്കുകയാണ്, അത് ആത്യന്തികമായി നല്ലതാണോ തെറ്റാണോ എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ആരെയൊ വിലക്കിയതെന്നായിരുന്നു മമ്മൂട്ടി തിരിച്ച് ചോദിച്ചത്. ശ്രീനാഥ് ഭാസിയെ ആണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ
വിലക്കിയിട്ടില്ലല്ലോ എന്നാന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ മറുപടി.

വിലക്ക് മാറിയെന്നും മമ്മൂട്ടി മാധ്യമപ്രവർത്തകരോടായി പറഞ്ഞു. എന്നാൽ വിലക്ക് നിലനിൽക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചതെന്ന് മാധ്യമ പ്രവർത്തകർ ആവർത്തിച്ചപ്പോൾ ഒരാളെ വിലക്കുന്നത്, തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നായിരുന്നു മമ്മൂട്ടി മറുപടി നൽകിയത്. 'വിലക്കാൻ പാടില്ലല്ലോ, എന്തിനാണ് അന്നംമുട്ടിക്കുന്നത്', മമ്മൂട്ടി പറഞ്ഞു.

നേരത്തേയും മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നു. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്കാണോ ഉത്തരങ്ങൾക്കാണോ പ്രശ്നം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരും. ഓരോരുത്തരും ഓരോ ചോദ്യങ്ങളും മറ്റുള്ളവർ അവരവർക്കുള്ള മറുപടിയുമാണ് പറയുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

'ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയുന്നതുമെല്ലാം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ശ്രീനാഖ് ഭാസിയെ വിലക്കിയത്.

നിലവിൽ അഭിനയിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാമെന്നും എന്നാൽ മറ്റ് ചിത്രങ്ങളിൽ സംഘടന തീരുമാനം അറിയിക്കുന്നത് വരെ അഭിനയിക്കാൻ പാടില്ലെന്നുമായിരുന്നു അസോസിയേഷൻ വ്യക്തമാക്കിയത്.
അതേസമയം വിഷയത്തിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പരാതിക്കാരിയായ അവതാരക പിൻവലിച്ചിരുന്നു. ശ്രീനാഥ് ഭാസി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നായിരുന്നു അവർ അറിയിച്ചത്.

അതിനിടെ മമ്മൂട്ടിയുടെ പ്രസ്താവനയോട് നിർമ്മാതാവ് സജി നന്ദ്യാട്ട് പ്രതികരിച്ചു.' ആരാണ് തൊഴിൽ നിഷേധിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പ്രശ്നമുണ്ടാക്കില്ലെന്നത് അടക്കമുള്ള കാര്യങ്ങളിൽ ധാരണ വന്നതിന് ശേഷം അഭിനയിക്കാമെന്നാണ് പറഞ്ഞത്.അതിന് ശേഷമാണല്ലോ പരാതിക്കാരി പരാതി പിൻവലിച്ചത്. ലക്ഷങ്ങൾ മുടക്കി ഒരാളെ അഭിനയിപ്പിക്കുമ്പോൾ അലർ കൃത്യമായി ഷൂട്ടിംഗ് ലൊക്കേഷനിൽ വരാതിരിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ അത്തരക്കാരെ വെച്ചോണ്ടിരിക്കുമോ', സജി നന്ദ്യാട്ട് റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

പരാതി പിൻവലിച്ചുവെന്നത് പരാതിക്കാരിയും നടനും തങ്ങളെ അറിയിച്ചിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ഖേദം പ്രകടിപ്പിക്കാം എന്ന് ശ്രീനാഥ് ഭാസി പറഞ്ഞപ്പോൾ അവതാരക എന്താണ് പറഞ്ഞത്. ഇപ്പോൾ അവർ കോംപ്രമൈസായി. ശ്രീനാഥ് ഭാസിയോട് ഞങ്ങൾക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നുമില്ല'












Click it and Unblock the Notifications