'ഹലാൽ ഭക്ഷണം വേണ്ടാത്തവർ വാങ്ങിക്കഴിക്കേണ്ട', ഹലാൽ വിവാദത്തിൽ തുറന്നടിച്ച് നടൻ മാമുക്കോയ
കോഴിക്കോട്: ഹലാല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന് മാമുക്കോയ. ഹലാല്‍ ഭക്ഷണം ബഹിഷ്ക്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ക്യാംപെയ്ന് ശക്തമാണ്. എറണാകുളത്ത് ഹലാല്‍ ഭക്ഷണം ലഭ്യമാകുമെന്ന പരസ്യം ബേക്കറിയില്‍ വെച്ചതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഹലാല്‍ ഭക്ഷണം ബഹിഷ്ക്കരിക്കണം എന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങി കഴിക്കേണ്ടെന്ന് മാമുക്കോയ തുറന്നടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
ഹലാൽ വിവാദം
ഹലാല്‍ വിഭവങ്ങള്‍ ലഭ്യമാകും എന്ന് കടയില്‍ പതിപ്പിച്ച സ്റ്റിക്കര്‍ നീക്കം ചെയ്യണം എന്നാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. ബേക്കറി ഉടമയുടെ പരാതിയില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഹലാല്‍ ഭക്ഷണം ബഹിഷ്ക്കരിക്കണം എന്നാവശ്യപ്പെട്ടുളള പ്രചാരണം സംഘപരിവാര്‍ അനുകൂലികള്‍ ആരംഭിച്ചത്.
പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ട
ഹലാല്‍ ഭക്ഷണ വിവാദം അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് താന്‍ കരുതുന്നില്ലെന്ന് മാമുക്കോയ പറഞ്ഞു. സ്ഥലങ്ങളുടെ പേരൊക്കെ മാറ്റുന്നത് പോലെ ഹലാല്‍ എന്നത് അറബി വാക്കായത് കൊണ്ട് അവര്‍ക്ക് അലര്ജിയാകാമെന്നും മാമുക്കോയ പറഞ്ഞു. ഹലാല്‍ ഭക്ഷണം ബഹിഷ്ക്കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ട എന്നും മാമുക്കോയ പറഞ്ഞു.
ഈ ഉത്തരമേ ഉളളൂ
ഹലാല്‍ ഭക്ഷണം ബഹിഷ്ക്കരിക്കണം എന്നുളള പ്രചാരണം കേട്ട് ഈ ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍ വില കുറയും. അപ്പോള്‍ മറ്റുളളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സുഖമായി ഭക്ഷണം കഴിക്കാം. ഇത്തരം പ്രചാരണങ്ങള്‍ക്കൊക്കെ ഈ ഉത്തരമേ ഉളളൂ എന്നും മാമുക്കോയ തുറന്നടിച്ചു. ഇത്തരം പ്രചാരണങ്ങള്‍ വഴി എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്ക് എന്നും നടന് ചോദിച്ചു.
എന്ത് ബോറന് അവസ്ഥയിലേക്കാണ്
ഇങ്ങനെയൊക്കെ തരംതാഴ്ന്ന് ജീവിക്കുക എന്ന് പറഞ്ഞാല്‍ എന്ത് ബോറന് അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് താന്‍ അത്ഭുതപ്പെടുകയാണ് എന്നും മാമുക്കോയ പറഞ്ഞു. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാന്‍ കഴിക്കുന്നത് തന്നെ നീയും കഴിക്കണം എന്ന് വാദിക്കുന്നത് എന്തിനാണ്. ബഹുസ്വര സമൂഹത്തില്‍ ഈ നിലപാട് നന്നല്ലെന്നും മാമുക്കോയ പറഞ്ഞു.
പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്
ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായ ബുദ്ധിയും സംസ്ക്കാരവും ഉളള ജനതയാണ് കേരളത്തിലേത് എന്നാണ് നമ്മള് അവകാശപ്പെടുന്നത്. എന്നാല്‍ വിവരമുളള, വായിക്കുന്ന സാഹിത്യകാരന്മാരായിട്ടുളള ആളുകളില്‍ ബിജെപിയോട് ചേര്‍ന്ന് നില്ക്കുന്നവര് പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നതെന്ന് മാമുക്കോയ കുറ്റപ്പെടുത്തി. ഇവരൊക്കെ ഇത്തരം കാര്യങ്ങളെ എന്തിനാണ് ന്യായീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മാമുക്കോയ പറഞ്ഞു.