ഹിന്ദുവിന്റെ വീട്ടിലെ ഭക്ഷണം കഴിക്കരുതെന്ന്! മുസ്ലീം പണ്ഡിതരെ ഭിത്തിയിലൊട്ടിച്ച് നടൻ മാമുക്കോയ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയടക്കം ശക്തമായ പ്രതിഷേധമാണ് നടന്‍ മാമുക്കോയ സമീപകാലത്ത് ഉയര്‍ത്തുന്നത്. വര്‍ഗീയത വളര്‍ത്തുന്നതിനെതിരെയുളള മാമുക്കോയയുടെ പ്രസംഗം ശ്രദ്ധ നേടുകയാണ്. സംഗീതം പാടില്ലെന്നും ഹിന്ദു വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നും പറയുന്ന മുസ്ലീം പണ്ഡിതരെന്ന് പറയുന്നവരെ വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് മാമുക്കോയ.
അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് മാമുക്കോയ ആവശ്യപ്പെട്ടു. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് ഇസ്ലാമെങ്കില്‍ അതങ്ങ് പോകട്ടെയെന്നും താനതില്‍ ഇല്ലെന്നും മാമുക്കോയ തുറന്നടിച്ചു. ആർഎസ്എസുകാർ താൻ പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധമുയർത്തിയെന്നും മാമുക്കോയ പറഞ്ഞു. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാമുക്കോയ.
സംഗീതം പാടില്ലെന്ന്
മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ: '' ഈയടുത്ത കാലത്തായി മുസ്ലീം പണ്ഡിതരാണെന്നാണ് പറയുന്ന ചിലര്‍ സംഗീതം പാടില്ല എന്ന് പറയുന്നത് കേട്ടു. ഏത് പാണ്ഡിത്യമാണ് ഇവര്‍ക്കുളളതെന്ന് ദൈവത്തിന് മാത്രമേ അറിയൂ. മുജാഹിദ് ബാലുശ്ശേരി എന്ന പ്രാസംഗികന്‍ പരസ്യമായി നിരന്തരമായി പ്രസംഗിക്കുന്നു. എത്ര വൃത്തികെട്ട പ്രസംഗമാണത്. ഇത് മറ്റുളളവര്‍ കേള്‍ക്കുമ്പോള്‍ കരുതും ഇത്ര മോശപ്പെട്ട പ്രസ്ഥാനമാണോ മുസ്ലീം സമുദായം എന്ന്.
അത്തരക്കാരെ ഒറ്റപ്പെടുത്തണം
എവിടെ ആരാണ് പാട്ടിനെ നിരോധിച്ചിട്ടുളളത്. അത്തരക്കാരെ ഒറ്റപ്പെടുത്തണം. ഓണാഘോഷങ്ങളൊക്കെ വരുമ്പോള്‍ ഹിന്ദുക്കളുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാന്‍ പാടില്ല, എങ്ങനെ ഉണ്ടാക്കിയതാണെന്നറിയില്ല എന്ന് പറയുന്ന ചിലരുണ്ട്. വെള്ളിയാഴ്ച പളളിയില്‍ താനടക്കമുളള സദസ്സില്‍ കേട്ടതാണ്. താന്‍ അതേക്കുറിച്ച് പറഞ്ഞപ്പോള്‍ പ്രശ്‌നമായി. ഖുത്തുബയാണ് എന്നൊക്കെയായി. ഖുത്തുബ എന്ന് പറഞ്ഞാല്‍ തോന്നിയവാസം പറയലാണോ. അതൊക്കെ നിര്‍ത്തണം.
ഈ സമുദായം ഇത്ര ചീപ്പാണോ
മേലില്‍ ഇത്തരക്കാരെ കൊണ്ട് വന്ന് പ്രസംഗിപ്പിക്കരുതെന്ന് പറഞ്ഞു. മൈക്കിലൂടെ പുറത്ത് കേള്‍ക്കുന്നത്. മറ്റുളളവര്‍ കേള്‍ക്കുമ്പോള്‍ ഈ സമുദായം ഇത്ര ചീപ്പാണോ എന്നാണ് കരുതുക എന്ന് പറഞ്ഞു. താനും ഈ സമുദായത്തിന്റെ ഭാഗമായിട്ടുളള ആളാണ്. അങ്ങനെ ഒരു വൃത്തികെട്ട സമുദായത്തിന്റെ ഭാഗമായിട്ടുളള ആളല്ല താനെന്ന് തനിക്ക് തെളിയിക്കണമെന്ന് താനന്ന് പറഞ്ഞു. നിലവിളക്ക് കത്തിക്കല്‍ ചിലര്‍ക്ക് പാടില്ല, ഹറാമാണ്.
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കിൽ
അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് ഇസ്ലാമെങ്കില്‍ അത് പോയ്‌ക്കോട്ടെ. താനതില്‍ ഇല്ല. ഒരിക്കലും ഇസ്ലാം ഇതിനൊന്നും വിരോധമല്ല. അത് ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമോ സംസ്‌ക്കാരത്തിന്റെ ഭാഗമോ അല്ല. ഇത്രയും ലൈറ്റുകളുളള ഒരു സ്ഥലത്ത് മൂന്ന് തിരി കൂടി കത്തിച്ചാല്‍ എന്ത് സംഭവിക്കാനാണ്. ഒരു പരിപാടി തുടങ്ങുമ്പോള്‍ പ്രകാശം പരത്തിക്കൊണ്ടാവുന്നതില്‍ എന്താണ് പ്രശ്‌നം. ഇരുട്ടിനെ അകറ്റുക എന്നതാണ് അര്‍ത്ഥം.
വൃത്തികെട്ട ചിന്ത
ആ ഇരുട്ട് നമ്മിലുളള കറുത്ത പാട്, അജ്ഞത ഇവയൊക്കെയാണ്. ഇതിനെയൊക്കെ ഇല്ലാതാക്കുക എന്ന അര്‍ത്ഥമാണ്. ഇതൊന്നും ചിന്തിക്കാതെ അഗ്നിപൂജയുടെ ഭാഗമാണ് എന്നൊക്കെ പറയുന്നത് വൃത്തികെട്ട ചിന്തയാണ്. മനുഷ്യനെ സേവിക്കുക, സ്‌നേഹിക്കുക എന്നതില്‍ എല്ലാ മതവും ഉണ്ട്. ജാതിയുടേയും മതത്തിന്റെയും പേരിലുളള വര്‍ഗീയത പോലുളള വൃത്തികെട്ട ചിന്തകള്‍ എന്ന് നമ്മുടെ മനസ്സില്‍ നിന്ന് പോകുന്നുവോ അന്നേ നമ്മള്‍ നന്നാവുകയുളളു.
വര്‍ഗീയത വളര്‍ത്തുന്നു
വര്‍ഗീയത വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് പല സംഘടനകളും നേതാക്കളും. അത് അന്തസ്സായി സ്റ്റേജിലൊക്കെ പ്രസംഗിച്ച് നടക്കുകയാണ്. എത്രമാത്രം പിന്നോട്ടാണ് നമ്മളെ കൊണ്ടുപോകുന്നത്. ഇതില്‍ നിന്നൊക്കെ വ്യത്യസ്ത ചിന്താഗതിയുമായി നമ്മുടെ മക്കളെ വളര്‍ത്തിയെടുക്കണം. അവര്‍ക്ക് ഭാവിയില്‍ ജീവിക്കാന്‍ സമാധാനപരമായ ഒരു അന്തരീക്ഷമുണ്ടാകണം. അത് മുന്‍കൂട്ടി കണ്ടുകൊണ്ട് മക്കളില്‍ നല്ല ചിന്തയും സാംസ്‌ക്കാരിക ബോധവും വളര്‍ത്തണം.
ആർഎസ്എസ് ഭീഷണി
ആര്‍എസ്എസിന്റെ പേരില്‍ തനിക്കെതിരെ ബോര്‍ഡ് വെച്ചതിനാല്‍ കണ്ണൂരില്‍ താന്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടി ഉപേക്ഷിച്ചതായും മാമുക്കോയ പറഞ്ഞു. താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കും എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കണം എന്ന് ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അങ്ങോട്ടില്ലെന്ന് താന്‍ തീരുമാനിച്ചെന്നും മാമുക്കോയ പറഞ്ഞു.