ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? ചെളി വാരിയെറിയരുത്, കുറിപ്പ്!
തിരുവനന്തപുരം: മോഹൻലാലിനോളം ജനപ്രീതിയിലുളള ഒരു താരം മലയാള സിനിമയിലില്ല. എന്നാൽ സമീപകാലത്തായി മോഹൻലാലിന്റെ ചില നിലപാടുകൾ വ്യാപക വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ജനതാ കർഫ്യൂവിന് കയ്യടിക്കുന്നതുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ പ്രതികരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടു.
അതിന്റെ ബാക്കിയെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ സംഭാവന നൽകിയതിനേയും ചിലർ പരിഹസിക്കുന്നുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണിത് എന്നാണ് ആരോപണം. ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:
കൊടുത്ത തുക കുറഞ്ഞ് പോയി
'' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ മോഹൻലാൽ നൽകിയിട്ടുണ്ട്. തികച്ചും മാതൃകാപരമായ, അഭിനന്ദനമർഹിക്കുന്ന ഒരു പ്രവൃത്തി. പക്ഷേ ലാലിനെ പരിഹസിച്ചുകൊണ്ട് ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്. കൊടുത്ത തുക കുറഞ്ഞുപോയി എന്നതാണ് പ്രധാന പരാതി. ലാൽ പബ്ലിസിറ്റിയ്ക്കുവേണ്ടി നന്മ ചെയ്തതാണെന്ന് ചിലർ ആരോപിക്കുന്നു. വിമർശകർ ഒരു കാര്യം മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ആദ്യത്തെ മലയാളനടനാണ് മോഹൻലാൽ.
ഒരു സംഭാവനയും ചെറുതല്ല
കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള ധാരാളം അഭിനേതാക്കൾ മലയാളസിനിമയിലുണ്ടല്ലോ. അവർക്കാര്‍ക്കും ഇത്തരമൊരു മാതൃക കാട്ടാൻ തോന്നിയില്ലല്ലോ. സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണയെ അതിജീവിക്കാൻ ധാരാളം പണം ആവശ്യമാണ്. ഒരു സംഭാവനയും ചെറുതല്ല. ഓരോരുത്തരും കൊടുത്തതിന്റെ കണക്കെടുത്ത് താരതമ്യം ചെയ്ത് മാർക്കിടുന്നത് തികഞ്ഞ അൽപ്പത്തരമാണ്.
ആ പ്രശസ്തി ആവശ്യമില്ല
പ്രശസ്തിയ്ക്കുവേണ്ടിയാണ് ലാൽ പണംകൊടുത്തത് എന്ന വിമർശനം രസകരമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മോഹൻലാൽ. അങ്ങനെയുള്ള ഒരു മനുഷ്യന് കുറുക്കുവഴികളിലൂടെയുള്ള പ്രശസ്തി ആവശ്യമുണ്ടോ? 4.9 മില്യൺ ആളുകൾ ലൈക്ക് ചെയ്തിട്ടുള്ള ഒരു ഫെയ്സ്ബുക്ക് പേജ് ലാലിന് സ്വന്തമായുണ്ട്. വേണമെങ്കിൽ ഈ വിവരം അവിടെ പോസ്റ്റ് ചെയ്യാമായിരുന്നു. ആ ഫെയ്സ്ബുക്ക് പോസ്റ്റ് ദിവസങ്ങളോളം കൊണ്ടാടപ്പെടുമായിരുന്നു.
ലോകമറിഞ്ഞത് മുഖ്യമന്ത്രി പറഞ്ഞപ്പോൾ
പക്ഷേ മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് ലാലിന്റെ സംഭാവനയുടെ കാര്യം ലോകം അറിഞ്ഞത്. ഇതിനുമുമ്പ് ഫെഫ്കയ്ക്ക് ലാൽ പത്തുലക്ഷം രൂപ നൽകിയിരുന്നു. ദിവസവേതനം കൊണ്ട് ജീവിക്കുന്ന സിനിമയിലെ തൊഴിലാളികൾക്ക് ആ തുക വലിയ അനുഗ്രഹമായി. കൊറോണ മൂലം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വിഭാഗത്തെയാണ് ലാൽ സഹായിച്ചത്. തന്റെ സഹപ്രവർത്തകരോട് ഇത്രയേറെ സൗഹാർദ്ദപരമായി പെരുമാറുന്ന മറ്റൊരു സൂപ്പർതാരമുണ്ടാവില്ല.
സങ്കടങ്ങൾ തിരിച്ചറിയുന്ന മനസ്സ്
പുലിമുരുകന്റെ സെറ്റിൽ ഒരു സാധാരണ തൊഴിലാളിയെപ്പോലെ ജോലി ചെയ്യുന്ന ലാലിന്റെ വിഡിയോ യൂട്യൂബിലുണ്ട്. എളിമയുള്ള ഒരു മനസ്സ് ലാൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമയിലെ സാധാരണക്കാരുടെ സങ്കടങ്ങൾ തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചത്. ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് ലാൽ. പക്ഷേ അവയിൽ പലതും പുറത്തെത്താറില്ല. കാരണം അക്കാര്യത്തിൽ അദ്ദേഹം പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. ലാലിനെ അടുത്തറിയാവുന്നവർ എത്രയോ തവണ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണത്.
ട്രോളുകളിൽ മുങ്ങിപ്പോയി
മോഹൻലാലിനോട് എല്ലാ വിഷയങ്ങളിലും യോജിപ്പൊന്നുമില്ല. ക്ലാപ് ചെയ്താൽ കൊറോണ വൈറസ് നശിക്കും എന്ന് പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തെ വിമർശിച്ചിരുന്നു. ആ പ്രസ്താവന തിരുത്താനുള്ള മനസ്സ് അദ്ദേഹം കാണിച്ചു. കൊറോണയുമായി ബന്ധപ്പെട്ട ഒരുപാട് ആധികാരികമായ കാര്യങ്ങൾ ലാൽ പങ്കുവെച്ചിരുന്നു. പക്ഷേ അതെല്ലാം ട്രോളുകളിൽ മുങ്ങിപ്പോയി. മോഹൻലാൽ മരിച്ചു എന്ന വ്യാജവാർത്ത ഒരാൾ പ്രചരിപ്പിച്ചിരുന്നു. പഴയ ഒരു ലാൽ സിനിമയിലെ ചിത്രമാണ് അതിനുവേണ്ടി ഉപയോഗിച്ചത്.
Recommended Video
ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്!
ഇത്രയൊക്കെ ദ്രോഹിക്കാൻ മാത്രം ആ മനുഷ്യൻ എന്ത് അപരാധമാണ് ചെയ്തത്!? ഇന്ത്യയുടെ അഭിമാനമായ ഒരു നടനോടാണ് ഈ ക്രൂരത! മോഹൻലാലിനോട് നിങ്ങൾക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.പക്ഷേ ഒരു കാര്യവുമില്ലാതെ അദ്ദേഹത്തിനുനേരെ ചെളിവാരിയെറിയരുത്. അഭിനന്ദിക്കാനുള്ള മനസ്സില്ലെങ്കിൽ മൗനം പാലിക്കുക എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്തുക. ചരിത്രം മോഹൻലാലിനെ 'മഹാനടൻ' എന്ന് രേഖപ്പെടുത്തും. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യമുള്ളവരാണെന്ന് വരുംതലമുറകൾ പറയും. കേരളത്തിന്റെ കൊറോണ അതിജീവനഗാഥയുടെ ഒരു താൾ മോഹൻലാലിന് അവകാശപ്പെട്ടതായിരിക്കും.ഈ കരുതലിന് നന്ദി.