ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുത്, ഒരു എളിയ ഭക്തന്റെ അപേക്ഷയാണ്; കുറിപ്പ്
തിരുവനന്തപുരം: ഇന്നാണ് ലോക നഴ്‌സ് ദിനം. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്.ലോകം നഴ്‌സസ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് അവര്‍. അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍ ഓരോരുത്തരും.
ലോകം ഇന്ന് നഴ്‌സ് ദിനം ആചരിക്കുമ്പോള്‍ നഴ്‌സുമാരോടുള്ള കടപ്പാടിനെ പറ്റി പറയുകയാണ് നടന്‍ നിര്‍മ്മല്‍ പാലാഴി. കോഴിക്കോട് ഒരു ആശുപത്രിയില്‍ അപകടം പറ്റി കിടക്കുമ്പോഴുള്ള ഓര്‍മ്മകളാണ് താരം പങ്കുവച്ചത്. നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്പോള്‍ പത്ര ടിവി സോഷ്യല്‍ മീഡിയ കളിലൊക്കെ ഇവര്‍ മനുഷ്യ രൂപമുള്ള മാലാഖമാര്‍. അതൊക്കെ കഴിഞ്ഞു എല്ലാം എന്നു സെയ്ഫ് ആയാല്‍ അതേ മാലാഖമാര്‍ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാന്‍ പൊരിവെയിലത്ത് തെരുവില്‍ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവുമെന്ന് താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് നിര്‍മ്മല്‍ ഇക്കാര്യം പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
ഒരിക്കല്‍കൂടി
കോഴിക്കോട് മിംസില്‍ ആക്‌സിഡന്റ് പറ്റി കിടക്കുമ്പോള്‍ അന്നത്തെ ഓര്‍മ്മ അത്ര ശരിയല്ലായിരുന്നു അതുകൊണ്ടു തന്നെ ഒരു ഉറക്കത്തില്‍ കണ്ട പോലുള്ള ഓര്‍മ്മയെ ഉള്ളു എന്നാലും ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി കുറച്ചു മാസങ്ങള്‍ കഴിഞ്ഞു മിംസില്‍ ചെക്കപ്പിന് ചെന്നു എന്റെ ചെക്കപ്പ് എന്നതില്‍ ഉപരി ഇവരെയൊക്കെ ഒരിക്കല്‍കൂടി കാണാലോ എന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.
സങ്കടം ആയിപ്പോയി
പക്ഷെ അവിടെയെത്തിയപ്പോള്‍ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി.പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ചു ഒരിക്കല്‍കൂടി കാണണം എന്ന് ആകെ ഉള്ള ബന്ധം 'അനുശ്രീ'ആയി മാത്രം അനുശ്രീയുടെ ഫേസ് ബുക്ക് ലൂടെ ഞാന്‍ കുറെ പേരെ കണ്ടു ഞാന്‍ അവര്‍ക്കൊക്കെ റിക്വസ്റ്റ് അയച്ചു .മെസഞ്ചറിൽ ഞാന്‍ എന്നെ പരിചയ പെടുത്തി അവരുടെയെല്ലാം നമ്പര്‍ വാങ്ങിച്ചു ഒരു വാട്‌സ്ആപ് ഗ്രുപ്പ് തുടങ്ങി.
എന്റെ മാലാഖ കൂട്ടം
'വീട്ടില്‍ 100 വിഷമങ്ങള്‍ ഉണ്ടാവും അതൊക്കെ മനസ്സില്‍ ഒതുക്കി വച്ചു മുന്നില്‍ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിച്ചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ആള് പറഞ്ഞു ഞങ്ങളൊക്കെ സീസണല്‍ ദൈവങ്ങള്‍ അല്ലെ നിര്‍മ്മല്‍...
സീസണല്‍ ദൈവങ്ങള്‍
ആലോചിച്ചപ്പോള്‍ അതും ശരിയാണ് ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്പോള്‍ പത്ര ടിവി സോഷ്യല്‍ മീഡിയ കളിലൊക്കെ ഇവര്‍ മനുഷ്യ രൂപമുള്ള മാലാഖമാര്‍.അതൊക്കെ കഴിഞ്ഞു എല്ലാം എന്നു സെയ്ഫ് ആയാല്‍ അതേ മാലാഖമാര്‍ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാന്‍ പൊരിവെയിലത്ത് തെരുവില്‍ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവും അപ്പോള്‍ പറഞ്ഞത് ശരിയല്ലേ 'സീസണല്‍ ദൈവങ്ങള്‍' ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങള്‍ ജീവന്‍ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷ.