ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല.. ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്
കോഴിക്കോട്: ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും രൂക്ഷ വിമര്‍ശകനാണ് നടന് പ്രകാശ് രാജ്. കോഴിക്കോട് 4ാം കേരള സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ബിജെപിക്കെതിരെ പ്രകാശ് രാജ് തുറന്നടിച്ചു. 2019ല്‍ ഭരണത്തിലേറിയാല്‍ ബിജെപി തുടര്‍ന്നുളള 50 വര്‍ഷം രാജ്യം ഭരിക്കും എന്നുളള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പ്രകാശ് രാജ് മുഖത്തടിക്കുന്ന മറുപടിയാണ് നല്‍കിയത്. മുന്നോക്ക സംവരണ അടക്കമുളള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളേയും പ്രകാശ് രാജ് കുറ്റപ്പെടുത്തി. വിശദാശങ്ങളിങ്ങനെ
ജനങ്ങളുടെ ശബ്ദമാകാൻ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് പ്രകാശ് രാജ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുക. തനിക്ക് ലഭിക്കുന്നത് ഒരു വോട്ട് ആണെങ്കില്‍ കൂടിയും അതിന് മൂല്യമുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
ഇന്ത്യ അച്ഛന്റെ സ്വത്തല്ല
ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണ് എങ്കില്‍ അടുത്ത 50 വര്‍ഷത്തേക്ക് ആര്‍ക്കും ഭരണത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കില്ല എന്നുളള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പ്രകാശ് രാജ് മുഖത്തടിക്കുന്ന മറുപടിയാണ് നല്‍കിയത്. തന്റെ അച്ഛന്റെ സ്വത്താണ് ഇന്ത്യ എന്നത് പോലെയാണ് അമിത് ഷാ സംസാരിക്കുന്നത് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ആര് അധികാരത്തില്‍ വരണമെന്ന് നിങ്ങളല്ല, ജനം തീരുമാനിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
വെറും ഗിമ്മിക്ക് മാത്രം
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ ഗിമ്മിക്കുകള്‍ പുറത്തേക്ക് എടുക്കുകയാണ് എന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. മുന്നോക്ക വിഭാഗത്തിന് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണത്തിന് നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഭാവിയേ ഉളളൂ എന്നും പ്രകാശ് രാജ് പറഞ്ഞു. മുന്നോക്ക സംവരണം നടപ്പിലാക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
നേതാക്കളുടെ തലയിലും ചാണകം
ഈ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിന് ആണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. പശുവിനും ഗോമൂത്രത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്കുന്ന നേതാക്കളുടെ തലയിലും ചാണകമാണ്. എന്തുകൊണ്ട് ഇവര്‍ മൂന്ന് നേരെ ഗോമൂത്രം കുടിക്കുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു. താന്‍ പ്രസംഗിക്കുന്ന ഇടങ്ങളിലെല്ലാം ശുദ്ധി കര്‍മ്മം നടത്തുകയാണ് എങ്കില്‍ അങ്ങനെയെങ്കിലും സ്വച്ഛ് ഭാരത് നടപ്പിലാകട്ടെ എന്നും പ്രകാശ് രാജ് പരിഹസിച്ചു.
ദൈവത്തിന്റെ പേരിൽ തമ്മിലടി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകള്‍ കയറിയത് കൊണ്ട് ശുദ്ധികര്‍മ്മം നടത്തിയവരുടെ മനസ്സാണ് ശുദ്ധീകരിക്കേണ്ടത്. പ്രളയകാലത്ത് ഒന്നായി നിന്ന മനുഷ്യര്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ആചാരത്തെ എങ്ങനെയാണ് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുക എന്നും പ്രകാശ് രാജ് ചോദിച്ചു.
ശബരിമല കേരളത്തിൽ ബിജെപിയുടെ തലവര മാറ്റിയെഴുതുമെന്ന് സർവ്വേ! ബിജെപി ശക്തിയാർജ്ജിക്കുന്നു