'നിങ്ങൾക്ക് ഇപ്പോൾ കൂട്ടിനൊരാൾ കൂടിയായില്ലേ', സച്ചിക്കും അനിലിനും ചിയേഴ്സ് പറഞ്ഞ് പൃഥ്വിരാജ്, നോവായി ചിത്രം
കൊച്ചി: നടന്‍ അനില്‍ നെടുമങ്ങാടിന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് ഏഴ് വര്‍ഷമായിട്ടേ ഉളളൂ. അതിനിടെ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ബിജു മേനോനും നായകരായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് എന്ന കഥാപാത്രം കമ്മട്ടിപ്പാടത്തിന് ശേഷമുളള അനിലിന്‌റെ കരിയര്‍ ബ്രേക്ക് ആയിരുന്നു. എസ്‌ഐ സതീഷിനെ അനിലിന് നല്‍കിയ സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തിലാണ് അനിലിന്റെ വിയോഗവും എന്നത് ഇരട്ടി വേദനയാകുന്നു.
സച്ചിയുമായി അടുത്ത സൗഹൃദമുണ്ട് നടന്‍ പൃഥ്വിരാജിന്. സച്ചിയുടെ ജന്മദിനമായ ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് വേണ്ടി സച്ചി ക്രിയേഷന്‍സ് എന്ന പേരില്‍ ബാനര്‍ പ്രഖ്യാപിച്ചിരുന്നു പൃഥ്വിരാജ്. സ്വന്തമായി സിനിമ നിര്‍മ്മിക്കണം എന്നുളള സച്ചിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് കൂടിയാണ് പൃഥ്വിരാജ് തുടക്കമിട്ടത്.
സച്ചിയുടെ ജന്മദിനത്തില്‍ തന്നെ അനില്‍ നെടുമങ്ങാടും വേര്‍പിരിഞ്ഞ് പോയതിന്റെ വേദനിയിലാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിനൊപ്പം നോവേറ്റുന്ന കുറിപ്പുമുണ്ട്. ''ജന്മദിനാശംസകള്‍ സഹോദരാ, ഇപ്പോള്‍ നിങ്ങള്‍ക്ക് കൂട്ടിനൊരാളെ കൂടി കിട്ടിയിരിക്കുന്നു. നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് കരുതുന്നു. ചിയേഴ്‌സ്. ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു സച്ചീ''.
''ഒന്നുമില്ല, എനിക്കൊന്നും പറയാനില്ല, നിങ്ങള്‍ നിത്യശാന്തിയിലാണെന്ന് കരുതട്ടെ അനിലേട്ടാ'' എന്നാണ് അനിൽ നെടുമങ്ങാടിന്റെ മരണവാർത്തയ്ക്ക് പിന്നാലെ പൃഥ്വിരാജ് കുറിച്ചത്. മരണപ്പെട്ട ദിവസം രാവിലെ സച്ചിയെ ഓർത്ത് അനിൽ നെടുമങ്ങാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.''
Recommended Video